'തുടര്‍ഭരണം കിട്ടിയപ്പോള്‍ ഏകാധിപത്യ സ്വഭാവം'; ഏരിയാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം
തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍. തിരുവനന്തപുരം കാട്ടാക്കട ഏരിയാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ രൂപീകരണത്തിലും പൊലീസ് ഭരണത്തിലെ വീഴ്ചകളിലുമാണ് വിമര്‍ശനം ഉയര്‍ന്നത്.
മുട്ടില്‍ മരംമുറി വിവാദത്തിന് പിന്നില്‍ സിപിഐയും റവന്യു വകുപ്പുമാണെന്നും മന്ത്രിസഭാ രൂപീകരണത്തില്‍ പുതുമുഖങ്ങളെ മാത്രം പരിഗണിച്ചതിലും പോലീസ് ഭരണത്തിലെ വീഴ്ചകളും ചൂണ്ടിക്കാണിച്ചാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.

തുടര്‍ഭരണം ലഭിച്ച് പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ഏകാധിപത്യ സ്വഭാവമാണ് മുഖ്യമന്ത്രി കാണിച്ചതെന്നാണ് കാട്ടാക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശിച്ചത്.നടത്തിപ്പുകാരന്റെ ഇഷ്ടക്കാരെ മാത്രം ഉള്‍പ്പെടുത്തിയതാണ് പുതിയ മന്ത്രിസഭയെന്നും മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും സമ്മേളനത്തില്‍ അഭിപ്രായം ഉയര്‍ന്നു. പോലീസിനെ സ്വതന്ത്രമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞന്നത്. എന്നാല്‍ എല്ലാം സ്വതന്ത്രമാക്കി ഉദ്യോഗസ്ഥ ഭരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് ആര്‍എസ്എസുകാരാണെന്നും ഉദ്യോഗസ്ഥതലത്തില്‍ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണെന്നും മുട്ടില്‍ മരംമുറി വിവാദത്തില്‍ സിപിഐയും അവര്‍ ഭരിക്കുന്ന റവന്യൂ വകുപ്പുമാണ് പ്രതിസ്ഥാനത്തെന്നും നിര്‍ണായക സമയത്തെല്ലാം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന സിപിഐയുടെ യഥാര്‍ഥ സ്ഥിതി തുറന്നുകാണിക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നുമായിരുന്നു കാട്ടാക്കട ഏരിയാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും ഉയര്‍ന്ന വിമര്‍ശനം. ഇതിന് സര്‍ക്കാരോ പാര്‍ട്ടിയോ തയ്യാറായില്ലെന്നും റവന്യു വകുപ്പില്‍ നടക്കുന്നത് പണപ്പിരിവാണെന്നും പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു.

പൊതുസമൂഹവും പ്രതിപക്ഷവും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പലതും ഏരിയ സമ്മേളത്തിലെ പൊതുചര്‍ച്ചയിലും പ്രവര്‍ത്തകര്‍ ഉയര്‍ത്തികാട്ടി. മന്ത്രിസഭാ രൂപീകരണത്തില്‍ രണ്ട് ടേം വ്യവസ്ഥ പാലിക്കുന്നതിനെതിരേ അന്ന് തന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. പരിചയസമ്പന്നരായ മന്ത്രിമാരെ മാറ്റിനിര്‍ത്തിയത് മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നാണ് പ്രധാന വിമര്‍ശനമായി ഉയര്‍ന്നത്. തീരുമാനങ്ങള്‍ പാര്‍ട്ടി കൂട്ടായി എടുത്തതാണെന്ന് സിപിഎം വിശദീകരിക്കുമ്പോഴും നടത്തിപ്പുകാരന്റെ ഇഷ്ടത്തിന് കാര്യങ്ങള്‍ തീരുമാനിച്ചു എന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ തന്നെയാണ് പൊതുചര്‍ച്ച ലക്ഷ്യമിടുന്നെതന്നും സമ്മേളനത്തില്‍ ഉയര്‍ന്നു വന്നു.

കെ റെയില്‍ പദ്ധതി സംബന്ധിച്ചും വിമര്‍ശനമുയര്‍ന്നു. കെ റെയില്‍ പദ്ധതിയുടെ ഓഫീസില്‍ ഡെപ്യൂട്ടി മാനേജരായി ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ഭാര്യയെ നിയമിച്ചതിലും വിമര്‍ശനമുയര്‍ന്നിരുന്നു. ശക്തമായ വിഭാഗീയത നിലനില്‍ക്കുന്ന സ്ഥലങ്ങളിലാണ് സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന്‌കൊണ്ടിരിക്കുന്നത്. സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് ബിജെപി അനുഭാവിയുടെ സംഘടനയ്ക്ക് അഫിലിയേഷന് ശുപാര്‍ശ നല്‍കിയതിന് കാട്ടാക്കട എംഎല്‍എ ഐ.ബി സതീഷിനോട് വിശദീകരണം ചോദിച്ചതോടെയാണ് ജില്ലയിലെ വിഭാഗീയത പുറത്തുവന്നത്.
Recommended Video

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെയും പ്രവര്‍ത്തകര്‍ പത്തനംതിട്ട ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മന്ത്രി ഫോണ് പോലുമെടുക്കുന്നില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് ഫോണ്‍ എടുക്കുന്നില്ലെന്ന വിമര്‍ശനം ഉന്നയിച്ചത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് വിളിച്ചാല്‍ പോലും മന്ത്രിയെ ബന്ധപ്പെടാന്‍ കഴിയാത്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് പ്രതിനിധികള്‍ ആരോപിച്ചു. പല ബൂത്തുകളിലും പാര്‍ട്ടി വോട്ട് ചോരാന്‍ ഇത് കാരണമായെന്നും സമ്മേള്ളന റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തനംതിട്ട ഏരിയ കമ്മിറ്റിയില്‍ ഒരു ജില്ലാ കമ്മിറ്റി അംഗത്തിന്റെയും വീണ ജോര്‍ജിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രണ്ട് തട്ടിലാണ് ഇവിടെ.












Click it and Unblock the Notifications