ഗുരുവായൂര്‍ ക്ഷേത്രത്തിലെ മര്‍ദ്ദനം; ജീവനക്കാര്‍ കുറ്റക്കാര്‍
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് അമ്മയെയും മകനെയും മര്‍ദ്ദിച്ച സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ കുറ്റക്കാരാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ഐജി എസ്.ശ്രീജിത്ത് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതോടെ ക്ഷേത്രം ജീവനക്കാരായ അസിസ്റ്റന്റ് മാനേജര്‍ സുനില്‍കുമാര്‍, സെക്യൂരിറ്റി ജീവനക്കാരന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായി.
കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരോട് ജൂണ്‍ 22ന് മനുഷ്യാവകാശ കമ്മീഷന്റെ മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്നേദിവസം ഇവരില്‍ നിന്നും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. നേരത്തെ സംഭവം പുറത്തായപ്പോള്‍ തങ്ങള്‍ കുറ്റക്കാരല്ലെന്ന നിലപാടാണ് ജീവനക്കാര്‍ സ്വീകരിച്ചിരുന്നത്.
2014 ഫെബ്രുവരി 22നാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ അമ്മയേയും ബുദ്ധിമാന്ദ്യമുള്ള മകനെയും ജീവനക്കാര്‍ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ചാനലുകള്‍ വഴി പുറത്തായതോടെയാണ് ജീവനക്കാരുടെ ക്രൂരത പുറലോകമറിഞ്ഞത്. ഏറെ വിവാദമായെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നില്ല.
ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. അന്വേഷണത്തിനായി ഡിഐജിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്കെതിരെ ചിലര്‍ അക്രമം നടത്തുന്നത് പതിവു സംഭവമാണെന്ന് പലരും ആരോപിച്ചിരുന്നു. എന്നാല്‍ പലരും പരാതി നല്‍കാതെ മടങ്ങുകയാണ് പതിവ്.