തിയേറ്ററിലെ പീഡനം; പോലീസുകാർക്ക് 'പണി' കിട്ടും, വീഴ്ച പരിശോധിക്കും, ഉദ്യോഗസ്ഥർക്കെതിര നടപടി!
മലപ്പുറം: സിനിമ തിയേറ്ററിൽവെച്ച് ബാലികയെ പീഡിപ്പിച്ച കേസിലെ പോലീസ് വീഴ്ചയെ കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ബാലപീഡനത്തിനെതിരേ പരാതി ലഭിച്ചിട്ടും പോലീസ് നടപടിയെടുക്കാന്‍ തയാറായിരുന്നില്ല. പിന്നീട് മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വന്നതിനെ തുടര്‍ന്നാണ് പൊലീസ് പ്രതി പാലക്കാട് തൃത്താല സ്വദേശി മൊയ്ദീന്‍ കുട്ടിയെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ വൻ പ്രതിഷേധം നടന്നിരുന്നു. പോലീസുകാർക്കെതിരെ കേസെടുക്കണമെന്നും സോഷ്യൽമീഡിയയിൽ അഭിപ്രായം ഉയർന്നിരുന്നു.
തുടർന്നാണ് ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു. ഏപ്രില്‍ 26 ന് പൊലീസില്‍ ചൈല്‍ഡ് ലൈന്‍ പരാതി നല്‍കിയെങ്കിലും രണ്ടാഴ്ചക്ക് ശേഷം മാധ്യമങ്ങളില്‍ പീഡനദൃശ്യം വന്നതിന് പിന്നാലെ മെയ് 12 നാണ് പൊലീസ് മൊയ്ദീന്‍ കുട്ടിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് മനപ്പൂർവ്വം കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നാണ് ഉയരുന്ന ആരോപണം.
എസ്ഐക്കെതിരെ കേസ്
എസ്‌ഐക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. എസ്‌ഐക്കെതിരേ പോക്‌സോ വകുപ്പുകള്‍ ചുമത്തുന്നകാര്യവും അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. സംഭവത്തില്‍ ചങ്ങരംകുളം എസ്‌ഐ കെജി ബേബിയെ സസ്പന്‍ഡ് ചെയ്തിരുന്നു.
പോലീസ് രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നു
ഇതിനിടെ കേസില്‍ അറസ്റ്റിലായ മൊയ്ദീന്‍കുട്ടിയെയും തിയറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്തശ ചെയ്തുകൊടുത്ത കുട്ടിയുടെ മാതാവിനെയും മുഞ്ചേരി പോക്സോ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടിയെ നിർഭയ ഷെൽട്ടറിലേക്ക് മാറ്റി. മലപ്പുറത്തെ തിയേറ്ററിലെ ബാലപീഡകനെ രക്ഷിച്ചെടുക്കാുവാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി ശിശുക്ഷേമസമിതിയും രംഗത്തെത്തിയിട്ടുണ്ട്.
ജാമ്യം കിട്ടുന്ന വകുപ്പ്
പോക്‌സോ നിയമത്തിലെ അഞ്ച് (എം) വകുപ്പ് ഒഴിവാക്കുകയും പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇതു കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും ശിശുക്ഷേമസമിതി വ്യക്തമാക്കി. മൊയ്തീന്‍കുട്ടിക്കെതിരെ അഞ്ച് (എം) വകുപ്പ് ചേര്‍ക്കാത്തതിനെതിരെ പരസ്യമായി ശിശുക്ഷേമ സമിതി രംഗത്തെത്തിയിരിക്കുന്നത്.
എല്ലാം മാതാവിന്റെ സമ്മതത്തോടെ
അതേസമയം കുട്ടിയുടെ മാതാവിന്റെ സമ്മതത്തോടെ കുട്ടിയെ മുന്‍പും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പിടിയിലായ വ്യവസായി മൊയ്തീന്‍കുട്ടിയുടെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ മാതാവ് ഇതിന് സമ്മതം നല്‍കിയെന്നും പ്രതി മൊഴി നല്‍കി. അറസ്റ്റിലായ മൊയ്തീന്‍കുട്ടിയും മാതാവും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു
ഇയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെനാളായി താമസിച്ചുവരികയായിരുന്നു കുട്ടിയും മാതാവും. കഴിഞ്ഞമാസം 18-ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍ നിന്ന് കുട്ടിയെ തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍ കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. യാത്രക്കിടയിലാണ് എടപ്പാളിലെ തിയേറ്ററില്‍ കയറി സിനിമ കണ്ടത്. പ്രതിയുമായി കുട്ടിയുടെ മാതാവിനുണ്ടായിരുന്ന അടുപ്പം മൂലം ദീര്‍ഘനാളായി കുടുംബത്തില്‍ പ്രശ്നങ്ങളായിരുന്നുവെന്നും പോലീസ് പറയുന്നു.