ദിലീപിന്റെ പരാതി ഗൗരവമായി കണ്ട് സര്‍ക്കാര്‍, കേസില്‍ അതിരുവിടരുത്, അന്വേഷണ ചുമതല മാറാം?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസിലും അന്വേഷണം അതിരുവിടരുതെന്ന് സര്‍ക്കാര്‍. ദിലീപും മറ്റ് പ്രതികളും കൂടുതല്‍ ആരോപണങ്ങളുമായി വരുന്നത് അന്വേഷണ സംഘത്തെയും, സര്‍ക്കാരിനെ കുഴപ്പത്തിലാക്കുമെന്നാണ് കരുതുന്നത്. അന്വേഷണ സംഘത്തോട് കേസ് സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
കേസില്‍ കൃത്യമായ തെളിവുകളുള്ളവ വെച്ച്, മെറിറ്റില്‍ നിന്നായിരുന്നു അന്വേഷണം നടത്തേണ്ടതെന്നും നിര്‍ദേശമുണ്ട്. അതേസമയം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കേസിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ച്ചയായി വരുന്ന ആരോപണങ്ങളെ സൂക്ഷിച്ച് കൈകാര്യം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

ദിലീപിന്റെ കേസില്‍ അന്വേഷണത്തില്‍ കവിഞ്ഞുള്ള താല്‍പര്യങ്ങള്‍ പോലീസിന് ഉണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അന്വേഷണ സംഘത്തിലെ ചിലര്‍ക്ക് വ്യക്തിപരമായ വൈരാഗ്യം തങ്ങളോടുണ്ടെന്നാണ് ദിലീപ് അടക്കമുള്ളവര്‍ ആരോപിക്കുന്നത്. ബൈജു പൗലോസ് അടക്കമുള്ളവര്‍ ഈ കാരണം കൊണ്ട് തങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും പ്രതികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു നിര്‍ദേശമുണ്ടാകുന്നത്. ദിലീപിനെ അടുത്ത ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ നിര്‍ദേശം. ദിലീപിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച് ഈ വാദങ്ങളെയെല്ലാം പൊളിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുക.

കേസില്‍ ഏത് വിധേനയും തങ്ങളെ കുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണ സംഘം നീങ്ങുന്നതെന്നആമ് ദിലീപും കേസിലെ കൂട്ടു പ്രതികളും പരാതി നല്‍കിയിരിക്കുന്നത്. അഭിഭാഷകരും പരാതി നല്‍കിയിട്ടുണ്ട്. രാമന്‍പ്പിള്ളയ്‌ക്കെതിരെ കേസ് എടുക്കാനുള്ള നീക്കമെല്ലാം അഭിഭാഷകരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന്റ മേല്‍നോട്ട ചുമതലയുള്ള ഡിജിപിക്ക് തങ്ങളോട് വ്യക്തിപരമായ ഇഷ്ടക്കേടുണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നത്. അതുകൊണ്ട് അനാവശ്യക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും ആരോപിക്കുന്നു. ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ നീക്കിയെന്ന് കരുതുന്ന ഐടി വിദഗ്ധന്‍ സായ് ശങ്കറും അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തിപരമായ വൈരാഗ്യമുണ്ടെന്നാണ് ആരോപിച്ചത്. ഇയാളും സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്.

മൂന്ന് കേസുകളില്‍ ഡിജിപിക്ക് തങ്ങളോട് അനിഷ്ടമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍ നേരത്തെ പരാതി വന്നപ്പോല്‍ അന്ന് തന്നെ ഡിജിപിയെ വിളിച്ച് പോലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. ഇന്റലിജന്‍സ് വിഭാഗം ഐജി ഹര്‍ഷിത അട്ടല്ലൂരിയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണ അതിരുവിടുന്നതായി സര്‍ക്കാരിനും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ട്. ഹര്‍ഷിത അട്ടല്ലൂരിക്ക് വധഗൂഢാലോചനാ കേസിന്റെ തുടര്‍ന്നുല്ല മേല്‍നോട്ടം നല്‍കാന്‍ സാധ്യതയുണ്ട്. പുതിയ ആള്‍ വരുന്നതോടെ കേസ് കൈവിട്ട് പോകുന്ന സാഹചര്യത്തെയും മറികടക്കാന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചേക്കും.

അതേസമയം പോലീസിന്റെ ഇമേജിനെ ബാധിക്കുന്ന കേസാണിത്. അതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ദിലീപ് തുടര്‍ച്ചയായി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും, കേസ് വൈകിപ്പിക്കുകയാണെന്നും പോലീസ് കരുതുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ നാളെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. ആലുവ പോലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കുന്നതെന്നാണ് സൂചന. ഫോണിലെ ഫോറന്‍സിക് ഫലങ്ങളിലെ വിവരങ്ങളെ കുറിച്ചും ദിലീപില്‍ നിന്ന് ചോദിച്ചറിഞ്ഞേക്കും.

ദിലീപിന്റെ ഫോണിലെ ഫോറന്‍സിക് പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പകര്‍പ്പെടുക്കാന്‍ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളുടെ ദിലീപിന്റെ കൈയ്യിലുണ്ടായിരുന്നുവെന്നായിരുന്നു കണ്ടെത്തല്‍. ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. വാട്‌സ്ആപ്പ് വഴിയാണ് ദിലീപിന് രേഖകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ചത് അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണെന്ന് സായ് ശങ്കര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇക്കാര്യം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചത്.

അതേസമയം ദിലീപിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ജാമ്യം റദ്ദ് ചെയ്യപ്പെടാമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറയുന്നു. സായ് ശങ്കറിന്റെ കമ്പ്യൂട്ടറില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ക്ക് ദിലീപ് മറുപടി പറയേണ്ടി വരും. നടികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്ത് തുടങ്ങിയത് അതുകൊണ്ടാണ്. പന്ത്രണ്ട് നമ്പറുകളില്‍ നിന്ന് ആയിരത്തില്‍ ചാറ്റുകളാണ് നടത്തിയിരുന്നത്. ഇതിലൊരാളാണ് സീരിയല്‍ നടിയും സീരിയല്‍ നിര്‍മാതാവും. രണ്ട് പേരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് കഴിഞ്ഞു. സായ് ശങ്കറിന്റെ കൈയ്യിലുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുമ്പോള്‍ ദിലീപിന് ഉത്തരം മുട്ടുമെന്ന കാര്യം ഉറപ്പാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ദിലീപിന്റെ ഫോണില്‍ നിന്ന് ഈ 12 നമ്പറിലേക്ക് പോയിട്ടുള്ള ചാറ്റുകള്‍ രഹസ്യ സ്വഭാവത്തിലുള്ളതാണ്. അതുകൊണ്ടാണ് അത് ഡിലീറ്റ് ചെയ്യപ്പെട്ടത്. ദിലീപിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകളെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ദിലീപില്‍ നിന്ന് പോലീസിന് അറിയേണ്ടത് പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെ കുറിച്ചാണ്. ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞതിനെ കുറിച്ചും ചോദ്യങ്ങളുണ്ടാവാം. കോടതിയിലെ രേഖകള്‍ എങ്ങനെ ദിലീപിന്റെ വാട്‌സ്ആപ്പിലെത്തി എന്നതിനെ കുറിച്ചും ദിലീപ് മറുപടി പറയേണ്ടി വരും. കോടതിയിലെ ഉദ്യോഗസ്ഥനാണെങ്കില്‍ അതും ദിലീപിന് വെളിപ്പെടുത്തേണ്ടി വരുമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.












Click it and Unblock the Notifications