ഇത് താൻ ഡാ...സിപിഎം !! നടത്തിയത് നാടകം!! ക്രിമിനൽക്കേസ് പ്രതി സക്കീർ ഹുസൈൻ തിരിച്ചെത്തുന്നു!!
സക്കീർ ഹുസൈൻ അറസ്റ്റിലായതിനു പിന്നാലെ സക്കീർ ഹുുസൈനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ചും പരാതിയെ കുറിച്ചും അന്വേഷിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിനെ ചുമതലപ്പെടുത്തിയിരുന്നു
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പാർട്ടി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയ വിഎ സക്കീർ ഹുസൈൻ പഴയ പദവിയിലേക്ക് തിരിച്ചെത്തുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഇത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.
സക്കീർ ഹുസൈൻ അറസ്റ്റിലായതിനു പിന്നാലെ സക്കീർ ഹുുസൈനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ചും പരാതിയെ കുറിച്ചും അന്വേഷിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിനെ ചുമതലപ്പെടുത്തിയിരുന്നു. സക്കീർ ഹുസൈനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ടാണ് കരീം സമർപ്പിച്ചത്. ഇതാണ് സക്കീർ ഹുസൈന്റെ മടങ്ങി വരവിന് വഴിയൊരുക്കിയത്.
മടങ്ങി വരവിന് വഴിയൊരുങ്ങുന്നു
വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിൽ ഉൾപ്പെട്ടതിനു പിന്നാലെ സക്കീർഹുസൈനെതിരായ ആരോപണങ്ങളെ കുറിച്ച് എളമരം കരീമിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു. എന്നാൽ സക്കീർ ഹുസൈനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ടാണ് എളമരം കരീം സമർപ്പിച്ചത്. ഇതാണ് തിരിച്ചു വരവിന് വഴിയായത്.
ഒഴിവാക്കണമെന്ന് ആവശ്യം
സക്കീർ ഹുസൈനെ മാറ്റി നിർത്തിയതിനു പിന്നാലെ ജോൺ ഫെർണാണ്ടസ് എംഎൽഎയ്ക്കായിരുന്നു കളമശേരി ഏരിയ സെക്രട്ടറിയുടെ ചുമതല. എന്നാൽ തിരക്കുള്ളതിനാൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ജോൺ ഫെർണാണ്ടസ് ആവശ്യപ്പെട്ടിരുന്നു. ഹുസൈന് ചുമതല തിരികെ നൽകണമെന്ന് മുൻ ഏരിയ സെക്രട്ടറി സികെ പരീതും ആവശ്യപ്പെട്ടിരുന്നു.
തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി
വെണ്ണല സ്വദേശിയായ യുവ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നാണ് സക്കീറിനെതിരായ കേസ്. കേസ് സിപിഎം നേതൃത്വത്തെ തന്നെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതുമുതല്‍ 20 ദിവസത്തോളമായി ഒളിവിലായിരുന്നു സക്കീര്‍. ഇതിനിടെ പാര്‍ട്ടി ഓഫീസില്‍ സക്കീറിന് ഒളിത്താവളമൊരുക്കിയതും സിപിഎം നേതാക്കളായ പി. രാജീവും കോടിയേരി ബാലകൃഷ്ണനും സക്കീറിനെ പിന്തുണച്ച് രംഗത്തെത്തിയതും ഏറെ വിവാദമായി.
നാടകീയ കീഴടങ്ങൽ
കഴിഞ്ഞ വർഷം നവംബർ 17നാണ് സക്കീർ ഹുസൈൻ പോലീസിൽ കീഴടങ്ങിയത്. നാടകീയമായിരുന്നു കീഴടങ്ങൽ. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് സക്കീര്‍ ഹുസൈന്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ സക്കീര്‍ ഹുസൈന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് സക്കീര്‍.
വൻ സ്വീകരണം
ഡിസംബർ 15ന് ഉപാധികളോടെ സക്കീർ ഹുസൈന് ജാമ്യം അനുവദിച്ചിരുന്നു. പുറത്തിറങ്ങിയ സക്കീർ ഹുസൈന് പാർട്ടി പ്രവർത്തകർ വൻ സ്വീകരണം നൽകിയിരുന്നു. സി പി ഐ എം നേതാവ് കാരായി രാജന്‍, തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ എന്നിവരാണ് ക്രിമിനല്‍ കേസില്‍ അകത്തായ നേതാവിനെ മാലയിട്ട് സ്വീകരിക്കാന്‍ എത്തിയിരുന്നത്.
പാർട്ടിയിൽ രണ്ടഭിപ്രായം
സക്കീര്‍ ഹുസൈന്‍ വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് തന്നെ രണ്ട് നിലപാടാണ് ഉള്ളതെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിലപാട് വ്യക്തമാക്കിയപ്പോൾ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അയഞ്ഞ നിലപാടാണ് എടുത്തത്. കോടിയേരി ഹുസൈനെ ന്യായീകരിച്ച് സംസാരിച്ചതും ഏറെ വിവാദമായിരുന്നു. സക്കീർ ഹുസൈനെതിരെ നടപടിയെടുത്തുവെന്ന് പാർട്ടിനേതൃത്വം അവകാശ വാദം മുഴക്കുമ്പോഴും രക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തിയതിന് ശേഷമാണ്എന്നതാണ് വാസ്തവം.