ചാലക്കുടി നഗരസഭയ്ക്കെതിരെ ദിലീപ്; സഹോദരൻ ഹൈക്കോടതിയെ സമീപിച്ചു!! ഹർജി ഡി-സിനിമാസ് പൂട്ടിച്ചതിനെതിരെ!
കൊച്ചി: നടൻ ദിലീപിന്റെ സഹോദരൻ ഹൈക്കോടതിയെ സമീപിപിച്ചു. ദിലീപിന്റെ തിയേറ്റർ സമുച്ചയമായ ഡി-സിനിമാസ് അടച്ചുപൂട്ടിയതിനെതിരെയാണ് സഹോദരൻ അനൂപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചാലക്കുടി നഗരസഭയ്ക്കെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചു. നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് പൂട്ടിച്ചതു രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കം മാത്രമായിരുന്നെന്ന് വിവിധ സിനിമ സംഘടനകൾക്ക് ആക്ഷേപം ഉണ്ടായിരുന്നു.
നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധി സുരേഷ് കുമാർ ഇതിനെതിരെ രംഗത്തുവന്നിരുന്നു. വിവിധ സംഘടനകൾ മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കുമെന്നും അറിയിച്ചിരുന്നു. ഡി സിനിമാസിൽ എസിക്കു വേണ്ടി ഉയർന്ന എച്ച്പിയുള്ള മോട്ടോർ പ്രവർത്തിപ്പിച്ചുവെന്നു കാണിച്ചാണു ചാലക്കുടി നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പ്രമേയം പാസാക്കി തിയേറ്റർ അടച്ച് പൂട്ടിയത്.

എല്ലാം വളരെ പെട്ടെന്ന്
നോട്ടിസ് നൽകി മണിക്കൂറുകൾക്കകമായിരുന്നു നടപടി. ഇത്തരമൊരു മോട്ടോർ ഇവിടെ പ്രവർത്തിക്കുന്നുണ്ടോ എന്നു നഗരസഭയുടെ എഞ്ചിനീയർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിട്ടില്ല. മാത്രമല്ല മോട്ടോർ നീക്കം ചെയ്യാൻ മുൻ കൂർ നോട്ടീസ് നൽകിയിട്ടുമില്ല. നോട്ടീസ് നൽകി മണിക്കൂറുകൾക്കകമാണ് നടപടി.

ഭരണപക്ഷം കുടുക്കിയത്
ഇത്തരമൊരു നീക്കം നടക്കുന്നുവെന്നറിയിച്ചു കഴിഞ്ഞമാസം തിയറ്ററുകാർ അനുമതിക്കായി നഗരസഭയ്ക്ക് അപേക്ഷ നൽകി. എന്നാൽ ഇതു സ്വീകരിക്കരുതെന്നു ഭരണപക്ഷം സെക്രട്ടറിയോട് ആവശ്യപ്പെട്ടെന്ന് ആരോപമണം ഉയരുന്നുണ്ട്.

ആർക്കും അനുമതി ഇല്ല
എസി പ്രവർത്തിപ്പിക്കാനുള്ള ഇത്തരം മോട്ടോറുകൾ പ്രവർപ്പിക്കുന്ന ഏറെ സ്ഥാപനങ്ങൾ ചാലക്കുടിയിലുണ്ട്. അവയിൽ മിക്കതും നഗരസഭയിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് തിയേറ്റർ ജീവനക്കാർ ആരോപിക്കുന്നു.

രാഷ്ട്രീയ നേട്ടം
അനുമതി കിട്ടിയാൽ വയ്ക്കാവുന്ന ഇത്തരം മോട്ടോറുകൾ ഉപയോഗിക്കുന്നതിനു നിയമതടസ്സവുമില്ല. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെ ഡി സിനിമാസിനെ മാത്രം ലക്ഷ്യമിട്ടതു ദിലീപിനെതിരെയുള്ള ജനവികാരം മുതലെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്നാണ് ആരോപണം.

ഇതുവരെ എവിടെയായിരുന്നു കൗൺസിലർമാർ
നഗരസഭയിൽ നടന്ന ചർച്ച മുഴുവൻ തിയറ്ററിൽ 7000 ചതുരശ്ര അടി കൂടുതൽ നിർമ്മിച്ചതിനെക്കുറിച്ചാണ്. പിഴ ഈടാക്കി നഗരസഭതന്നെ ഇത് അംഗീകരിച്ചു കൊടുക്കുകയും നികുതി സ്വീകരിക്കുകയും ചെയ്തിരുന്നു. ഒരു വർഷത്തിനു ശേഷമാണ് ഇതു അനധികൃതമാണെന്നു കൗൺസിലർമാർ കണ്ടെത്തുന്നത്.

സംഭാവന പിരിക്കുന്നതിന് ഒരു കുറവുമില്ല
ഭരണ, പ്രതിപക്ഷ കൗൺസിലർമാർ തുടർച്ചയായി ഇവിടെനിന്നു സംഭാവന പിരിച്ചിരുന്നുവെന്നു തിയറ്റർ പൂട്ടിയ ഉടനെ ജീവനക്കാർ മാധ്യമങ്ങളോട് പറയുകയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

സിനിമ സംഘടനകൾ
നോട്ടിസ് നൽകുകയോ സമാനമായ കുറ്റങ്ങൾ ചെയ്തവർക്കെതിരെ നടപടി എടുക്കുകയോ ചെയ്യാതെ ഡി സിനിമാസ് തിയറ്റർ പൂട്ടിച്ചത്, നീതിപൂർവ്വമായ നടപടി എടുത്തുവെന്നു വരുത്തിത്തീർക്കാൻ നടത്തിയ രാഷ്ട്രീയനീക്കം മാത്രമാണെന്നാണു സിനിമാ സംഘടനകളുടെ പരാതി.












Click it and Unblock the Notifications