മഴ കനക്കുന്നു...സ്കൂൾ അവധിയൊന്നും ഇല്ല, കുടയെടുക്കാൻ മറക്കല്ലേ..ഇന്ന് ഈ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് വ്യാപക മഴ. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് അലർട്ട് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 6 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 7 ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.

അതേസമയം ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
5 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, 6 ന്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം 7ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടാണ്.
അതേസമയം കേരളത്തിൽ ഇന്ന് കാലവർഷം എത്തും എന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മെയ് 26-നാണ് മൺസൂൺ എത്തുമെന്നായിരുന്നു ആദ്യം പ്രവചിച്ചിരുന്നത്. നാല് ദിവസത്തെ വ്യതിയാനം ഉണ്ടാകാമെന്നും ഐഎംഡി വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് മൺസൂൺ മുന്നേറ്റം പ്രതീക്ഷിച്ചതിലും മന്ദഗതിയിലായതോടെ പ്രവചനം തിരുത്തേണ്ടിവന്നു.
2015ന് ശേഷം ആദ്യമായാണ് മൺസൂൺ വരവിനെക്കുറിച്ചുള്ള ഐഎംഡിയുടെ ആദ്യ പ്രവചനം തെറ്റുന്നത്. 2015ൽ മെയ് 30ന് മൺസൂൺ എത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ യഥാർത്ഥത്തിൽ ജൂൺ 5നാണ് കേരളത്തിൽ മൺസൂൺ ആരംഭിച്ചത്. അതിനുശേഷം 2025 വരെ മൺസൂൺ വരവിനെക്കുറിച്ചുള്ള ഐഎംഡിയുടെ പ്രവചനങ്ങൾ കൃത്യത പുലർത്തിയിരുന്നു.
അതേസമയം, മൺസൂണിന്റെ കൂടുതൽ മുന്നേറ്റത്തിന് അനുകൂലമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശങ്ങൾ, കേരളം, തമിഴ്നാടിന്റെ ചില ഭാഗങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് ഇന്ന് മൺസൂൺ വ്യാപിക്കാനാണ് സാധ്യത.
തെക്കൻ കേരള തീരത്തിന് സമീപം രൂപപ്പെട്ട ഉപരിതല ചക്രവാതച്ചുഴിയും മൺസൂൺ മുന്നേറ്റത്തെ ശക്തിപ്പെടുത്തുന്ന ഘടകമായി മാറിയിട്ടുണ്ട്. അടുത്ത ആറ് മുതൽ ഏഴ് ദിവസം വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ മുതൽ അതിശക്തമായ മഴ വരെ ലഭിക്കാമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂൺ 1 വരെയുള്ള കണക്കുകൾ പ്രകാരം മൺസൂണിന്റെ വടക്കൻ അതിർത്തി അറബിക്കടലിൽ നിന്ന് തെക്കൻ ബംഗാൾ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുകയാണ്.
കേരളത്തിൽ മൺസൂൺ ആരംഭിച്ചതായി പ്രഖ്യാപിക്കാൻ ഐഎംഡി ചില പ്രത്യേക മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നത്. സംസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും 14 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ കുറഞ്ഞത് 60 ശതമാനത്തിലധികം കേന്ദ്രങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം 2.5 മില്ലീമീറ്ററോ അതിലധികമോ മഴ ലഭിക്കണം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവ ഈ കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു.
കൂടാതെ, തെക്കുകിഴക്കൻ അറബിക്കടലിൽ ശക്തമായ പടിഞ്ഞാറൻ കാറ്റുകൾ ഏകദേശം 4.5 കിലോമീറ്റർ ഉയരം വരെ നിലനിൽക്കുകയും ഔട്ട്ഗോയിംഗ് ലോംഗ്-വേവ് റേഡിയേഷൻ (OLR) 200 W/m²-ൽ താഴെയാകുകയും വേണം. മൺസൂണിന് സ്വഭാവസവിശേഷമായ മേഘരൂപീകരണവും അന്തരീക്ഷ സാഹചര്യങ്ങളും ഉറപ്പാക്കാനാണ് ഈ മാനദണ്ഡങ്ങൾ.












Click it and Unblock the Notifications