അതിജീവിതക്ക് നീതിയില്ലേ? ഒരു പെൺകുട്ടിയുടെ പിതാവല്ലെ താങ്കൾ മുഖ്യമന്ത്രീ? വിമർശിച്ച് മുല്ലപ്പളളി രാമചന്ദ്രൻ
കൊച്ചി: നടൻ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാവുകയാണ്. തുടരന്വേഷണം അടിയന്തരമായി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുളള നീക്കത്തിലാണ് ക്രൈംബ്രാഞ്ച് എന്നാണ് സൂചന. ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയത് മുതൽ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കകൾ ഉയർന്നിരുന്നു.. ഇപ്പോൾ അതിജീവിത തന്നെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടെ സർക്കാരിനെയും ആഭ്യന്തര വകുപ്പിനേയും വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം: ' സിനിമാ നടിയെ ക്രൂര പീഢനങ്ങൾക്ക് വിധേയമാക്കിയ സംഭവം ഒരു വാർത്ത പോലുമല്ലാതാവുകയാണോ? ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ട് പോയി മൃഗീയമായി പീഢിപ്പിക്കപ്പെട്ട മനുഷ്യത്വ ഹീനമായ സംഭവത്തിന്റെ നാൾവഴികൾ, സ്ത്രീ സുരക്ഷ പൂർണ്ണമായും നഷ്ടപ്പെട്ട ഒരു നാടിന്റെ ഞെട്ടിപ്പിക്കുന്ന കഥ നമ്മെ വീണ്ടു വീണ്ടും ബോധ്യപ്പെടുത്തുകയാണ്. നിയമ വാഴ്ച നഷ്ടപ്പെടുകയും നിയമ പാലകന്മാർ നിയമം കൈയ്യിലെടുക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആഭ്യന്തര വകുപ്പു ഇതുപോലെ തീർത്തും അരാജകത്വം സൃഷ്ടിച്ച ഒരു കാലം കേരളത്തിലുണ്ടായിട്ടില്ല. കടന്നുപോയ 6 വർഷക്കാലം അഭ്യന്തര വകുപ്പിൽ നടന്നതെല്ലാം കാട്ടു നീതിയാണെന്ന് പറഞ്ഞാൽ കാട്ടു മൃഗങ്ങൾ പോലും പ്രതിഷേധിക്കും. അത്രമാത്രം നീതിനിഷേധവും അനാഥത്വവുമാണ് പോലീസ് വകുപ്പിൽ നില നില്ക്കുന്നത്.

ഇന്ത്യൻ പോലീസ് സർവീസിലെ ഒട്ടേറെ മാതൃകാ ഓഫീസർമാർ കേരളത്തിൽ സേവനമനുഷ്ടിച്ചവരാണ്. ആഭ്യന്തര മന്ത്രിമാർ ആരായാലും നടപടി ക്രമങ്ങൾക്കു വിരുദ്ധമായ ഒരു തീരുമാനവും തങ്ങൾക്കു നടപ്പിലാക്കാൻ കഴിയുകയില്ലെന്നു തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ പറഞ്ഞ സ്വാഭിമാനികളായ പല ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും കേരളത്തിനറിയാം. അപൂർവ്വമായി അത്തരം ഉദ്യോഗസ്ഥൻമാർ ഇപ്പോഴും കേരളത്തിലുണ്ടെങ്കിലും മറ്റു പലരും ആഭ്യന്തര മന്ത്രിക്കു ഓശാന പാടുന്ന അവസര സേവകന്മാർ മാത്രമാണ്. തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് ദയനീയമായി നിലവിളിക്കുന്ന അതിജീവിത, ഹതാശയായി രാഷ്ട്രപതി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവരുടെ ദയാവായ്പിനായി യാചിക്കുന്ന കാഴ്ചയും കേരളം കണ്ടു.
നട്ടെല്ലു പൊട്ടിയ രാഷ്ട്ര്‌യ നേതൃത്വവും മന:സാക്ഷി മരവിച്ച മഹിളാ പ്രസ്ഥാനങ്ങളുമെല്ലാം ഈ നാട്ടിലെ സ്ത്രീകളുടെ അഭിമാന ബോധത്തിന് കളങ്കം ചാർത്തിരിക്കുകയാണ്. രാഷ്ട്രീയ പരിഗണനയില്ലാതെ അതിജീവിതയോടൊപ്പം നില്ക്കുന്ന ധാരാളം ആളുകൾ ഇപ്പോഴും കേരളത്തിലുണ്ടെന്നത് ഈ നാട്ടിന്റെ പുണ്യം. പക്ഷേ അവർ പൊതു വേദികളിൽ പ്രത്യക്ഷപ്പെടുന്ന അവതാരങ്ങളല്ലല്ലൊ ? അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോകുമ്പോഴാണ് അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി. യെ അഭ്യന്തര വകുപ്പ് പൊടുന്നനെ മാറ്റുന്നത്. അപ്പോൾ തന്നെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നു പൊതുസമൂഹത്തിന് ബോധ്യപ്പെടുകയുണ്ടായി. 50 ലക്ഷം രൂപ ഈ കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങി എന്ന് ആരോപിക്കപ്പെട്ട ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് റിട്ടയർമെന്റിന് ശേഷം ഇപ്പോഴും പോലീസിനെ നിയന്ത്രിക്കുന്നുവെന്നത് പ്രചുര പ്രചാരമുള്ള ഒരു പ്രമുഖ ദിന പത്രം ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
നടിയെ പീഢിപ്പിച്ച കേസ്സിൽ തെളിവ് നശിപ്പിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാനും തുടർച്ചായി ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് അന്വഷണ ചുമതലയുള്ള എ.ഡി.ജി.പി.ക്കും മറ്റുമെതിരെ ഇതേ അഭിഭാഷകൻ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽക്കന്നത്. തുടർന്നാണ് എ.ഡി.ജി.പി.യുടെ സ്ഥാന ചലനം. മുഖ്യമന്ത്രിയോട് വിനയപൂർവ്വം ചോദിക്കട്ടെ, ഒരു പെൺകുട്ടിയുടെ പിതാവല്ലെ താങ്കൾ? എന്തുകൊണ്ട് ആഭ്യന്തര മന്ത്രിയായ താങ്കൾക്ക് ഒരു പിതാവെന്ന നിലയിൽ അതിജീവിതയെ നോക്കിക്കാണാൻ കഴിയാതെ പോകുന്നത് ?
കരുണയുടെ അവസാന കണങ്ങളെങ്കിലും താങ്കളിൽ അവശേഷിക്കുന്നുവെങ്കിൽ അതിജിവിതയുടെ ഹൃദയവ്യഥയും നിലവിളിയും താങ്കൾ തിരിച്ചറിയണം. നിയമ വാഴ്ചയിൽ ജനങ്ങൾക്കുള്ള വിശ്വാസം നാൾക്കു നാൾ കുറഞ്ഞു വിരികയാണ്. അരാജകത്വത്തിലേക്കുള്ള ഈ പോക്ക് കേരളത്തിന് നാണക്കേടാണ്. സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താൻ കഴിയാത്ത താങ്കൾക്ക് ഭരിക്കാനുള്ള ധാർമിക അവകാശം നഷ്ടപ്പെടുകയാണ്'.












Click it and Unblock the Notifications