കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങി; ശമ്പള പരിഷ്കരണ ചർച്ച പാതിവഴിയിൽ; സൂചന പണിമുടക്ക്
തിരുവനന്തപുരം: പെൻഷൻ തുക മുടങ്ങുകയും ശമ്പളപരിഷ്കരണ ചർച്ച പാതിവഴിയിൽ നിലക്കുകയും ചെയ്തതോടെ കെഎസ്ആർടിസിയിൽ വലിയ പ്രതിസന്ധി. ഭരണ-പ്രതിപക്ഷ യൂണിയൻ സംഘടനകൾ സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബർ 5, 6 തീയതികളിലാണ് സംഘടനകളുടെ പണിമുടക്ക്. അതേസമയം കോർപ്പറേഷനിലെ അധിക ജീവനക്കാരെ ലേ ഓഫ് മാർഗത്തിലൂടെ ഒഴിവാക്കാനുള്ള നിർദ്ദേശം പരിഗണനയിലുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു.

പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സർക്കാരില്‍ നിന്ന് മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. കുടിശ്ശിക ലഭിക്കാതെ ഇനിയും ഇത് തുടരാനാകില്ലെന്ന് ശക്തമായ നിലപാടിലാണ് സഹകരണബാങ്കുകൾ. പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം.
സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പത്ത് വര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. ഇത് ജീവനക്കാർക്കിടയിലും സംഘടനയിലും മുറുമുറുപ്പ് ശക്തമാക്കിയിരിക്കുകയാണ്. ശമ്പളപരിഷ്കരണം യാഥാർഥ്യമാക്കാൻ ജീവനക്കാരുടെ സംഘടന തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പെൻഷൻ കൃത്യമായി കൊടുക്കാൻ കഴിയാത്ത സാഹചര്യം ഒരു ഭാഗത്ത് നിൽക്കുമ്പോൾ ശമ്പള പരിഷ്കരണവും കെഎസ്ആർടി സിയിൽ ഇനിയും യാഥാർഥ്യമാക്കാനായിട്ടില്ല.

പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെച്ചൊല്ലി ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ പാതി വഴിയിലാണ്. സെപ്റ്റംബര്‍ 20ന് ശേഷം ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. ചർച്ചകൾ ഇനി എന്ന് മുതൽ തുടങ്ങുമെന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങുന്ന സാഹചര്യത്തിൽ മൂന്ന് ഭരണ പ്രതിപക്ഷ സംഘടനകൾ സൂചനാപണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5 ,6 തീയതികളിലും എംപ്ലോയീസ് സംഘ് നവംബര്‍ 5നും പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭരാണാനുകൂല സംഘടനയായ എംപ്ലോയിസ് അസോസിയേഷന്‍ നവംബര്‍ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ പണിമുടക്കിന് മുൻപുതന്നെ പെൻഷൻ നൽകണമെന്ന നിലപാടിലാണ് സർക്കാരുള്ളത്. പക്ഷേ എന്നത്തേക്ക് ഇത് കൊടുത്തു തീർക്കാനാകുമെന്നാണ് ആശങ്ക. തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് കെഎസ്ആർടിസിയെ വീണ്ടും പ്രതിസന്ധിയിലാക്കും.

എന്നാൽ, കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വ്വീസുകള്‍ കുറഞ്ഞതോടെ കോർപ്പറേഷൻ്റെ വരുമാനവും കുത്തനെ ഇടിഞ്ഞു.7500ഓളം ജീവനക്കാര്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതലാണെന്ന് കോർപ്പറേഷൻ വിലയിരുത്തിയിട്ടുണ്ട്. വരുമാനത്തില്‍ നിന്ന് ശമ്പള ചെലവ് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ലേ ഓഫ് വേണ്ടി വരുമെന്ന് സി എം ഡി ബിജു പ്രഭാകർ സർക്കാരിനെ അറിയിച്ചിരുന്നു.

ഇക്കാര്യത്തില്‍ നയപരമായി തീരുമാനമെടുത്തിട്ടില്ലെങ്കിലും ഈ നിര്‍ദ്ദേശം പരിശോധിക്കുകയാണെന്ന് സര്‍ക്കാര്‍ നിയമസഭയെ രേഖമൂലം അറിയിച്ചിട്ടുണ്ട്. എന്നാൽ, സിഎംഡിയുടെ ആവശ്യത്തിന്മേൽ നയപരമായി സർക്കാർ എന്ത് അന്തിമ നടപടി സ്വീകരിക്കും എന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ലേ ഓഫിൻ്റെ കാര്യത്തിൽ വരുന്ന തീരുമാനം.












Click it and Unblock the Notifications