വടകരയിൽ ഡെങ്കി പനി റിപ്പോർട്ട് ചെയ്തു, ആരോഗ്യ വിഭാഗം ജാഗ്രതാ നിർദേശം നൽകി
വടകര: പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വടകരയിൽ ഒരു സ്ത്രീയ്ക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു.പഴങ്കാവ് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് ഡെങ്കി പനി ബാധിച്ച് വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.യുവതിയുടെ ഭർതൃ വീടായ കുരിക്കിലാട് നിന്നാണ് പനി ബാധിച്ച് പഴങ്കാവിൽ എത്തിയത്.ഡെങ്കി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം പഴങ്കാവ് നാലാം വാർഡിലും,പരിസര വാർഡുകളിലും ജാഗ്രതാ നിർദേശം നൽകി.
നഗരസഭാ ഹെൽത്ത് ഇൻസ്പെക്റ്റർ അജിത്തിന്റെ നേതൃത്വത്തിൽ പരിസര പ്രദേശങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തുകയും,കൊതുക് നശീകരണത്തിനായി മരുന്ന് തളിക്കുകയും ചെയ്തു.ശുദ്ധ ജലത്തിലുള്ള കൊതുക് പകർത്തുന്ന രോഗമായതിനാൽ കിണറുകളിൽ ക്ളോറിനേഷൻ അടക്കം ചെയ്യാൻ നടപടി സ്വീകരിച്ചതായി ഹെൽത്ത് ഇൻസ്പെക്റ്റർ പറഞ്ഞു.
തുടർ പ്രവർത്തനത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ പൊതു ശുചീകരണം നടത്തും.നാളെ (മൂന്നിന്) എൻ.ആർ.എച്ച്.എം.കമ്മറ്റിയും,വാർഡ്‌തല സാനിറ്ററേഷൻ കമ്മറ്റിയുടേയും നേതൃത്വത്തിൽ നഗര പരിധിയിലെ 47 വാർഡുകളിലും ശുചീകരണം നടക്കും.ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകളുടെ വിവരങ്ങൾ ശേഖരിച്ച് ന്യുനതകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി 6 ന് വൈകീട്ട് മൂന്ന് മണിക്ക് കെട്ടിട ഉടമകളുടെ യോഗം നഗരസഭാ ഓഫീസിൽ ചേരും.നഗര പരിധിയിൽ നിരവധി കെട്ടിടങ്ങളിൽ യാതൊരു സംവിധാനങ്ങളുമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചു വരുന്നുണ്ട്.എന്നാൽ ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്താനോ,നടപടി സ്വീകരിക്കാനോ നഗരസഭ തയ്യാറായിട്ടില്ല.