ദിലീപ് അറു പിശുക്കന്‍? ഇടനിലക്കാര്‍ക്ക് പണം നല്‍കിയില്ല, തിരിച്ചുകിട്ടിയത് മുട്ടന്‍ പണി, കുടുങ്ങി
ചില വ്യാജ രേഖ ചമച്ചാണ് ഭൂമി ഇടപാടുകള്‍ നടന്നത്. ഇതിന് ഇടനിലക്കാരുടെ സഹായമുണ്ടായിരുന്നു.
തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡിസിനിമാസ് തിയേറ്റര്‍ സമുച്ചയം കൈയേറ്റ ഭൂമിയിലാണെന്ന് എങ്ങനെ പുറത്തുവന്നു. ഇതിന്റെ പിന്നിലെ രഹസ്യം അന്വേഷിച്ചപ്പോഴാണ് വളരെ രസകരമായ ചില കാര്യങ്ങള്‍ പുറത്തുവരുന്നത്. ഭൂമി വാങ്ങുന്നതിനും രേഖകളുണ്ടാക്കുന്നതിനും ഒപ്പമുണ്ടായിരുന്ന ഇടനിലക്കാരാണ് സംഭവം പരസ്യമാക്കിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
ഭൂമി വാങ്ങുന്നതിന് നാല് ഇടനിലക്കാരാണുണ്ടായിരുന്നത്. ഇവര്‍ക്ക് വന്‍ തുക ആദ്യം ദിലീപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പണം ഇവര്‍ ആവശ്യപ്പെട്ടപ്പോള്‍ ദിലീപ് നല്‍കിയില്ല. മാത്രമല്ല, ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ വിരട്ടുകയും ചെയ്തു.

കമ്മീഷന്‍ തരില്ലെന്ന് മറുപടി
പണം വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കമ്മീഷന്‍ തരില്ലെന്നായിരുന്നു ദിലീപിന്റെ മറുപടിയത്രെ. ഇനിയും ശല്യപ്പെടുത്തിയാല്‍ വ്യാജരേഖ ചമച്ചതിന് നിങ്ങളാകും ഉള്ളില്‍ പോകുകയെന്നും ദിലീപ് പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തുടര്‍ന്നാണ് ഇടനിലക്കാര്‍ സംഭവം പരസ്യമാക്കാന്‍ തീരുമാനിച്ചത്.

വ്യാജ രേഖ ചമച്ചു
ചില വ്യാജ രേഖ ചമച്ചാണ് ഭൂമി ഇടപാടുകള്‍ നടന്നത്. ഇതിന് ഇടനിലക്കാരുടെ സഹായമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഭീഷണിപ്പെടുത്തിയാല്‍ ഇവര്‍ നിയമപരമായി നീങ്ങില്ലെന്നാണ് ദിലീപ് കരുതിയത്.

പ്രതി ചേര്‍ക്കപ്പെടില്ലെന്നു കരുതി
രേഖകള്‍ കിട്ടയതിന് ശേഷമാണ് രജിസ്‌ട്രേഷന്‍ എന്നതിനാല്‍ പ്രതി ചേര്‍ക്കപ്പെടില്ലെന്നു ദിലീപിന് നിയമോപദേശം ലഭിക്കുകയും ചെയ്തു. നിയമപരമായ ഈ പഴുത് ഉപയോഗിക്കാമെന്നാണ് ഭൂമി സ്വന്തമാക്കുമ്പോള്‍ ഇവര്‍ കരുതിയത്.

ദിലീപ് കൈയേറ്റം നടത്തിയില്ല
പണം കൊടുത്ത് രജിസ്റ്റര്‍ ചെയ്തുവാങ്ങിയാല്‍ ദിലീപ് കൈയേറ്റം നടത്തിയെന്ന് പറയാന്‍ സാധ്യമല്ലെന്ന് സംഭവം അന്വേഷിച്ച തൃശൂര്‍ ജില്ലാ കളക്ടറും വ്യക്തമാക്കിയിരുന്നു. കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ട്.

അന്വേഷണം മുടക്കി
വ്യാജരേഖ നിര്‍മിച്ചതടക്കമുള്ള സംഭവം ഉള്‍പ്പെട്ടതിനാല്‍ വിഷയം റവന്യൂ വിജിലന്‍സിന് കൈമാറി. ഇവരാണ് ഭൂമി കൈയേറിയതാണെന്ന് കണ്ടെത്തിയത്. എന്നാല്‍ തുടര്‍ന്നുള്ള നടപടികള്‍ ഉണ്ടായില്ല. ഇതില്‍ ഒരു മന്ത്രിയുടെ ഇടപെടലുണ്ടായെന്നാണ് ആരോപണം.

വിജിലന്‍സ് അന്വേഷണം
അതിനിടെ, ഡി സിനിമാസിന് പ്രവര്‍ത്തന അനുമതി ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയെന്ന ആരോപണവും ദിലീപിന് കൂടുതല്‍ പ്രതിസന്ധിയാകും. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ചാലക്കുടി നഗരസഭാ യോഗം ശുപാര്‍ശ ചെയ്തു.

20 ലക്ഷം രൂപ കൈക്കൂലി
യുഡിഎഫ് ഭരണകാലത്താണ് ഡി സിനിമാസിന് അന്നത്തെ നഗരസഭാ സമിതി അനുമതി നല്‍കിയത്. 2014ലായിരുന്നു ഇത്. അനുമതി ലഭിക്കുന്നതിന് ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

തിങ്കളാഴ്ച വിശദമായ ചര്‍ച്ച
ഇതുസംബന്ധിച്ച് തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സിലിലും ചര്‍ച്ച വന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ ദിലീപിന് മറ്റൊരു അടിയാകും അത്.

യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
ദിലീപ് വിഷയം ചര്‍ച്ചക്കെടുക്കും മുമ്പ് തന്നെ യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോയി. നിലവില്‍ പ്രതിപക്ഷമാണ് യുഡിഎഫ്. പ്രവര്‍ത്തന അനുമതി ലഭിക്കുന്നതിന് 20 ലക്ഷം നല്‍കിയതിന് പുറമെ, ടൗണ്‍ഹാള്‍ നിര്‍മാണത്തിന് ദിലീപ് അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും ഒരു എല്‍ഡിഎഫ് അംഗം ആരോപിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ അന്വേഷണങ്ങള്‍
യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരേ കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്ന കാഴ്ചയാണിപ്പോള്‍. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണത്തില്‍ കഴിഞ്ഞ ദിവസം പുതിയ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് ആണ് നിര്‍ദേശം നല്‍കിയത്.

ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി
ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് ചാലക്കുടിയിലെ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. വ്യാജ ആധാരങ്ങള്‍ മുഖേനയാണ് സ്ഥലം കൈയേറിയതെന്നാണ് ആരോപണം.

കലാഭവന്‍ മണിയും ദിലീപും
ഡി സിനിമാസുമായി ബന്ധപ്പെട്ട് കലാഭവന്‍ മണിയും ദിലീപും തമ്മില്‍ ഉടക്കിയിരുന്നുവെന്ന് വിവരവും പുറത്തുവന്നിരുന്നു. മണിയുടെ മരണത്തിന് കുറച്ചുനാള്‍ മുമ്പായിരുന്നു ഇത്. സംഭവത്തെ കുറിച്ച് മണിയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന സിബിഐക്ക് രഹസ്യവിവരം ലഭിച്ചുവെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.

ദിലീപിന് കടുത്ത അഭിപ്രായ വ്യത്യാസം
മരണത്തിന് കുറച്ചുനാള്‍ മുമ്പ് മണിയുമായി ദിലീപിന് കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നാണ് സിബിഐക്ക് വിവരം ലഭിച്ചത്. ഇപ്പോള്‍ ദിലീപിന്റെ ഉടമസ്ഥതയിലാണ് ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍. എന്നാല്‍ മണിയും ദിലീപും സംയുക്തമായാണ് ഈ സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മണിക്കും നിക്ഷേപമുണ്ടായിരുന്നു
തിയറ്റര്‍ സമുച്ചയത്തില്‍ മണിക്കും നിക്ഷേപമുണ്ടായിരുന്നുവത്രെ. എന്നാല്‍ തിയറ്റര്‍ ഉദ്ഘാടനത്തിന് ശേഷമാണ് ഉടമസ്ഥത സംബന്ധിച്ച് ദിലീപിനും മണിക്കുമിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യം കൊല്ലം കൊട്ടാരക്കരയില്‍ തിയറ്റര്‍ സമുച്ചയം ആരംഭിക്കാനായിരുന്നു ദിലീപിന്റെ ലക്ഷ്യമത്രെ. എന്നാല്‍ മണിയുടെ നിര്‍ബന്ധപ്രകാരമാണ് ഇതു ചാലക്കുടിയിലേക്ക് മാറ്റിയത്.

അഡ്വാന്‍സ് തുക നല്‍കിയതു മണി
ചാലക്കുടിയിലെ ഈ സ്ഥലം ദിലീപിന് പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാന്‍സ് തുക നല്‍കിയതും മണിയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചനയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിഎം സിനിമാസ്
മണിയും ദിലീപും സംയുക്തമായി ആരംഭിക്കുന്ന സംരഭത്തിന്റെ പേര് ഡിഎം സിനിമാസ് എന്നായിരിക്കുമെന്ന് മണി ചില അടുപ്പക്കാരോട് പറഞ്ഞിരുന്നു. പിന്നീടാണ് കൊട്ടാരക്കരയില്‍ ആരംഭിക്കാനിരുന്ന സംരഭം ചാലക്കുടിയിലേക്ക് മാറ്റിയത്. പിന്നീട് സംരഭത്തിന്റെ പേര് ഡി സിനിമാസ് എന്നാക്കുകയായിരുന്നു.

എട്ട് ആധാരങ്ങള്‍
സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് കൈയേറിയെന്ന് ആരോപിക്കപ്പെടുന്നത്. എട്ട് ആധാരങ്ങളുണ്ടാക്കി 2005ല്‍ ഈ സ്ഥലം ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

മന്ത്രിയുടെ ഇടപെടല്‍
മുമ്പ് ഈ ആരോപണം ഉയര്‍ന്നപ്പോള്‍ നടപടിയെടുക്കാന്‍ തുടങ്ങിയ തൃശൂര്‍ ഭരണകൂടത്തെ ഒരു മന്ത്രി തടഞ്ഞതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഈ ഭൂമയിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കാണത്രെ. കൈയേറിയ ഭൂമിയില്‍ പുറമ്പോക്ക് ഉള്‍പ്പെടുന്നുണ്ടെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് ഉന്നതരുടെ സമ്മര്‍ദ്ദം മൂലം മുക്കിയെന്നാണ് ആരോപണം.

ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല
ഈ ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല. എട്ടുപേരില്‍ നിന്നാണ് നടന്‍ ഇതു വാങ്ങിയത്. സ്ഥലം വിഭജിച്ച് എട്ടുപേരുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് സ്ഥലം മൊത്തമായി ദിലീപ് വാങ്ങിയത്.

ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല
എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല. നടന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സര്‍ക്കാര്‍ പുറമ്പോക്കല്ലെന്ന സത്യവാങ്മൂലവും കളക്ടര്‍ സമര്‍പ്പിച്ചു. ഇതില്‍ അന്ന് മന്ത്രി ഇടപെട്ടെന്നാണ് ആരോപണം.












Click it and Unblock the Notifications