'നടി ആക്രമണ കേസ് താൻ കെട്ടിച്ചമതാണെന്ന ആരോപണം ഏറെ വിഷമിപ്പിച്ചു'; അതിജീവിത പറയുന്നു
നിരവധി പേർ പിന്തുണച്ചപ്പോഴും തനിച്ചാണെന്ന് തോന്നിയിട്ടുണ്ടെന്നും അതിജീവിത പറഞ്ഞു

കൊച്ചി: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 'ന്റെിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. വലിയ സ്വീകരണമായിരുന്നു താരത്തിന്റെ തിരിച്ചുവരവിന് ലഭിച്ചത്. എന്നാൽ ഒരിക്കലും മലയാള സിനിമയിലേക്ക് തിരിച്ച് വരരുതെന്ന് തന്നെയായിരുന്നു താൻ ആലോചിച്ചിരുന്നതെന്ന് പറയുകയാണ് അവർ. മാനസികാരോഗ്യമായിരുന്നു തനിക്ക് വലുതെന്നും നടി പറയുന്നു.ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ആത്യന്തികമായി ഇത് എന്റെ പോരാട്ടമാണ്. നിരവധി പേർ പിന്തുണച്ചപ്പോഴും തനിച്ചാണെന്ന് തോന്നിയിട്ടുണ്ട്', അതിജീവിത പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം തനിക്കെതിരെ നടന്ന ആരോപണങ്ങൾ വളരെ അധികം വിഷമിപ്പിച്ചുവെന്നും അതിജീവിത അഭിമുഖത്തിൽ പറയുന്നു. വായിക്കാം

പോരാട്ടത്തിൽ തനിച്ചാണെന്ന് തോന്നിയിട്ടുണ്ട്
'എനിക്ക് ശക്തമായി ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് പലരും എന്നെ പിന്തുണച്ചു. ആ പിന്തുണയ്ക്കെല്ലാം ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. എന്നാൽ അതേസമയം തന്നെ ഇങ്ങനെ ജീവിച്ച് പോകാൻ എനിക്ക് സാധിക്കില്ലെന്ന് ഞാൻ ചിന്തിച്ചിരുന്നു. എന്റെ ഭർത്താവും എന്റെ കുടുംബവും സുഹൃത്തുക്കളും എല്ലാവരും എനിക്കൊപ്പം ഉണ്ട്. എന്നിരുന്നാലും ആത്യന്തികമായി ഇത് എന്റെ പോരാട്ടമാണ്. ഈ പോരാട്ടത്തിൽ ഞാൻ തനിച്ചാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഹൃദയം തകർക്കുന്നതാണത്
ഇക്കഴിഞ്ഞ വർഷങ്ങളിലൊക്കെ എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച കാര്യം ഈ കേസ് ഞാൻ കെട്ടിച്ചമച്ചതാണെന്ന ആരോപണാണ്. ഹൃദയം തകർക്കുന്നതാണത്. എന്നെ തന്നെ സ്വയം ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കാണത് എത്തിച്ചത്. ചിലപ്പോഴൊക്കെ ഉറക്കെ നിലവിളിക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ മാതാപിതാക്കാൻ എന്നെ ഇങ്ങനെയല്ല വളർത്തിയത്, ഞാൻ ഒരു മോശം പെൺകുട്ടിയല്ല. ഇത്രയും മോശം അവസ്ഥ നേരിടാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ഇപ്പോഴും ഞാൻ ആലോചിക്കാറുണ്ട്.

സിനിമയിലേക്ക് തിരിച്ചുവരാൻ പറ്റിയ നല്ല വേഷം
എനിക്ക് മലയാളം സിനിമയിലേക്ക് തിരിച്ചുവരാൻ പറ്റിയ നല്ല വേഷമായിരുന്നു ഇത്. എല്ലാം തരണം ചെയ്യുന്ന ബോൾഡ്, സ്‌ത്രീ കഥാപാത്രമായി തിരിച്ച് വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. പൃഥ്വിരാജും ജയസൂര്യയുമൊക്കെയുള്ള ബിഗ് പ്രൊജക്ടുകളോട് ഞാൻ നോ പറഞ്ഞിരുന്നു. മലയാളം സിനിമയിലേക്ക് തിരിച്ച് വരില്ലെന്ന തീരുമാനത്തിലായിരുന്നു ഞാൻ. എന്റെ മാനസികാരോഗ്യത്തിന് അതാണ് നല്ലതെന്ന് ഞാൻ കരുതി.

വ്യത്യസ്തമായിരുന്നു ആ കഥാപാത്രം
'ന്റെിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' വളരെ ചെറിയൊരു പ്രണയ കഥയായിരുന്നു. നിത്യ എന്ന കഥാപാത്രവും വളരെ കൗതുകമുള്ളതായി തോന്നി. വളരെ മുതിർന്ന പക്വതയും വിവേകവുമുള്ള ഒരു സ്ത്രീയാണ് നിത്യ. അമ്മയായ വിവാഹ മോചനം നേടിയ സ്ത്രീ, മുമ്പ് ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ആ കഥാപാത്രം.

വിട്ട് നിൽക്കാൻ ഞാൻ ശ്രമിച്ചിരുന്നു
അഭിനയത്തിൽ നിന്നും വിട്ട് നിൽക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എന്നാൽ വളരെ വലിയൊരു ശൂന്യതയാണ് തനിക്ക് അനുഭവപ്പെട്ടത്. സത്യം പറഞ്ഞാൽ എനിക്ക് അഭിനയമല്ലാതെ മറ്റൊന്നും അറിയില്ല. ഒരു നടിയെന്ന നിലയിൽ ഞാൻ നടത്തിയ നീണ്ട യാത്രയ്ക്ക് ഞാൻ വളരെ നന്ദിയുള്ളവളാണെങ്കിലും, ഈ തൊഴിലിൽ നിങ്ങൾക്ക് ഒന്നും ഉറപ്പിക്കാനാവില്ല', അതിജീവിത പറഞ്ഞു.

സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുള്ളവരെ
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ സാക്ഷികളെ വിസ്ത്രിക്കുന്ന സാഹചര്യത്തിൽ ഇനിയും വിചാരണ നടപടികൾ നീണ്ട് പോയേക്കാനാണ് സാധ്യത. വിചാരണക്ക് കൂടുതൽ സമയം തേടി വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ ഇനി സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുള്ളവരെയാണ് വിസ്തരിക്കാൻ ഉള്ളത്.












Click it and Unblock the Notifications