ദിലീപ് കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയെ ആര് ചോദ്യം ചെയ്യും? വെളിപ്പെടുത്തലിൽ കേസെടുത്തേക്കില്ല?
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് മുൻ ഡി ജി പി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയ്ക്കായിരുന്നു വഴിവെച്ചത്. കേസിൽ ദിലീപിനെതിരെ പോലീസുകാർ വ്യാജ തെളിവുകൾ ഉണ്ടാക്കുകയായിരുന്നുവെന്നും കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മറ്റ് നടിമാരേയും ആക്രമിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നുവെന്നുമായിരുന്നു ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞത്.
തുടർന്ന് ആർ ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതിയും ലഭിച്ചിരുന്നു. എന്നാൽ ശ്രീലേഖയ്ക്കെതിരെ നിലവിൽ കേസെടുക്കേണ്ടെതില്ലെന്നാണ് സർക്കാർ നിലപാടെന്നാണ് സൂചന.
'സിനിമാ നടന്‍ എന്നതിനപ്പുറം ഒരു മനുഷ്യനാണ് ദിലീപ്: അദ്ദേഹമാണ് എല്ലാവരുടേയും മുന്‍പില്‍ ഒന്നാം പ്രതി'
ഗുരുതര ആരോപണങ്ങളായിരുന്നു കേസുമായി ബന്ധപ്പെട്ട് ആർ ശ്രീലേഖ നടത്തിയത്. കേസിൽ ദിലീപിന് യാതൊരു പങ്കും പ്രത്യേക്ഷമായോ പരോക്ഷമായോ ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു തന്റെ യുട്യൂബ് ചാനൽ വീഡിയോയിലൂടെ അവർ പറഞ്ഞത്. മാധ്യമങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും നടനെതിരായ വ്യാജ തെളിവുകൾ പോലീസുകാർ തന്നെ തയ്യാറാക്കിയെന്നും അവർ ആരോപിച്ചിരുന്നു.
'സിനിമാ നടന്‍ എന്നതിനപ്പുറം ഒരു മനുഷ്യനാണ് ദിലീപ്: അദ്ദേഹമാണ് എല്ലാവരുടേയും മുന്‍പില്‍ ഒന്നാം പ്രതി'
അതേസമയം കേസിനെ അട്ടിമാറിക്കാനാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ സർവ്വീസിൽ നിന്നും പിരിഞ്ഞതിന് പിന്നാലെ ശ്രീലേഖ ഉന്നയിക്കുന്നതെന്ന വിമർശനമായിരുന്നു വിവിധ കോണുകളിൽ നിന്നും ഉയർന്നത്. ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതിയും ലഭിച്ചു. തൃശ്ശൂർ സ്വദേശിയായ കുസുമം ജോസഫ് ആയിരുന്നു കേസെടുത്ത് നടപടി കൈക്കൊള്ളണമെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.
എന്നാൽ ശ്രീലേഖയെ പോലോരു മുൻ പോലീസ് ഉദ്യോഗസ്ഥയെ ആര് ചോദ്യം ചെയ്യുമെന്നത് സംബന്ധിച്ചുള്ള ആശങ്കകളാണ് ഇപ്പോൾ ഉയരുന്നത്. വിരമിച്ച ഉദ്യോഗസ്ഥയാണെങ്കിലും ശ്രീലേഖ റിട്ട ഡി ജി പിയാണ്. അതുകൊണ്ട് തന്നെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥർ ചോദ്യം ചെയ്യേണ്ടതുണ്ട്. കീഴ് റാങ്കിലുള്ളവർ ചോദ്യം ചെയ്താൽ വിധേയത്വം കാണിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്.
ശ്രീലേഖയെ പോലൊരു മുതിർന്ന ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യുന്നതിൽ പലവിധ പരിമിതികളും ഉണ്ടെന്നും അവർ പറയുന്നു. മാത്രമല്ല കേസിൽ ശ്രീലേഖ ഉന്നയിച്ച കാര്യങ്ങളിൽ അവർക്ക് നേരിട്ട് ബന്ധമില്ലെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്ന മറ്റൊരു കാര്യം. കേസിൽ അവർ പറഞ്ഞ പ്രധാന ആരോപണങ്ങളിൽ ഒന്ന് പൾസർ സുനി മറ്റ് നടിമാരേയും ഇത്തരത്തിൽ ആക്രമിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ്. ചില നടിമാരാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
പൾസർ സുനിയെ കുറിച്ചുള്ള സംഭവങ്ങളിൽ ശ്രീലേഖ നേരിട്ട് ഇടപെട്ടിട്ടില്ല, ഉൾപ്പെട്ടിട്ടുമില്ല. മാത്രമല്ല സംഭവത്തിന് ഏതെങ്കിലും സാക്ഷിയോ പരാതിക്കാരോ ഇല്ല. ഇത്തരമൊരു സാഹചര്യത്തിൽ ശ്രീലേഖയ്കെതിരെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് സർക്കാർ ആശങ്ക. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ പോലെയല്ല ശ്രീരേഖ നടത്തിയതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിൽ താൻ ഇരിക്കുമ്പോൾ നേരിട്ട് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് വെളിപ്പെടുത്തിയത്. നടിയുടെ ദൃശ്യങ്ങൾ ദിലീപ് കണ്ടത് താൻ വീട്ടിൽ ഉള്ളപ്പോഴായിരുന്നു എന്നാണ് ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകിയത്. ഇത്തരത്തിൽ ദിലീപിനൊപ്പം നേർ സാക്ഷിയായി ബാലചന്ദ്രകുമാർ ഉണ്ടായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
അതിനാൽ കേട്ട് കേൾവിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ശ്രീലേഖയ്ക്കെതിരെ കേസെടുക്കുന്നതിനോട് താത്പര്യം ഇല്ലെന്നാണ് സർക്കാർ നിലപാടെന്നാണ് സൂചനയെന്ന് മംഗളം ഓൺലൈൻ റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നൽകി. ജുലൈ 22 വരെയാണ് സമയം നീട്ടിയത്. കേസിൽ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധന ഫലം ലഭിച്ച സാഹചര്യത്തിൽ കേസന്വേഷണത്തിന് കൂടുതൽ സമയം അനിവാര്യമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.
ഐഷു... ഈ ലുക്ക് പൊളിച്ചു; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Recommended Video