ദിലീപ് കേസ്;'ആ നടിയേയും പൾസർ സുനി ഭീഷണിപ്പെടുത്തി..അവർ പണം നൽകി സെറ്റിൽ ചെയ്തു';വെളിപ്പെടുത്തി ആർ ശ്രീലേഖ
കൊച്ചി; പൾസർ സുനിയെ കുറിച്ച് പല നടിമാരും തന്നോട് പരാതി പറഞ്ഞിരുന്നുവെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. കരിയറും മാനഹാനിയും ഭയന്നാണ് പലരും ഇക്കാര്യം പുറത്ത് വെളിപ്പെടുത്താതിരുന്നതെന്നും ശ്രീലേഖ പറഞ്ഞു. സസ്നേഹം ശ്രീലേഖ എന്ന തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു അവരുടെ പ്രതികരണം.
ജയിലിൽ കിടക്കവെ പൾസർ സുനിക്ക് ഫോൺ ലഭിച്ചത് എങ്ങനെയെന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഡിജിപിക്ക് കത്തെഴുതിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും ശ്രീലേഖ പറയുന്നു.നടി ആക്രമിക്കപ്പെട്ട കേസ് ക്വട്ടേഷനായിരുന്നുവെങ്കിൽ പോലീസ് കസ്റ്റഡിയിൽ വെച്ച് തന്നെ ക്വട്ടേഷൻ നൽകിയ ആളുടെ പേര് അയാൾ വെളിപ്പെടുത്തുമായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. അവരുടെ വാക്കുകളിലേക്ക്
മഞ്ജു മാറ്റിപിടിച്ച ലുക്ക് ഭാവന ഏറ്റെടുത്തോ? ഇവിടെ ഏത് ലുക്കും വഴങ്ങുമല്ലോ..പൊളി ചിത്രങ്ങൾ

'2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോൾ ഞാൻ ജയിൽ ഡിജിപിയായിരുന്നു. എല്ലാവരും ഒരുപോലെ ഞെട്ടിയ സംഭവമായിരുന്നു അത്.കേസിന്റെ വിവരങ്ങൾ പതിയെ പുറത്തുവരാൻ തുടങ്ങിയപ്പോൾ തനിക്ക് യാതൊരു സംശയവും തോന്നിയില്ല.കേസിൽ അറസ്റ്റിലായ ഒന്നോ രണ്ടോ പേർ മാത്രമാണ് ആദ്യമായി കുറ്റം ചെയ്തവർ. ബാക്കിയെല്ലാവരും മുൻ കേസുകളിൽ പ്രതികളാണ്'.

'വളരെ മോശമായ പശ്ചാത്തലം ഉള്ളയാളാണ് പൾസർ സുനി. 12 വർഷത്തോളം എറണാകുളത്ത് പ്രവർത്തിച്ചയാളാണ് ഞാൻ.അതുകൊണ്ട് തന്നെ സിനിമാ മേഖലയിൽ നിന്നുള്ള പലരും പലകാര്യങ്ങൾക്കായി എന്റെയടുത്ത് വന്നിട്ടുണ്ട്. വളരെ അടുപ്പം ഉണ്ടായിരുന്ന നടിമാർ പൾസർ സുനിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പലതും പറഞ്ഞ് അടുത്ത് കൂടി വിശ്വാസം പിടിച്ച് പറ്റി ഇത്തരത്തിൽ തട്ടിക്കൊണ്ട് പോയി ദൃശ്യങ്ങൾ പിടിച്ച് ബ്ലാക്ക്മെയിൽ ചെയ്യുന്ന ആളാണെന്ന് അവർ പറഞ്ഞതാണ്'.

'ആ നടിമാരോട് എന്തുകൊണ്ടാണ് ഇത് പറയാതിരുന്നതെന്നും കേസ് ആക്കി അകത്തിടാമല്ലോയെന്ന് താൻ ചോദിച്ചിരുന്നു. സ്വന്തം കരിയർ നഷ്ടപ്പെടുന്നത് കൊണ്ടും ഈ കേസ് പുറത്ത് വന്നാൽ തനിക്ക് കൂടുതൽ മാനഹാനി നേരിടേണ്ടി വരുമെന്ന പേടി കൊണ്ടും പൈസ കൊടുത്ത് ആ സംഭവം സെറ്റിൽ ചെയ്യുകയായിരുന്നുവെന്നാണ് ആ നടി പറഞ്ഞത്'.

'പൾസർ സുനി തങ്ങളെ ഉപദ്രവിച്ചതിനെ കുറിച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നിരവധി നടിമാർ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ചില നടിമാർ അത് പറയാതെയും ഇരുന്നിട്ടുണ്ട്. പൾസർ സുനിയാണ് നടിയെ ആക്രമിച്ചതെന്ന് അറിഞ്ഞപ്പോൾ അതുകൊണ്ട് തന്നെ തന്നെ സംബന്ധിച്ച് അന്നും ഇന്നും അക്കാര്യത്തിൽ ഒരു അത്ഭുതമില്ല'.

'കേസിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ആദ്യ ആറ് പ്രതികളിൽ നാല് പേർ അറസ്റ്റിലായിരുന്നു. പൾസർ സുനിയും മറ്റൊരാളും ആദ്യം ഒളിവിലായിരുന്നു. ഈ രണ്ട് പേരേയും പിന്നെ അഞ്ച് ദിവസം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്. അവർ കീഴടങ്ങുകയായിരുന്നു.പൾസർ സുനിയെ വലിച്ചിഴച്ച് പോലീസ് കൊണ്ടുപോയതൊക്കെ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ് അന്ന്
പോലീസ് അന്വേഷണത്തിൽ തനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം തെളിയുകയും ഇവർ അറസ്റ്റിലാവുകയും ചെയ്തു'.

'രണ്ടാഴ്ചത്തോളം പോലീസ് കസ്റ്റഡിയിൽ ഇരുന്നതിന് ശേഷമാണ് പൾസർ സുനി ജയിലിൽ ആകുന്നത്. കോടതി വളപ്പിൽ നിന്നും പിടിച്ച് വലിച്ച് ഫോഴ്സ് ഉപയോഗിച്ച് പോലീസ് പിടിച്ച് കൊണ്ട് പോയി കസ്റ്റഡിയിൽ വെച്ച വ്യക്തി അവനെ കൊണ്ട് ഒരാൾ ചെയ്യിച്ചതാണെന്ന് ഉണ്ടെങ്കിൽ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ തന്നെ അയാളുടെ പേര് പറയും. ക്വട്ടേഷൻ നൽകി തന്നെ കൊണ്ട് ഒരാൾ ചെയ്യിച്ചതാണെന്ന് അയാൾ അന്ന് തന്നെ സമ്മതിച്ചേനെ. ഇത് നമ്മൾ ഒരുപാട് കേസിൽ കണ്ടതാണ്. പക്ഷേ അപ്പോൾ അയാൾ പറഞ്ഞില്ല'.

'ഇവൻമാർ ക്വട്ടേഷൻ ഏറ്റെടുത്തതാണോയെന്ന് തനിക്ക് സംശയം ഉണ്ട്. കാരണം ഇവൻമർ ചെയ്ത മുൻകാല പ്രവൃത്തികളെല്ലാം സ്വയം കാശുണ്ടാക്കാൻ വേണ്ടിയുള്ളതായിരുന്നു. ഇവൻമാരെ ഇതിന് മുൻപ് ക്വട്ടേഷന് വേണ്ടി ആരും ഉപയോഗിച്ചിട്ടില്ല. ഇവർ അറസ്റ്റിലായി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നുള്ള മാധ്യമ വാർത്ത പുറത്തുവരുന്നത്.
ആ വാർത്ത കണ്ടപ്പോൾ തനിക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. അതിന് സാധ്യത ഉണ്ട്'.

'ജയിലിൽ കിടന്ന് കൊണ്ട് പൾസർ സുനി നടൻ ദിലീപിന്റെ സുഹൃത്തായ നാദിർഷയെ വിളിച്ചെന്നാണ് ആദ്യം വാർത്ത വന്നത്. ജയിലിൽ കിടന്നുള്ള ഫോൺ വിളി അത് നടക്കില്ല. കാരണം അത്രയും മോണിറ്ററിംഗ് അവിടെ നടക്കുന്നതാണ്. മൂന്ന് മാസം യാതൊരു പ്രശ്നവുമില്ലാതെ മുന്നോട്ട് പോകുമ്പോഴാണ് ജയിലിൽ നിന്നും ഫോൺ പോയി എന്ന വാർത്ത വരുന്നത്. ജയിൽ മേധാവി എന്ന നിലയിൽ ആ സംഭവം അന്വേഷിച്ചിരുന്നു'.

'പൾസർ സുനി വിചാരണ തടവുകാരനാണ്. അയാൾ കോടതിയിൽ പോയപ്പോഴാണ് ഫോൺ കടത്തികൊണ്ട് വന്നതെന്നാണ് സഹതടവുകാരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സാധരണ ഗതിയിൽ വിചാരണ തടവുകാരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ ജയിലിലെ പോലീസ് ഉദ്യോഗസ്ഥർ കൃത്യമായി ദേഹപരിശോധന ഉൾപ്പെടെ നടത്തിയാണ് ജയിലിന് പുറത്ത് നിൽക്കുന്ന കോടതിയിലേക്ക് അവരെ കൊണ്ടുപോകേണ്ട പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. തിരിച്ചെത്തുമ്പോഴും അതുപോലെ പരിശോധിക്കും. വസ്ത്രമഴിച്ച് വരെ പരിശോധന നടത്തും'.

'സഹതടവുകാരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് പൾസർ സുനി തിരിച്ച് വരുമ്പോൾ ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഫോൺ കൊണ്ടുവന്നതെന്നാണ്. അതൊരിക്കലും വിശ്വസിക്കാൻ പറ്റില്ല. അവർ പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പല്ല അകത്ത് ഉപയോഗിക്കുന്നത്. എല്ലാ സെല്ലിലും വീഡിയോ കാമറയുണ്ട്. കാമറ പരിശോധിച്ചപ്പോൾ പൾസർ സുനി കിടന്ന് കൊണ്ട് ഫോൺ ഉപയോഗിച്ചതായും ഫോണിന്റെ റിഫ്ലക്ഷൻ മതിലിൽ പതിഞ്ഞതായി കണ്ടെത്തിയതിന്റെ വീഡിയോ റെക്കോഡിംഗും ഉണ്ടായിരുന്നു. എന്നാൽ ഫോൺ ഉപയോഗിച്ച കാര്യം പ്രതികൾ സമ്മതിച്ചില്ല. ആ നമ്പർ എവിടുന്ന് കിട്ടി എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രതികളോട് ചോദിച്ചെങ്കിലും അവർ പറയാൻ തയ്യാറായില്ല'.

'ഇത് സംബന്ധിച്ച കൂടുതൽ പരിശോധനയിൽ സുനിയെ കോടതിയിൽ കൊണ്ടുപോയ ജയിലിന് പുറത്തുള്ള പോലീസുകാരൻ ഇവരെ തിരികെ എത്തിക്കാൻ നേരം ജയിലിന് ഉള്ളിലേക്ക് കടന്നതായും സുനിയുടെ ചെവിയിൽ എന്തോ പറയുന്നതായുമുള്ള രംഗങ്ങളും ജയിലിലെ കാമറയിൽ പതിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആ പോലീസുകാരനായിരിക്കും ഇയാൾ ഫോൺ സുനിക്ക് കൈമാറിയതെന്നാണ് ഞങ്ങളുടെ നിഗമനം.ഫോൺ ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് കത്ത് നൽകിയെങ്കിലും ഇത് സംബന്ധിച്ച് യാതൊരു മറുപടിയും തനിക്ക് ലഭിച്ചിരുന്നില്ല', അവർ പറഞ്ഞു.
ശ്രീലേഖ ചിത്രങ്ങൾ-കടപ്പാട് സസ്നേഹം ശ്രീലേഖ യുട്യൂബ് ചാനൽ












Click it and Unblock the Notifications