'കാവ്യ, കൂറുമാറിയ സക്ഷികൾ, അഭിഭാഷകർ, 2 ലക്ഷത്തോളം ഫയലുകൾ'; നിർണായക നീക്കത്തിന് പ്രോസിക്യൂഷൻ
കൊച്ചി; നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടാൻ അന്വേഷണ സംഘം. തുടരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം അവസാനിക്കാനിരിക്കേയാണ് അന്വേഷണ സംഘത്തിൻറെ നിർണായക നീക്കം. മെയ് 31 നാണ് സമയ പരിധി തീരുന്നത്. അന്ന് തന്നെ അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായി വായിക്കാം
'ഭാവന ഏത് വസ്ത്രം ധരിച്ചാലും ഒരേ പൊളിയാണ്'; ദേ ഈ ചുവന്ന ധാവണി ലുക്ക് നോക്കിയേ......വൈറൽ

ഏപ്രിൽ 15 നായിരുന്നു തുടരന്വേഷണത്തിന് ഒന്നര മാസം കൂടി കോടതി സമയം അനുവദിച്ചത്. എന്നാൽ ഈ ഘട്ടത്തിൽ അത് പോരെന്നതാണ് പോലീസിന്റെ നിലപാട്. അന്വേഷണ സംഘത്തിന്റെ തലപ്പത്ത് നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയ നടപടിയോടെ കേസന്വേഷണം മന്ദഗതിയിലായെന്ന ആക്ഷേപം ഉയർന്നിരുന്നു. കേസിൽ ഇനിയും കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം ആവർത്തിക്കുന്നത്.

കേസിൽ അഭിഭാഷകരെ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ അവർക്ക് നോട്ടീസ് കൊടുക്കാൻ പോലീസിന് സാധിച്ചിട്ടില്ല. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം അഭിഭാഷകർ നടത്തിയതായി അവകാശപ്പെട്ടുകൊണ്ടുള്ള നിരവധി ഓഡിയോകൾ പുറത്തുവന്നിരുന്നു. എന്നാൽ അഭിഭാഷകരെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിൽ വിചാരണ കോടതിയിൽ നിന്ന് അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ കടുത്ത വിമർശനവും പ്രോസിക്യൂഷനെതിരെ വിചാരണ കോടതി ഉയർത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ വീണ്ടും എഫ് എസ് എല്ലിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യത്തിനും വിചാരണ കോടതിയിൽ നിന്നും അനുകൂല നിലപാട് ഇതുവരെ കിട്ടിയില്ല. കേസിലെ ഏറ്റവും സുപ്രധാനമായ തെളിവുകളിൽ ഒന്നായ ദൃശ്യങ്ങൾ ചോർന്നുവെന്ന ആരോപണമാണ് നേരത്തേ ഉയർന്നത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് പരിശോധനയിലാണ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ടുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിചാരണ കോടതിയിൽ നിന്നും അനുമതി തേടിയിരുന്നു. എന്നാൽ ജീവനക്കാരെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നതാണ് വിചാരണ കോടതി നിലപാട്. അതേസമയം കേസുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷത്തോളം ഫയലുകൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ച് വരികയാണ്. നടി ആക്രമിക്കപ്പെട്ട കേസിലും വധഗൂഢാലോചന കേസിലും പ്രോസിക്യൂഷന് ബലമേകാൻ സാധിക്കുന്നതാണ് ഈ ഡിജിറ്റൽ തെളിവുകൾ എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

ദിലീപിന്റേയും കൂട്ടരുടേയും ഫോണിൽ നിന്നും കണ്ടെടുത്ത വീഡിയോ ക്ലിപ്പുകൾ, ശബ്ദ സന്ദേശങ്ങൾ, വാട്സ് ആപ്പ് ചിച്രങ്ങൾ, ഇ മെയിലുകൾ എന്നിവ പോലീസ് ശേഖരിച്ചിട്ടുണ്ട്. നേരത്തേ ദിലീപിന്റെ ഫോണിൽ നിന്നും ഈ രേഖകൾ എല്ലാം മുംബൈയിൽ കൊണ്ടുപോയി നീക്കം ചെയ്തിരുന്നു. എന്നാൽ നീക്കം ചെയ്ത മുംബൈയിലെ ലാബിൽ വെച്ച് തന്നെ ഈ വിവരങ്ങൾ പോലീസിന് ലഭിച്ചിുന്നു. ലാബ് ജീവനക്കാർ സൂക്ഷിച്ച ഈ വിവരങ്ങളുടെ പകർപ്പാണ് ഗുണകരമായത്.

അതേസമയം നേരത്തേ കേസിൽ കൂറുമാറിയ സാക്ഷികളെ വീണ്ടും വിളിച്ചു വരുത്തിയേക്കും. ഇവരെ വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. കാവ്യ മാധവനേയും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. നേരത്തേ നാല് മണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്തെങ്കിലും പല ചോദ്യങ്ങളോടും കാവ്യ അറിയില്ലെന്നാണ് പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തിലാകും ഇനി കാവ്യയെ ചോദ്യം ചെയ്യുക.

മാത്രമല്ല ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയേക്കും. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളുണ്ടായിരുന്ന നടൻ ദിലീപിന്റെ ഫോൺ മഞ്ജു വാര്യർ പുഴയിലേക്ക് എറിഞ്ഞെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്.

ഇത്തരത്തിൽ നിരവധി കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നതിനാൽ കൂടുതൽ സമയം അനിവാര്യമാണെന്നാണ് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചേക്കുക.അവധിക്ക് ശേഷം ഈ മാസം 18 നാണ് കോടതി വീണ്ടും ചേരുക. പുതിയ ജഡ്ജ്മാരായിരിക്കും കേസ് പരിഗണിച്ചേക്കുക.












Click it and Unblock the Notifications