വൻ വഴിത്തിരിവ്; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും..സീരിയൽ നടിയെ ചോദ്യം ചെയ്ത പിന്നാലെ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. ഇതിന്റെ അടിസ്ഥാനത്തിൽ സിനിമാ -സീരിയൽ മേഖലകളിൽ നിന്നുള്ള 2 പേരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്. കേസിൽ നിർണായകമായ ചില തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതെന്നാണ് വിവരം.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണത്തിനിടെ നടൻ ദിലീപിന്റെ ഫോണിൽ നിന്നും നിർണായകമായ വിവപങ്ങൾ ഡിലീറ്റ് ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. 12 നമ്പറിലേക്കുള്ള 12 ചാറ്റുകൾ ഡിലീറ്റ് ചെയ്തുവെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഇവ വീണ്ടെടുക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

അതിനിടയിൽ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ദിലീപിനെ സഹായിച്ച സ്വകാര്യ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചിലരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. താൻ ഡിലീറ്റ് ചെയ്ത ചാറ്റുകളിൽ സിനിമാ-സീരിയൽ നടിമാരുടെ ചാറ്റുകളും ഉണ്ടായിരുന്നുവെന്നായിരുന്നു സായ് പോലീസിനോട് പറഞ്ഞത്.

ഇതുപ്രകരാം സീരിയൽ താരമായ യുവതിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം ചിത്രാജ്ഞലിയിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവർ ദിലീപുമായി അടുത്ത ബന്ധം പുലർത്തുന്ന താരമാണത്രേ. ഇതുകൂടാതെ സീരിയൽ നിർമ്മാതാവായ മറ്റൊരു യുവതിയേയും അന്വേഷണം സംഘം ചോദ്യം ചെയ്തിട്ടുണ്ട്.

ആക്രമിക്കപ്പെട്ട നടിയ്ക്കെതിരായ സൈബർ ആക്രമണത്തിന് നേതൃത്വം നൽകിയത് ഇവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇവർ മുൻപ് തിരുവനന്തപുരത്ത് പരസ്യ ഏജൻസി നടത്തിയിരുന്ന ആളാണത്രേ. അതേസമയം ദിലീപിന്റെ നായികയായിരുന്ന പ്രമുഖ നടിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കുകയാണ്. ദിലീപ് ഇവരുമായി നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചാറ്റ് ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

അതേസമയം സീരിയൽ നടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് ദിലീപിന് നോട്ടീസ് നൽകും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുക.

അതിനിടെ വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. പ്രോസിക്യൂഷൻ സമർപ്പിച്ച റിപ്പോർട്ടിന് മറുപടി നൽകാൻ സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്ന് ഹർജി ഇന്നത്തേക്ക് പരിഗണിക്കാൻ കോടതി മാറ്റിയിരുന്നു ഇത് വീണ്ടും അടുത്ത ചൊവ്വാഴ്ചത്തേക്കാണ് മാറ്റിയിരിക്കുന്നത്.

കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐഐർ റദ്ദ് ചെയ്യണമെന്നുമാണ് ദിലീപിന്റെ ആവശ്യം. അതുമല്ലേങ്കിൽ സി ബി ഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഹർജിയിൽ ദിലീപ് ആവശ്യപ്പെടുന്നു. അതേസമയം ഫോണിലെ വിവരങ്ങൾ ഉൾപ്പെടെ ദിലീപ് ഡിലീറ്റ് ചെയ്ത കാര്യങ്ങൾ ഉയർത്തി കോടതിയിൽ ശക്തമായ വാദമുഖങ്ങൾ ഉയർത്താനാണ് പ്രോസിക്യൂഷന്റെ നീക്കം.

കോടതിക്ക് കൈമാറിയ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചിട്ടുണ്ട്. അതേസമയം സ്വാകാര്യ സൈബർ വിദഗ്ദനായ സായ് ശങ്കറിനെ കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ശങ്കറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും തനിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് കാട്ടി ഇയാൾ ഹാജരായിരുന്നില്ല. സായ് ശങ്കറിനെ ചോദ്യം ചെയ്താൽ നടി ആക്രമിക്കപ്പെട്ട കേസിലേക്ക് വെളിച്ചം വീശുന്ന നിർണായക തെളിവുകൾ കണ്ടെത്താൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.












Click it and Unblock the Notifications