ഒരു കെട്ട് പണം നൽകി വഴങ്ങാൻ ആവശ്യപ്പെട്ടു; പി കെ ശശിക്കെതിരായ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്
പാലക്കാട്: ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്. പി കെ ശശി തന്നെ മൂന്ന് തവണ നേരിട്ട് അപമാനിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ഓഗസ്റ്റ് പതിനാലാം തീയതിയാണ് യുവതി പികെ ശശിക്കെതിരെ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുന്നത്. പാർട്ടി നേതാക്കൾ ഉൾപ്പെടെ തന്നെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.

വനിതാ വോളണ്ടിയർ
മണ്ണാർക്കാട്ട് നടന്ന സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ വനിതാ വോളണ്ടിയറുടെ ചുമതലയായിരുന്നു യുവതിക്കുണ്ടായിരുന്നത്. അവിടെ വെച്ചാണ് ആദ്യമായി പികെ ശശി തന്നോട് മോശമായി പെരുമാറിയെന്ന് യുവതി പരാതിയിൽ പറയുന്നു.

പണം നൽകി
സമ്മേളനത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയ പികെ ശശി ഒരു കെട്ട് പണം നൽകി വഴങ്ങാൻ ആവശ്യപ്പെട്ടു എന്നാണ് യുവതി പരാതിയിൽ പറയുന്നത്.

വിശദീകരണം
പണം സ്വീകരിക്കാൻ തയാറാകാതെ ഇരുന്നപ്പോൾ സമ്മേളനത്തിൽ പങ്കെടുക്കുന്ന റെഡ് വോളണ്ടിയർമാർക്കുള്ള വസ്ത്രം വാങ്ങാനുള്ള പണമായിരുന്നുവെന്നായിരുന്നു എംഎൽ എയുടെ വിശദീകരണം. അന്നു തന്നെ ഏരീയ സെക്രട്ടറിയെ പരാതി അറിയിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.

മണ്ണാർക്കാട്ട്
ഈ സംഭവത്തിന് ശേഷം മണ്ണാർക്കാട്ടെ ഓഫീസിലെത്തിയപ്പോഴാണ് എംഎൽഎ കടന്നു പിടിച്ചത്. പിന്നീട് തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഫോണിൽ സന്ദേശം അയച്ചു. സഹകരിച്ചാൽ യുവതിക്ക് ഗുണമുണ്ടാകുമെന്നും എംഎൽഎ പറഞ്ഞിരുന്നതായി പരാതിയിൽ പറയുന്നു.

പരാതി നൽകിയിരുന്നു
എംഎൽഎ അപമാനിക്കാൻ ശ്രമിക്കുന്ന വിവരം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നാൽ ആരും തന്നെ പിന്തുണയ്ക്കാൻ തയാറായില്ലെന്നും യുവതി പരാതിയിൽ പറയുന്നു.

ഫോൺ രേഖകൾ
പികെ ശശി ഫോണിൽ വിളിച്ചതിന്റെ രേഖകളും യുവതി പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഓഡിയോ സന്ദേശങ്ങളും കൈവശമുണ്ടെന്നാണ് യുവതി അറിയിച്ചിരുന്നത്. മറ്റു തെളിവുകൾ ആവശ്യമില്ലെന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം.

വാഗ്ദാനങ്ങൾ
പരാതി പിൻവലിക്കാൻ സമ്മർദ്ദം ഉണ്ടായിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഒരു ഡിവൈഎഫ്ഐ നേതാവ് ഇടനിലക്കാരാനായാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നത്. സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന്റെ പിന്തുണയോടെയാണ് യുവതി സംസ്ഥാനം നേതൃത്വത്തെ പരാതി അറിയിച്ചത്.

നടപടി
പികെ ശശിക്കെതിരെ കർശന നടപടിയെടുക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. പാർട്ടി ചുമതലകളിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടംഗ അന്വേഷണ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമാകും അന്തിമ തീരുമാനം.












Click it and Unblock the Notifications