'ബിപോര്‍ജോയ്' രൂപപ്പെട്ടു; തീവ്രചുഴലിക്കാറ്റായി മാറാന്‍ സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടുവെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 'ബിപോര്‍ജോയ്' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലിന് മുകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ സ്വാധീനഫലത്താല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യപകമായി ഇടി,മിന്നല്‍, കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ 10 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശങ്ങളിലെ മത്സ്യബന്ധനത്തിനും കടലോര ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ദുരന്തനിവാരണ അതോറിറ്റി വിലക്കേര്‍പ്പെടുത്തി. കടല്‍ക്ഷോഭത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തീരദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.
നിലവില്‍ മത്സ്യബന്ധനത്തിനേര്‍പ്പെട്ടിരിക്കുന്നവരെ ഏറ്റവും അടുത്ത സുരക്ഷിത തീരത്തേക്കെത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കടലോരമേഖലയിലേക്കുള്ള അവശ്യസര്‍വീസുകളൊഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു.
കടലാക്രമണം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാനും മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ സജ്ജീകരങ്ങള്‍ ഏര്‍പ്പെടുത്താനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളില്‍ ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തയാറാക്കാനും നിര്‍ദേശമുണ്ട്.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് (പൊഴിയൂർ മുതൽ കാസർഗോഡ് വരെ) 07-06-2023 രാത്രി 11.30 വരെ 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.












Click it and Unblock the Notifications