നടിയെ ആക്രമിച്ച സംഭവം; അന്വേഷണം നീളുന്നു, ഡിജിപിക്ക് അതൃപ്തി, ഗൂഢാലോചന ഉണ്ടെങ്കിൽ നടപടി!!
തിരുവനന്തപുരം: കൊച്ചിയൽ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി ദിനേന്ദ്ര കശ്യപിനെയും ഐജിയെയും വിളിച്ചു വരുത്തി ഡിജിപി അന്വേഷണ വിവരങ്ങള്‍ തിരക്കിയെന്ന് റിപ്പോർട്ട്. നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നീളുന്നതില്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ അതൃപ്തി രേഖപെടുത്തിയെന്നാണ് സൂചന. വിരമിക്കുന്നതിന് മുന്‍പ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്ന് മുൻ പോലീസ് മേധാവി സെന്‍കുമാര്‍ പറഞ്ഞിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ വിവരങ്ങൾ തിരക്കിയത്. വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വിയോജിപ്പ് പരസ്യമാക്കി സെന്‍കുമാര്‍ സര്‍ക്കുലര്‍ ഇറക്കിയത്.

പ്രൊഫഷണൽ രീതിയിലുള്ള അന്വേഷണം വേണം
പ്രൊഫഷണല്‍ രീതിയിലുളള അന്വേഷണം കേസില്‍ വേണമെന്നും തെളിവുകള്‍ കൂട്ടായി വിലയിരുത്തി വേണം നടപടികള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും വ്യക്തമാക്കിയാണ് സെൻകുമാർ ഉത്തരവിറക്കിയത്.

പ്രതി സിനിമ ലൊക്കേഷനിലെത്തി
നടി ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതി നടന്‍ ദീലീപിന്റെ ലൊക്കേഷനില്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന പോലീസ് അറിയിച്ചിരിക്കുന്നത്.

പൾസർ സുനി ദിലീപിനെ കാണാനെത്തിയത് ബാനർജി ക്ലബിൽ
തൃശൂരിലെ ബാനര്‍ജി ക്ലബ്ബിലാണ് ആരാധകര്‍ക്കൊപ്പം ദിലീപ് എടുത്ത സെല്‍ഫിയില്‍ പള്‍സര്‍ സുനിയും ഉളളതായി വ്യക്തമായിട്ടുണ്ട്. ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.

ജോർജേട്ടൻസ് പൂരം
2016 നവംബര്‍ മൂന്നിനാണ് ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലുളളതായി അന്വേഷണത്തില്‍ വ്യക്തമായത്. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്തുളള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.

കാവ്യമാധവന്റെ കടയിൽ മെമ്മറി കാർഡ്?
അതേസമയം കാവ്യ മാധവന്റെ വസ്ത്ര വ്യാപര കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തിയത് പൾസർ സുനി പകർത്തിയ വീഡിയോയുടെ മെമ്മറി കാർഡ് തേടിയാണെന്ന് പോലീസ് വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു
കാവ്യാമാധവന്റെ ഉടമസ്ഥതയില്‍, കാക്കനാട് മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ചയാണ് പോലീസ് പരിശോധന നടത്തിയത്. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് കാര്യമായി പരിശോധിച്ചത്.












Click it and Unblock the Notifications