'ദിലീപുമായി നല്ല ആത്മബന്ധം', ചാറ്റുകൾ കൈമാറിയിരുന്നെന്ന് ഷോൺ ; റെയ്ഡിൽ 5 മെമ്മറി കാർഡും കസ്റ്റഡിയിലെടുത്തു
കൊച്ചി: നടൻ ദിലീപുമായി തനിക്ക് നല്ല ആത്മബന്ധമാണ് ഉള്ളതെന്ന് ഷോൺ ജോർജ്. ദിലീപിന് സ്ക്രീൻ ഷോട്ടുകളും ചാറ്റുകളും കൈമാറിയിട്ടുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. തന്റെ വീട്ടിലെ ക്രൈംബ്രാഞ്ച് റെയ്ഡിന് പിന്നാലെയായിരുന്നു ഷോണിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ ഇന്ന് രാവിലെയായിരുന്നു ഷോണിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.
'ഇത് ദിൽഷയോടുള്ള റോബിന്റെ പ്രതികാരം തന്നെ'; പാട്ട് കേട്ട് ഞെട്ടി ആരാധകർ, വല്ലാത്ത മറുപടിയെന്ന്

'ദിലീപിനെ പൂട്ടണം' എന്ന പേരിൽ തയ്യാറാക്കിയ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഷോൺ ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. നേരത്തേ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും ഷോൺ ജോർജിന്റെ പേരിലുള്ള സ്ക്രീൻ ഷോട്ട് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സ്ക്രീൻ ഷോട്ട് അയച്ച ഫോണുകൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ സ്ക്രീൻഷോട്ട് അയച്ചെന്ന് പറയപ്പെടുന്ന ഫോൺ നഷ്ടപ്പെട്ടുവെന്നാണ് ഷോൺ ജോർജ് ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചത്. 2019 ൽ ഫോൺ കാണാതായത് സംബന്ധിച്ച് കോട്ടയം എസ്പിക്ക് ഷോൺ പരാതി നൽകിയിരുന്നുവെന്ന് ഷോണിന്റെ പിതാവും മുൻ എംഎൽഎയുമായ പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം ദിലീപിന് താൻ സ്ക്രീൻ ഷോട്ടുകളും ചാറ്റുകളും കൈമാറിയിട്ടുണ്ടെന്ന് ഷോൺ ജോർജ് പറഞ്ഞു.ദിലീപിന് ദോഷകരമായി വന്ന ചാറ്റുകൾ അടക്കം താൻ അയച്ച് നൽകിയിട്ടുണ്ട്. അതേസമയം താൻ വ്യാജ ചാറ്റുകൾ നിർമ്മിച്ച് നൽകിയിട്ടില്ലെന്നും റിപ്പോർട്ടർ ചാനലിനോട് ഷോൺ ജോർജ് പ്രതികരിച്ചു.

താൻ ഒരു അഭിഭാഷകനാണ്. വ്യാജ ചാറ്റുകൾ നിർമ്മിക്കാൻ തക്ക മണ്ടത്തരം താൻ കാണിക്കില്ല. പണ്ട് അയച്ചു നല്‍കിയ ചാറ്റുകളില്‍ കേസിന് ആസ്പദമായ ചാറ്റുകള്‍ കണ്ടിട്ടുണ്ട്. ദിലീപുമായി നല്ല ആത്മബന്ധമാണെന്നും ഷോണ്‍ പറഞ്ഞതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറഞ്ഞു. അതേസമയം ഷോൺ ജോർജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഫോണുകളും മെമ്മറി കാർഡുകളും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മൂന്ന് മൊബൈൽ ഫോണുകൾ, 5 മെമ്മറി കാർഡുകൾ, രണ്ട് ടാബുകൾ എന്നിവയാണ് കസ്റ്റഡിയിൽ എടുത്തത്. ഫോൺ നൽകാൻ ആവശ്യപ്പെട്ടപ്പോൾ ഷോൺ ജോർജ് കൈമാറാൻ ആദ്യം തയ്യാറായിരുന്നില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം നല്ല ഉദ്ദേശത്തോടെയല്ല ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ പരിശോധന നടത്തിയതെന്നായിരുന്നു റെയ്ഡിന് പിന്നാലെ പിസി ജോർജ് പ്രതികരിച്ചത്.

ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണവുമായി തങ്ങൾ സഹകരിച്ചതാണ്. എന്നാൽ ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെ അവർ മകന്റെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ ടാബ്‌ലറ്റ് വരെ വേണമെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് ബഹളം ഉണ്ടാക്കിയതായും പിസി ജോർജ് ആരോപിച്ചു.

സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ പരാതിയിലാണ് വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെ സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചത്. അതിജീവിതയെ പിന്തുണയ്ക്കുന്നവരുടെ പേരിലായിരുന്നു വാട്സ് ആപ് ഗ്രൂപ്പ്. സംവിധായകൻ ബൈജു കൊട്ടാരക്കര, ആഷിഖ് അബു, ലിബർട്ടി ബഷീർ, മഞ്ജു വാര്യർ തുടങ്ങിയവരുടെ പേരിലായിരുന്നു വാട്സ് ആപ് ഗ്രൂപ്പ്.

അതേസമയം ജുഡീഷ്യൽ സംവിധാനങ്ങളെ തെറ്റിധരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാകാം പ്രതികൾ ഇത്തരത്തിലൊരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് കേസിൽ പരാതി നൽകിയ ബൈജു കൊട്ടാരക്കര മാധ്യമങ്ങളോട് പ്രതികരിച്ചു. ഷോൺ ജോർജ് ഫോൺ നശിപ്പിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ഈ കേസിൽ ഷോണിന് ബന്ധമുണ്ടാകുമെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.












Click it and Unblock the Notifications