'ഒരാളെ അടിച്ചാൽ ആ വേദന പോകും, പക്ഷേ...'; ദിലീപ് കേസിൽ നിലപാട് പറഞ്ഞ് നടി ഉമ നായർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് സിനിമാ മേഖലയിൽ നിന്നും ലഭിച്ചത് വലിയ പിന്തുണയായിരുന്നു. ദിലീപിന് കേസിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഭൂരിഭാഗം താരങ്ങളും പ്രതികരിച്ചത്. ഇപ്പോഴും നിരവധി പേർ ദിലീപിനെ പരസ്യമായി പിന്തുണച്ച് കൊണ്ട് രംഗത്തെത്താറുണ്ട്. അടുത്തിടെ നടി ശാലു മേനോൻ, നടൻ ശങ്കർ, ഗീത വിജയൻ തുടങ്ങിയവരെല്ലാം ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് പ്രതികരിക്കുകയാണ് സീരിയൽ താരമായ ഉമ നായർ. സീ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ദിലീപിനെ കുറിച്ച് ഉമാ നായർ പറഞ്ഞ വാക്കുകൾ ഇങ്ങനെ

ദിലീപ് വിഷയത്തിൽ ഒരു പക്ഷത്തും ചേരാനില്ല. പക്ഷെ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെ പൂർണമായും കുറ്റക്കാരനാക്കി , അദ്ദേഹം തെറ്റ് ചെയ്തുവെന്ന് കോടതിയിൽ നിന്ന് വിധി വന്നാൽ മാത്രമേ ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് കാണാൻ സാധിക്കൂ. എന്ന് വെച്ച് ദിലീപിനെ പിന്തുണയ്ക്കുന്നു എന്നൊരു അർത്ഥം അതിനില്ല.

ഞാൻ ഒരു തെറ്റ് ചെയ്‌താൽ തെളിവ് സഹിതം തെളിയിക്കാനാകും. ഇവിടുത്തെ പോലീസുകാർ അത്രയും മിടുക്കരാണ്. കോടതികൾ സസൂഷ്‌മം കാര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടുവരുന്നവരാണ്. അങ്ങനെ തെളിയിച്ച് കൊണ്ടവരുമ്പോൾ നമ്മുക്ക് ആരെ വേണമോ ചീത്ത പറയാം, കല്ലെറിയാം, സോഷ്യൽ മീഡിയയിൽ എഴുതി തകർക്കാം. പക്ഷേ ഊഹാ പോഹങ്ങൾക്ക് ഒരാളെ ഉപദ്രവിക്കരുത്.

നമ്മൾ ഇപ്പോൾ ഒരാൾക്ക് ഒരു അടി കൊടുത്താൽ ആ അടിയുടെ വേദന ഒരു സമയം കഴിഞ്ഞാൽ മാറും.എന്നാൽ മാനസികമായി ഏൽക്കുന്ന വേദന ഉണ്ടല്ലോ അത് ഒരാൾക്കും തിരിച്ച് കൊടുക്കാൻ സാധിക്കില്ല. ഒരു വിഷയത്തിൽ രണ്ട് പക്ഷം എടുക്കുന്ന സമൂഹമാണ് നമ്മുടെത്. എത്രകാലം സത്യം മൂടിവെച്ചാലും അത് ഒരി നാൾ പുറത്ത് വരിക തന്നെ ചെയ്യുമെന്നും നടി പറഞ്ഞു.

പാറശാല ഷാരോൺ വധക്കേസും അഭിമുഖത്തിനിടയിൽ ഉമ പരാമർശിച്ചു. ഷാരോൺ കേസിൽ പിടിക്കപ്പെട്ട പെൺകുട്ടിയായ ഗ്രീഷ്മ സാധാരണ പെൺകുട്ടിയാണ്. എല്ലാ തെളിവോടും കൂടിയാണ് അവളരെ പിടിച്ചത്. അവളെ പ്രതിയെന്ന് പറയുന്നത് അംഗീകരിക്കാനും. ആ പയ്യൻ അവളെ ആത്മർത്ഥമായി സ്നേഹിച്ചിരുന്നു. മരണക്കിടക്കയിൽ പോലും എന്റെ വാവേ എനിക്ക് വയ്യ എന്നാണ് പറയുന്നത്. അങ്ങനെ ഉള്ള സാഹചര്യങ്ങളിൽ പ്രതികളെ അടിച്ചാക്ഷേപിച്ചുകൊള്ളൂ, അവിടെ വിഷയം ഇല്ല', നടി പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെയാണ് ആദ്യം വിസ്തരിക്കുക. രഹസ്യ വിചാരണ ആയത് കൊണ്ട് തന്നെ സാക്ഷി വിസ്താരം അടക്കമുള്ളവയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അധിക കുറ്റപത്രത്തിൽ 39 സാക്ഷികളാണ് ഉള്ളത്. ഇതിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യറും ഉൾപ്പെടുന്നു.

എന്നാൽ മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മഞ്ജുവിനെ കൂടാതെ കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനായ സാഗർ വിൻസെന്റ്, പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൺ എന്നിവരെ വിസ്തരികുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ കോടതിയുടെ ഉത്തരവ് നിർണായകമാകും.












Click it and Unblock the Notifications