വിചാരണ കോടതിയിൽ വിശ്വാസം, അതിന് കാരണമുണ്ടെന്ന് ബാലചന്ദ്രകുമാർ; 'കൂറുമാറില്ല'
ച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റം സംബന്ധിച്ച സുപ്രീം കോടതി വിധി അതിജീവിതയ്ക്കേറ്റ തിരിച്ചടിയായി കാണുന്നില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ വിചാരണ കോടതിയിൽ നിന്നല്ലെങ്കിൽ മറ്റൊരു കോടതിയിൽ നിന്നും കുറ്റവാളികൾക്കെല്ലാം ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. കേസിൽ ദിലീപ് അടക്കമുള്ളവർക്കെതിരെ ശക്തമായ തെളിവുകൾ കോടതിക്ക് മുൻപിലുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ. സംവിധായകന്റെ വാക്കുകളിലേക്ക്

സുപ്രീം കോടതി വിധിയെ മാനിക്കുന്നു. എനിക്കൊരു ആത്മവിശ്വാസം ഉള്ളത് വിചാരണ കോടതിയിൽ എനിക്ക് വിശ്വാസം ഉണ്ട്. നിങ്ങളാരും കാണാത്ത കേൾക്കാത്ത തെളിവുകൾ വിചാരണ കോടതിയുടെ മുന്നിൽ വന്നിട്ടുണ്ട്. ആ തെളിവുകൾ ഒന്നും വിചാരണ കോടതി കാണാതെ വിടുമെന്ന് കരുതുന്നില്ല. കോടതി മാറ്റത്തിനെതിരായ സുപ്രീം കോടതി വിധി ഒരു തിരിച്ചടിയായി ഞാൻ കാണുന്നില്ല.

കുറ്റവാളികളെ മുഴുവൻ ശിക്ഷിക്കപ്പെടാൻ തക്കതായുള്ള പഴുതടച്ച തെളിവുകൾ പോലീസ് കണ്ടെത്തുകയും കോടതിയുടെ മുന്നിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പല യാഥാർത്ഥ്യങ്ങളും നമ്മുടെ മുന്നിലുണ്ട്. ഒരു കോടതി അല്ലെങ്കിൽ മറ്റൊരു കോടതി ഈ കേസിലെ പ്രതികളെ ശിക്ഷിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

ദിലീപുമായി ബന്ധപ്പെട്ട ആളുകളാണ് തനിക്കെതിരായ പീഡന കേസിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ അന്വേഷണത്തിലേക്ക് പോകുമ്പോൾ എട്ടാം പ്രതിയിലേക്ക് കേസ് പോകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. തനിക്കെതിരായ പീഡന കേസിൽ പോലീസ് നടപടികൾ നടക്കുകയാണ്. എനിക്കുണ്ടായ കഷ്ട നഷ്ടങ്ങൾ സംഭവിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ഓട്ടത്തിൽ തന്നെയാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ നിന്നും കൂറുമാറാൻ ഒരു ഓഫറും വന്നിട്ടില്ല ആരും തന്നെ സമീപിച്ചിട്ടുമില്ല.ആരെങ്കിലും സമീപിച്ചാൽ തന്നെ അങ്ങനെ മാറുന്ന ആളുമല്ല ഞാൻ. കേസിൽ വിചാരണ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ ഔദ്യോഗികമായിട്ടുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

'കൂറുമാറേണ്ട ആവശ്യം എനിക്കില്ല, അതിന്റെ പ്രത്യാഘാതവും എനിക്ക് അറിയാം. അങ്ങനെ കൂറുമാറ്റാം എന്ന് കരുതുന്ന ആളൊന്നുമല്ല ഞാൻ. കൂറുമാറുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ', ബാലചന്ദ്രകുമാർ ചർച്ചയിൽ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക സാക്ഷിയാണ് സംവിധായകൻ ബാലചന്ദ്ര കുമാർ. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ നടൻ ദിലീപ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടു എന്നത് അടക്കമുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേസിൽ വലിയ വഴിത്തിരിവ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി നിർണായകമായ പല ശബ്ദരേഖകളും തെളിവുകളും പോലീസിന് കണ്ടെടുക്കാൻ സാധിച്ചിരുന്നു.

ദിലീപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ ശരതിനെ കൂടി കേസിൽ പ്രതി ചേർത്ത് കൊണ്ടായിരുന്നു പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മഞ്ജു വാര്യർ, കാവ്യ മാധവൻ, സിദ്ധിഖ്, ദിലീപിൻറെ സഹോദരൻ അനൂപ്, കൂടാതെ സംവിധായകൻ ആഷിഖ് അബി, ചെമ്പൻ വിനോദ്, രഞ്ജി രഞ്ജിമാർ തുടങ്ങിയവരേയും സാക്ഷി
പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications