വിടാതെ ഗവര്‍ണര്‍; കേരള സര്‍വകലാശാല വിസി നിയമനത്തിന് ഉടന്‍ സെനറ്റ് പ്രതിനിധിയെ തീരുമാനിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായി വീണ്ടും പോരിനുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണം എന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍വകലാശാലയ്ക്ക് ഗവര്‍ണര്‍ അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വി സി നിയമനത്തിന് ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഇത് വരെ സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിച്ചിരുന്നില്ല. ഗവര്‍ണര്‍ രണ്ട് അംഗങ്ങളെ തീരുമാനിച്ചിട്ട് ആഴ്ചകളായി. ഈ സാഹചര്യത്തിലാണ് ഗവര്‍ണരുടെ നിര്‍ണായക നീക്കം .നിലവിലെ സാഹചര്യം അനുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ മൂന്ന് അംഗങ്ങളാണ് ഉള്ളത്.
അതേസമയം സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ നിയമം ആകാന്‍ കാത്തിരിക്കുന്നതിനാണ് കേരള സര്‍വ്വകലാശാലയുടെ നീക്കം വൈകുന്നത്. എന്നാല്‍ ഒക്ടോബര്‍ 24 ന് വി സിയുടെ കാലാവധി തീരാന്‍ ഇരിക്കെ ആണ് ഗവര്‍ണറുടെ പെട്ടെന്നുള്ള നീക്കം. കേരള സര്‍വ്വകലാശാല വി സി നിയമനത്തിനായി സര്‍ക്കാരിനെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത് ചട്ട പ്രകാരമാണ് എന്നാണ് ഗവര്‍ണറുടെ നിലപാട്.
ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്ക് കൊടുത്തത് പോത്തിറച്ചി; ചീറ്റകള്‍ ഇണങ്ങിയെന്ന് പരിപാലനസംഘം
സര്‍വ്വകലാശാലകളില്‍ ഇടപെടില്ല എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് ചാന്‍സിലര്‍ സ്ഥാനത്ത് തുടരുന്നത് എന്ന ഓര്‍മ്മപ്പെടുത്തലും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആവര്‍ത്തിച്ചിരുന്നു. ഗവര്‍ണറുടെ അധികാരം കവരാനുള്ള ബില്ലിലും സെര്‍ച്ച് കമ്മിറ്റിയില്‍ നിന്നും കേരള സര്‍വ്വകലാശാല പ്രതിനിധി പിന്മാറിയിരുന്നു. ഇതില്‍ ഗവര്‍ണര്‍ അതൃപ്തനാണ്.
സര്‍വ്വകലാശാല പ്രതിനിധിയായി ജൂണില്‍ തീരുമാനിച്ച ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി കെ രാമചന്ദ്രന്‍ അപ്രതീക്ഷിതമായി പിന്മാറിയിരുന്നു. ഇത് ബില്ല് പാസാക്കാനുള്ള തന്ത്രമാണെന്ന് ഗവര്‍ണര്‍ക്ക് ബോധ്യമായിട്ടുണ്ട്. അതിനാലായിരുന്നു സര്‍വ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് തന്റെയും യു ജി സിയുടേയും പ്രതിനിധികളെ വെച്ച് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത്.
കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് പറഞ്ഞുള്ള കത്ത് ഗവര്‍ണര്‍ പുറത്ത് വിട്ടിരുന്നു. കണ്ണൂര്‍ വി സി പുനര്‍നിയമനത്തില്‍ താന്‍ വലിയ സമ്മര്‍ദ്ദം നേരിട്ടതായും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രക്കെതിരേയും സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നത്.