ദിലീപിന് ഇന്ന് കോടതിയില്‍ നിർണ്ണായകം: ആരുടെ വാദം കോടതി അംഗീകരിക്കും, നടിക്കും പ്രധാനം
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതി ദിലീപിന് ഇന്ന് കോടതിയില്‍ നിർണ്ണായകം. തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റസിഡിയിലിരിക്കെ പരിശോധിച്ച സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിജീവിതയുടെ ഉപഹർജിയില്‍ ഇന്ന് സിംഗിള്‍ ബെഞ്ച് കൂടുതല്‍ വാദം കേള്‍ക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാറിന് വേണ്ടി ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷനായിരിക്കും ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കുക. തീർപ്പാക്കിയ ഹർജിയില്‍ ഉപഹർജി വഴി ആവശ്യം ഉന്നയിക്കാന്‍ സാധിക്കില്ലെന്ന വാദമാണ് ദിലീപ് ഉയർത്തുന്നത്. ഉച്ചക്ക് ശേഷമായിരിക്കും ഹർജി ഹൈക്കോടതി പരിഗണിക്കുക.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഗൌരവ് അഗർവാളാണ് കേസില്‍ അതിജീവിതയായ നടിക്ക് വേണ്ടി ഹാജരാകുന്നത്. അതിന് ശേഷമായിരിക്കും ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സർക്കാറിന് വേണ്ടി വാദം ഉന്നയിക്കുക. തുടർന്ന് ദിലീപിന്റെ അഭിഭാഷകനും കോടതിയില്‍ നിലപാട് വ്യക്തമാകും.
മെമ്മറി കാർഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കാന്‍ സാധിക്കില്ലെന്നാണ് ദിലീപിന്റെ വാദം. അന്വേഷണ റിപ്പോർട്ടില്‍ ഗുരുതരമായ കണ്ടെത്തലൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജിയുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, കോടതിയുടെ അധികാര പരിധിയിലുണ്ടായിരുന്ന മെമ്മറി കാർഡ് ചോർന്ന സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് നടിക്ക് നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നടിയുടെ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതുപ്രകാരം അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് ലഭിക്കുകയും ചെയ്തു.
കേസിലെ സുപ്രധാന തെളിവായ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്നുള്ളത് നേരത്തെ വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇടയാക്കിയത്. ഈ സാഹചര്യത്തിലാണ് നടി കോടതിയെ സമീപിക്കുന്നത്. തന്റെ അപകീർത്തിപരമായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് ആരോ ചോർത്തിയിട്ടുണ്ടെന്നും അത് പുറത്ത് പോകുന്നത് തന്റെ ജീവന് തന്നെ അപകടകരമാണെന്നും നടി കോടതിയെ അറിയിച്ചു.
ഈ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് തടയാന്‍ നടപടി വേണം, ആരാണ് ദൃശ്യങ്ങള്‍ ചോർത്തിയത് എന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു. അന്വേഷണം എന്ന ആവശ്യം കീഴ്ക്കോടതി തള്ളിയതോടെ ഹൈക്കോടതിയില്‍ നിന്നാണ് നടി അനുകൂല വിധി നേടിയെടുത്തത്. ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് അന്വേഷണം നടത്തുകയായിരുന്നു.












Click it and Unblock the Notifications