'കാവ്യയെ ചോദ്യം ചെയ്താൽ ക്ലൈമാക്സ്', കൊട്ടേഷൻ കൊടുത്തവരുടെ ലക്ഷ്യം ദിലീപല്ലെന്ന് സജി നന്ത്യാട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനും കാവ്യാ മാധവനും എതിരെയാണ് കൊട്ടേഷൻ എന്ന വാദവുമായി നിർമ്മാതാവ് സജി നന്ത്യാട്ട്. ദിലീപിനെ കാവ്യ വിവാഹം കഴിച്ചതിൽ പ്രശ്നമുളളവർ കാവ്യയ്ക്കും ദിലീപിനും എതിരെ കൊട്ടേഷൻ കൊടുത്തതാണ് എന്നും സജി നന്ത്യാട്ട് പറയുന്നു. ചാനൽ ചർച്ചകളിൽ ദിലീപിന് വേണ്ടി വാദിക്കുന്നയാളാണ് സജി നന്ത്യാട്ട്.
കാവ്യാ മാധവന് ഈ കേസിൽ പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ശബ്ദ രേഖകൾ പുറത്ത് വന്നത് സംബന്ധിച്ച് മനോരമ ന്യൂസിൽ സംഘടിപ്പിച്ച ചർച്ചയിലാണ് സജി നന്ത്യാട്ടിന്റെ പ്രതികരണം.

സജി നന്ത്യാട്ടിന്റെ വാക്കുകള്‍: ''കാവ്യയെ കുടുക്കാന്‍ ചെയ്തതാണ് എന്നാണ് പുറത്ത് വന്ന ശബ്ദരേഖയില്‍ പറയുന്നത്. ചാലക്കുടിയില്‍ ഡി സിനിമാസും എറണാകുളത്ത് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ഉണ്ട്.. അനൂപ് താമസിക്കുന്നത് എറണാകുളത്താണ്. ഇതൊക്കെ മറികടന്ന് ലക്ഷ്യയിലേക്ക് പോയത് എന്തിനാണ്, കാവ്യയെ കുടുക്കാന്‍ എന്ന് സുരാജ് പറയുന്നുണ്ട്. വെറുതേ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്''.

''അഞ്ച് വര്‍ഷമായി ഈ കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. ധാരാളം തെളിവുകളായെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണം. നടി ആക്രമിക്കപ്പെട്ടത് മുതല്‍ ഈ നിമിഷം വരെയുളള ഏക ലക്ഷ്യം കാവ്യയെ ചോദ്യം ചെയ്യുക എന്നതാണ്. കേസിന്റെ അടിസ്ഥാന കാരണം ദിലീപും കാവ്യയും തമ്മിലുളള വിവാഹമാണ്. കാവ്യയ്ക്കും ദിലീപിനും എതിരെ കൊട്ടേഷന്‍ കൊടുത്തവരുടെ ഉദ്ദേശം യഥാര്‍ത്ഥത്തില്‍ ദിലീപല്ല''.

''അവരുടെ ലക്ഷ്യം കാവ്യ തന്നെയാണ്. കാരണം കാവ്യ ദിലീപിനെ വിവാഹം കഴിച്ചു അവളങ്ങനെ ഇപ്പോ ജീവിക്കേണ്ട എന്നതാണ്. പക ഇതിന് പിറകിലുണ്ട്. പല കാര്യങ്ങളും ചാനലില്‍ പറയുന്നതിന് തനിക്ക് പരിമിതിയുണ്ട്. ഇതിനകത്ത് ഒത്തിരി നാടകങ്ങളുണ്ട്. ഫോണില്‍ നിന്ന് നശിപ്പിക്കപ്പെട്ട രേഖകള്‍ തിരിച്ചെടുക്കാന്‍ പറ്റുമെന്ന് പറയുന്നു. പേഴ്‌സണല്‍ ചാറ്റ് കോടതിയില്‍ ഹാജരാക്കാമെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്''.

''ഇതൊക്കെ ഒരു പുകമറ സൃഷ്ടിച്ച് അന്വേഷണം നീട്ടാനുളള ശ്രമമാണ്. സമ്മര്‍ദ്ദ രാഷ്ട്രീയമാണ് നടക്കുന്നത്. ഇനി 42 കളരിക്ക് ആശാന്മാരും വരും. കാവ്യയെ ചോദ്യം ചെയ്യുന്നതോടെ ഇതിന്റെ ക്ലൈമാക്‌സായി. 6 വര്‍ഷമായി കേസ് അന്വേഷിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മോശക്കാരാണെന്ന് പറയുന്നില്ല. പക്ഷേ കേസില്‍ മെറിറ്റില്ല. അതുകൊണ്ട് അവര്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്നു. ദിലീപിനെ വെറുതെ വിടുക എന്ന് പറഞ്ഞാല്‍ അത് അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിമാന പ്രശ്‌നമാണ്''.

''ദിലീപിനെതിരെ കൊട്ടക്കണക്കിന് തെളിവുകളുണ്ടെന്ന് പറയുന്നു. എന്നിട്ട് പിന്നെ എന്തിനാണ് അന്വേഷണത്തിന് വീണ്ടും സമയം ചോദിക്കുന്നത്. ഇത്രയും തെളിവുകളുണ്ടെങ്കില്‍ അത് കോടതിക്ക് കൊടുത്ത് ജാമ്യം റദ്ദാക്കാന്‍ പറ. താന്‍ ഇവര്‍ക്ക് കയ്യടിക്കാം. പക്ഷെ അത് പറയില്ല. കാരണം സിബിഐ വരരുത്. സിബിഐ വന്നാല്‍ പുറത്ത് കിടന്ന് കറങ്ങുന്നവരൊക്കെ അകത്ത് കിടന്ന് കറങ്ങും''.

''രണ്ട് പേര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പലതും പറയും. അതിനെ സ്ഥാപിക്കാനുളള തെളിവുകള്‍ കോടതിയില്‍ കൊടുക്കണം. ദിലീപിനെ 86 ദിവസം പിടിച്ച് അകത്ത് ഇട്ടപ്പോള്‍ പറഞ്ഞത് ഞങ്ങളുടെ കയ്യില്‍ തെളിവുണ്ട് എന്നാണ്. മുദ്ര വെച്ച കവറില്‍ പലതും കൊടുത്താണ് ദിലീപിന് മൂന്ന് തവണ ജാമ്യം നിഷേധിച്ചത്. അപ്പോഴൊക്കെ പറഞ്ഞു തെളിവുണ്ടെന്ന്. ഇവര്‍ മുദ്ര വെച്ച കവറില്‍ കൊടുത്തത് എന്തായിരുന്നു. എല്ലാം കൂട്ടി വായിക്കുമ്പോള്‍ മനസ്സിലാക്കുന്നത് തെളിവില്ല എന്നാണ്. തെളിവുണ്ടെങ്കില്‍ കാവ്യയേയോ ദിലീപിനെയോ ആരെയാണെങ്കിലും അറസ്റ്റ് ചെയ്യട്ടെ''.












Click it and Unblock the Notifications