'താങ്കൾ മുഖ്യമന്ത്രിയാകണമെന്നല്ലേ സുധാകരൻ പറഞ്ഞത്..'; ചെന്നിത്തലയുടെ മറുപടി ഇങ്ങനെ
യുഡിഎഫിന് അധികാരം കിട്ടിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന നിലപാടായിരുന്നു കെ സുധാകരൻ ആദ്യം പങ്കുവെച്ചത്. ചെന്നിത്തലയുടെ പേരാണ് താ ഹൈക്കമാൻ്റിനെ അറിയിച്ചതെന്നും മുതിർന്ന നേതാവെന്ന നിലയ്ക്ക് അദ്ദേഹത്തിനാണ് യോഗ്യതയെന്നും സുധാകരൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം സുധാകരൻ തൻ്റെ നിലപാട് തിരുത്തി. കെസി വേണുഗോപാലാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ എന്നാണ് സുധാകൻ പറഞ്ഞത്. ഇപ്പോഴിതാ ഈ പ്രതികരണത്തിൽ പ്രതികരിക്കുകയാണ് രമേശ് ചെന്നിത്തല. സുധാകൻ തൻ്റെ അടുത്ത സുഹൃത്താണെന്ന് മാത്രമാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ചിരിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുളള വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും സോഷ്യൽ മീഡിയ അല്ല കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
'സാമൂഹ്യ മാധ്യമങ്ങളോട് എനിക്ക് വലിയ ബഹുമാനമാണുള്ളത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള വേദിയുമാണ്. ഈ തെരഞ്ഞെടുപ്പിൽ സാമൂഹ്യ മാധ്യമങ്ങൾ വളരെയേറെ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. വിദേശങ്ങളിൽ ഇരുന്നുകൊണ്ട് ധാരാളം സുഹൃത്തുക്കൾ സോഷ്യൽ മീഡിയലിലൂടെ പ്രചരണങ്ങൾ നടത്തിയിട്ടുണ്ട്. അതൊക്കെ നല്ല കാര്യമാണ്. അതിനെയൊക്കെ ഞാൻ അഭിനന്ദിക്കുന്ന ഒരാളാണ്. പക്ഷേ ഇപ്പോൾ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണ്. കാരണം ജനങ്ങൾ വോട്ട് ചെയ്തത് ആ മെഷീൻ സേഫ് കസ്റ്റഡിയിലാണ് .അത് പൊട്ടിച്ചിട്ടില്ല, എണ്ണിയിട്ടില്ല .നാലാം തീയതി മാത്രമേ വോട്ട് എണ്ണി തുടങ്ങുള്ളൂ . വോട്ട് എണ്ണി തുടങ്ങുന്നതിനു മുമ്പ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിനകത്ത് ഒരു അർത്ഥവുമില്ല.

ഞാൻ ഏതായാലും ഈ വിവാദത്തിൽ പങ്കെടുക്കാത്ത ഒരാളാണ് .ഞാൻ സോഷ്യൽ മീഡിയയിൽ ഒരുതരത്തിലും ആർക്കെങ്കിലും അനുകൂലമായിട്ടോ എനിക്ക് അനുകൂലമായിട്ടോ മറ്റുള്ളവർക്ക് എതിരായിട്ടോ ഒന്നും ചെയ്തിട്ടില്ല. ഇത് അനാവശ്യ വിവാദമാണ്, ഈ വിവാദത്തിന് ഒരു അർത്ഥവുമില്ല .അത് നമ്മളെ വോട്ട് ചെയ്ത് നമ്മളെ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടേയും പ്രവർത്തകരുടെയും മനോവീര്യത്തെ കെടുത്താൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂ. അതുകൊണ്ട് ഇത്തരം വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണം.
സോഷ്യൽ മീഡിയയിലൂടെ അല്ലല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. അതിനൊരു സംവിധാനം ഉണ്ടല്ലോ. കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. അതിന് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളുണ്ട്. അത് ആ സമയത്ത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണ്.
ഫലം വന്ന് കഴിഞ്ഞാൽ അതിനനുസരിച്ചുള്ള തീരുമാനം ഹൈക്കമാൻഡ് എടുക്കും. അതെല്ലാവരും അംഗീകരിക്കും.അതാണ് കോൺഗ്രസിലെ കീഴ്വഴക്കം', അദ്ദേഹം പറഞ്ഞു.
മത്സരിക്കാത്ത വ്യക്തിക്ക് സാധ്യത ഉണ്ടാവുമോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളിലെല്ലാം തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം ആവർത്തിച്ചു.വോട്ട് എണ്ണണം, യുഡിഎഫിന് ഭൂരിപക്ഷം കിട്ടണം. കിട്ടികഴിയുമ്പോൾ ഹൈക്കമാൻറ് കാര്യങ്ങളെല്ലാം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications