ദളിത് ആക്ടിവിസ്റ്റുകള്‍ക്കെതിരെ സിപിഎം എംഎല്‍എ ഷംസീര്‍... വിവാദം പുകയുന്നു!
തലശ്ശേരിയിലെ കൂട്ടിമാക്കൂലില്‍ ദളിത് യുവതികള്‍ ജയിലില്‍ പോകേണ്ടി വന്ന സംഭവത്തിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് സി പി എം, ഡി വൈ എഫ് ഐ നേതാക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ നടന്ന ചര്‍ത്തകള്‍ക്കിടെ ദളിത് ആക്ടിവിസ്റ്റുകള്‍ക്കും പരാതിക്കാര്‍ക്കുമെതിരെ പരാമര്‍ശം നടത്തിയതാണ് എം എല്‍ എ എ എന്‍ ഷംസീര്‍, ഡി വൈ എഫ് ഐ നേതാവ് പി പി ദിവ്യ എന്നിവരെ പ്രതിക്കൂട്ടിലാക്കിയത്.
തലശ്ശേരിയോ അതെന്താ.. ഒന്നും അറിയാത്ത മുഖ്യമന്ത്രി പിണറായിക്ക് ട്രോളുകൾ!
മനോരമ ചാനലില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ദളിത് ആക്ടിവിസ്റ്റായ ധന്യാ രാമനെയാണ് ഷംസീര്‍ പെരെടുത്ത് വിളിച്ച് ആക്രമിച്ചത്. അധികം സംസാരിച്ചാല്‍ ധന്യാ രാമന്‍ എന്താണ് എന്ന് താന്‍ ആളുകളോട് പറയുമെന്നായിരുന്നു ഷംസീറിന്റെ ഭീഷണി. ധന്യാ രാമന്റെ രാഷ്ട്രീയമെന്ത് എന്ന് തനിക്കറിയാം. ചര്‍ച്ചയില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ രാഷ്ട്രീയമാണ് ധന്യ രാമന്റേത്, അതുകൊണ്ട് ധന്യാ രാമന്‍ അധികം സംസാരിക്കേണ്ട - ഷംസീര്‍ പറഞ്ഞു.
ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ ദളിത് ആക്ടിവിസ്റ്റായ മൃദുല ദേവിയുമായിട്ടായിരുന്നു ഷംസീറിന്റെ തര്‍ക്കം. ചാനലില്‍ ചര്‍ച്ചയ്ക്ക് വന്നെ മൃദുല ദേവിയുടെ പ്രവര്‍ത്തനങ്ങളെ ഷംസീര്‍ ചോദ്യം ചെയ്തതാണ് ഇവിടെ പ്രശ്‌നമായത്. ദളിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും രക്ഷകര്‍ സി പി എം മാത്രമാണ് എന്ന് ഈ രണ്ട് ചര്‍ച്ചകളിലും ഷംസീര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു എന്നതാണ് ഇതിലെ വിരോധാഭാസം.
ചാനല്‍ ചര്‍ച്ചയ്ക്കിടെ എ എന്‍ ഷംസീറും പി പി ദിവ്യയും വ്യക്തിപരമായി ആക്രമിച്ചത് കൊണ്ടാണ് അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് കുടുംബം പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സി പി എം നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ദളിത് യുവതികളെ വനിതാ ഗുണ്ടകളെന്നും ക്വട്ടേഷന്‍ സംഘമെന്നും മോശം സ്വഭാവമുള്ളവരെന്നും മറ്റും വിശേഷിപ്പിച്ച സി പി എം നേതാക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലും കനത്ത വിമര്‍ശനമാണ് ഉയരുന്നത്.