ദിലീപിന്റെ ഫോണിലെ സ്വകാര്യ വിവരങ്ങൾ കോപ്പി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സായി ശങ്കർ
കൊച്ചി: ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന് പൊലീസ് ആരോപിക്കപ്പെടുന്ന കോഴിക്കോട് സ്വദേശിയായ ഐടി വിദഗ്ധന്‍ സായ് ശങ്കറിന്റെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും കൂട്ടരും ഗൂഡാലോചന നടത്തിയെന്ന കേസില്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സായ് ശങ്കർ ഹൈക്കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
ദിലീപിന്റെ കേസില്‍ നിന്നും ചില നിർണ്ണായക രേഖകള്‍ നശിപ്പിച്ചത് സായ് ശങ്കറായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരണാവണമെന്ന് ആവശ്യപ്പെട്ട് സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ പൊലീസ് നീക്കത്തോട് സഹകരിക്കാന്‍ സായ് ശങ്കർ ഇതുവരെ തയ്യാറായിട്ടില്ല. അന്വേഷണ സംഘം തന്നേയും കുടുംബത്തേയും വേട്ടയാടുകയാണെന്നുമായി സായ് ശങ്കറിന്റെ ആരോപണം. കേസില്‍ ദീലിപിന് വേണ്ടി കോടതിയില്‍ ഹാജരാവുന്ന മുതിർന്ന അഭിഭാഷകന് വേണ്ടി വ്യാജ തെളിവുണ്ടാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

പൊലീസ് അറസ്റ്റ് ചെയ്താല്‍ മൂന്നാം മുറ നേരിടേണ്ടി വരുമെന്ന ഭയമുണ്ടെന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച മുന്‍കൂർ ജാമ്യ ഹർജിയില്‍ സായ് ശങ്കർ അഭിപ്രായപ്പെടുന്നു. ജസ്റ്റിസ് പി. ഗോപിനാഥാണ് സായ് ശങ്കറിന്റെ മുന്‍കൂർ ജാമ്യ ഹരജി പരിഗണിക്കുന്നത്. ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച് സായ് ശങ്കർ നൽകിയ മറ്റൊരു ഹരജി ജസ്റ്റിസ് അനു ശിവരാമനും ചൊവ്വാഴ്ച പരിഗണിക്കും

ഈ ഹർജിയില്‍ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ കൂടുതല്‍ സമയം തേടിയിരുന്നു. ഇതിനിടെ സായ് ശങ്കറിന്റെ ഭാര്യയെ പോയവാരം പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ശങ്കറിന് നോട്ടീസ് നൽകിയപ്പോള്‍ തനിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് സമൻസ് ഒഴിവാക്കുകയായിരുന്നു. ശങ്കറിനെ കണ്ടെത്താനാകാത്തതിനാൽ തിരച്ചിൽ തുടരുകയാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ചോർത്താൻ സായ് ശങ്കർ കൊച്ചിയിൽ എത്തിയതിന്റെയും ഹോട്ടലിൽ താമസിച്ചതിന്റെയും തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഫോറന്‍സിക് തെളിവുകള്‍ ഉള്‍പ്പടേുള്ളവയാണ് പൊലീസിന്റെ കയ്യിലുള്ളത്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്‌ക്കുന്നതിന് ഒരു ദിവസം മുമ്പ് സൈബർ വിദഗ്ധൻ കൊച്ചിയിൽ എത്തിയിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

തെളിവ് നശിപ്പിച്ചുവെന്ന ക്രൈംബാഞ്ചിന്റെ അവകാശവാദം സായ് ശങ്കർ പൂർണ്ണമായും തള്ളുന്നുണ്ട്. ദിലീപിന്റെ ഫോണിലെ പേഴ്സണൽ വിവരങ്ങൾ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നാണ് സായി ശങ്കറിന്റെ അവകാശവാദം. എന്നാല്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് കേസില്‍ തന്നെ പ്രതിയാക്കാനാണ് നീക്കം. ഇതിന് പിന്നില്‍ വ്യക്തി വൈരാഗ്യം ഉണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

ഭാര്യ എസ്സയുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ഐ മാക് കംപ്യൂട്ടർ വഴിയാണ് ഫോൺ വിവരങ്ങൾ മായ്ച്ചതെന്നാണ് കേസിലെ ഏറ്റവും നിർണ്ണായകമായ കണ്ടെത്തല്‍. ഇതേ തുടർന്നായിരുന്നു എസ്സയേയും കൂടി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. അടുത്ത ഘട്ടത്തില്‍ സായ് ശങ്കറിനൊപ്പും എസ്സയേും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനും പൊലീസിന് നീക്കമുണ്ട്. അതിനിടെയാണ് മുന്‍കൂർ ജാമ്യ ഹർജിയുമായി സായ് ശങ്കർ കോടതിയെ സമീപിച്ചിരിക്കുന്നത്.












Click it and Unblock the Notifications