നടി ആക്രമിക്കപ്പെട്ട കേസിൽ നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടോ? അഞ്ജലി മേനോന്റെ മറുപടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും ഡബ്ല്യുസിസിയെ കുറിച്ചുമെല്ലാം മനസ് തുറന്ന് സംവിധായിക അഞ്ജലി മേനോൻ. അതിജീവിത സംസാരിക്കുമ്പോൾ അതിനെ കുറിച്ച് കേൾക്കുകയെന്നതാണ് പ്രധാനമെന്ന് അഞ്ജലി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അഞ്ജലിയുടെ പ്രതികരണം. പടവെട്ട് സിനിമ സംവിധായകൻ ലിജു കൃഷ്ണ നടിയും ഡബ്ല്യുസിസി അംഗവുമായ ഗീതു മോഹൻദാസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിലും അഞ്ജലി പ്രതികരിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം

ലിജുവിന്റെ ആരോപണത്തോടുള്ള മറുപടി ഇങ്ങനെ-'പലരും പലതും സംസാരിക്കും. ഇതിനോട് എല്ലാത്തിനോടും പ്രതികരിച്ചാൽ നമ്മുക്ക് നമ്മുടെ പണികൾ ഒന്നും ചെയ്യാൻ സാധിക്കില്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ പലരും പല വിവരക്കേടുകളും പറയാറുണ്ട്.ഇതിനൊക്കെ ഓരോരുത്തരുടെ വിവരക്കേടും മാറ്റാൻ നിന്ന് കഴിഞ്ഞാൽ നമ്മുടെ കാര്യങ്ങൾ മുന്നോട്ട് പോകില്ല. അതുകൊണ്ട് നമ്മൾ നമ്മുടെ പണി നോക്കുക, അതായിരിക്കും നല്ലത്'.

'സൈബർ ഇടങ്ങളിൽ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. സിനിമ തുടങ്ങുമ്പോൾ തന്നെ ലൊക്കേഷനിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് അറിയിക്കേണ്ട നമ്പറും കാര്യങ്ങളുമടക്കം പരസ്യം നൽകിയിരുന്നു. ഒരു മോശം പെരുമാറ്റങ്ങളും ലൊക്കേഷനിൽ ഉണ്ടാകാൻ പാടില്ലെന്ന വ്യക്തമൊയൊരു സന്ദേശം നൽകിയിരുന്നു'.

'പ്രൊഡ്യൂസർക്ക് അടക്കം ഐസി എന്നത് വളരെ ഗുണകരമാണ്.തെറ്റായ ആരോപണങ്ങൾ വരില്ല. ഏതോ കാലത്ത് സംഭവിച്ച കാര്യങ്ങൾ എന്ന പേരിൽ ആരും വരില്ല. അത്തരത്തിലുള്ള ഗുണങ്ങൾ ഒക്കെയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമൂഹം മാറിത്തുടങ്ങി, കാലഹരണപ്പെട്ട ആശയങ്ങളുമായി മുന്നോട്ട് പോകുന്നവർക്ക് മുന്നോട് പോകാൻ ഇനി ബുദ്ധിമുട്ടാകും പിന്നെ. മാറ്റങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുകയെന്നതാണ് എല്ലാവർക്കും നല്ലത്'.

'നിയമങ്ങൾ ഉണ്ട് നാട്ടിൽ, നിയമലംഘനം എന്നത് എന്താണെന്ന് ആളുകൾ പതുക്കെ മനസിലാക്കിക്കൊള്ളും. കാലങ്ങളായി നിലനിൽക്കുന്ന ഒരു സിസ്റ്റം ഒക്കെ ബ്രേക്ക് ചെയ്യാൻ ടൈം എടുക്കും.പക്ഷേ ആ മാറ്റം വരാതെ പറ്റില്ല', അഞ്ജലി പറഞ്ഞു. പല മൂല്യങ്ങളും സിനിമയിലൂടെ സമൂഹത്തിലെത്തുന്നുണ്ട്. കാലഹരണപ്പെട്ട മൂല്യങ്ങൾ ആയാൽ അത് സിനിമയെയും ബാധിക്കും.ജയ ജയ ജയ ജയ ഹേ പോലുള്ള സിനിമകൾ എത്ര നന്നായാണ് ഓരോ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അത് സമൂഹം ഏറ്റെടുക്കുന്നു. മാറ്റം ഇവിടെ വ്യക്തമാണ്' അഞ്ജലി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ-അതിജീവിത സംസാരിക്കുമ്പോൾ അവരെ കേൾക്കുക, അവർക്ക് വേണ്ട ബഹുമാനം കൊടുക്കുക, അവർക്ക് വേണ്ട രീതിയിലുള്ള പിന്തുണ കൊടുക്കയെന്നതാണ് പ്രധാനം. എല്ലാ വർഷവും ഇതിനെ ചോദ്യം ചെയ്തിട്ട് കാര്യമില്ല. ഇവിടെ ഒരു സിസ്റ്റം ഉണ്ട്. ആ സിസ്റ്റത്തിന് ഉള്ളിൽ നിന്ന് കൊണ്ട് നീതിയിലേക്ക് എത്തിക്കാൻ സാധിക്കട്ടെ എന്നുള്ള പ്രാർത്ഥനയേ ഉള്ളൂ', അഞ്ജലി വ്യക്തമാക്കി..

അതേസമയം അതിജീവിത നേരിട്ട വിഷയങ്ങൾ തുറന്ന് പറയുമ്പോൾ അതിനെ കേൾക്കാനും വിശ്വസിക്കാനും തയ്യാറാകാത്ത ലോകത്ത് അവരെ വിശ്വസിക്കുകയാണ് ഡബ്ല്യുസിസി ചെയ്യുന്നതെന്നതായിരുന്നു അഭിമുഖത്തിൽ നടി പാർവ്വതി തിരുവോത്ത് പറഞ്ഞത്. 'അത് കഴിഞ്ഞ് വരുന്ന നമ്മുടെ കൺട്രോളിൽ അല്ലാത്ത കാര്യങ്ങളൊക്കെ പരമാവധി പുഷ് ചെയ്ത് നമ്മൾ ചെയ്യുന്നുണ്ട്. ബാക്കിയുള്ള കാര്യങ്ങൾ സമയം പറയും. എത്ര തിരിച്ചടി ഉണ്ടായിട്ടും ഞങ്ങൾ സിനിമ ചെയ്യുന്നുണ്ട്, പരസ്പരം പിന്തുണയ്ക്കുന്നുണ്ട്, തുടക്ക കാലത്തിനെ കാലത്തിനേക്കാൾ നമ്മൾ ശക്തരാണ്. ഞങ്ങൾ പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കും' പാർവ്വതി പറഞ്ഞു..

ഇന്റേണൽ കമ്മിറ്റി സിനിമകളിൽ ഉണ്ടെന്ന് ഉറപ്പു വരുത്തിയിട്ടേ ഇപ്പോൾ സിനിമകൾ കമ്മിറ്റ് ചെയ്യാറുള്ളൂവെന്നും നടി വ്യക്തമാക്കി. ഇതിന് മുൻപേ ഒരു പക്ഷേ കരാർ ഒപ്പിട്ട ശേഷമായിരുന്നു ഐസിയുണ്ടോയെന്ന് ഞാൻ ചോദിച്ചിരുന്നത്. എന്നാൽ അത് ഡിമാന്റ് ചെയ്യാൻ പറ്റുന്നുണ്ടെന്നത് പ്രിവിലേജ് ആണ്. ഇത് ചോദിക്കേണ്ടേ എന്ന് ചോദിച്ച് വരുന്ന പല സഹയാത്രികരും ഉണ്ട്. യെസ് നിങ്ങൾ ചോദിക്കണം എന്ന് പറയുമ്പോൾ അവർ ചോദിക്കും. മനസില്ലാ മനസോടെയാണെങ്കിൽ ലൊക്കേഷനുകളിൽ പലരും ഐസി തുടങ്ങുന്നുണ്ട്.

എന്താണ് ഐസി എന്നത് അപ്പോഴായിരിക്കും അവർ ആലോചിച്ച് തുടങ്ങുന്നത്. ആ സമയത്ത് എന്തൊക്കെ വേണമെന്നുള്ള ചോദ്യങ്ങൾ വരുമ്പോൾ ഇതാണ് വിവരങ്ങൾ എന്ന കാര്യം കൊടുക്കാം. അത്തരമൊരു തയ്യാറെടുപ്പുകൾ ഡബ്ല്യുസിസി ചെയ്തിട്ടുണ്ട്. ഐസികൾ വന്നത് മനസാമാധാനം നൽകിയിട്ടുണ്ട്. ഞാൻ ചില ഐസികളിൽ അംഗമായിട്ടുണ്ട്. പരാതികളും കേട്ടിട്ടുണ്ട്. എല്ലാം സെക്ഷ്വൽ ഹരാസ്മെന്റ് ആകണമെന്നില്ല. കരാർ ലംഘനം ഉൾപ്പെടെയുള്ള കാര്യങ്ങളായിരിക്കും. അതിൽ എന്ത് നടപടി കൈക്കൊള്ളുമെന്ന ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്.
എനിക്ക് ചൂഷണം ചെയ്യാൻ കഴിയില്ലെന്ന ഒരു ബോധം വളരെ പ്രകടമാണ്', നടി പറഞ്ഞു.












Click it and Unblock the Notifications