ദിലീപ് വീണ്ടും അഴിക്കുള്ളിലേക്കോ? അതോ നിരപരാധിയോ? വിധി ഉടന്‍: വിചാരണ നിർണ്ണായക ഘട്ടത്തില്‍
നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമ വാദം നാളെ തുടങ്ങും. അന്തിമ വാദത്തിന്റെ നടപടിക്രമങ്ങള്‍ ഒരു മാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വാദങ്ങള്‍ പൂർത്തിയായ ശേഷം കേസ് വിധി പറയാനായി മാറ്റും. വിചാരണ പൂർത്തിയായി അധികം താമസിയാതെ തന്നെ വിധി പറയുമെന്നാണ് കരുതുന്നത്. വിധി എന്ത് തന്നെയായാലും തിരിച്ചടി നേരിടുന്നവർ മേല്‍ക്കോടതികളെ സമീപിക്കും എന്നതില്‍ സംശയമില്ലാത്തിനാല്‍ കേസ് പിന്നെയും നീളും.
കേസില്‍ ഗൂഡാലോചന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ദിലീപ് പള്‍സർ സുനിക്ക് ക്വട്ടേഷന്‍ നല്‍കി നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകർത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഗൂഡാലോചനയിലെ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കുന്ന വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെടുമ്പോള്‍ അത്തരം യാതൊരു കണ്ടെത്തലുകളും ഇല്ലെന്ന് പ്രതിഭാഗം വാദിക്കുന്നു. ദിലീപിനെ കേസില്‍ ഉള്‍പ്പെടുത്തിയത് മറ്റൊരു ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നു.

2018 മാർച്ച് എട്ടിന് ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ് ആറ് വർഷങ്ങള്‍ക്കിപ്പുറം അന്തിമഘട്ടത്തിലേക്ക് എത്തി നില്‍ക്കുന്നത്. ആദ്യം പ്രോസിക്യൂഷന്റെ വാദങ്ങളാണ് തുടങ്ങുക. അന്തിമവാദത്തിനായി പ്രോസിക്യൂഷന്‍ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടേക്കും. ശേഷം ദിലീപ് അടങ്ങുന്ന പ്രതികളുടെ അഭിഭാഷകർ തങ്ങളുടെ ഭാഗം വാദിക്കും. ഇതിനായി രണ്ടോ മൂന്നോ ആഴ്ച സമയം എടുത്തേക്കും.
ക്രിസ്മസ് അവധി കൂടി വരുന്നതിനാല്‍ അന്തിമവാദം ജനുവരി പകുതി വരെ നീണ്ടേക്കാം. അതിന് ശേഷം ജനുവരി അവസാനത്തോട് കൂടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വർഗീസ് കേസില്‍ വിധി പറയും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റ പശ്ചാത്തലത്തില്‍ നടത്തിയെ അന്വേഷണത്തില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ പ്രോസിക്യൂഷന് കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് സൂചന.
2017 ഫെബ്രുവരി 2ന് ആയിരുന്നു രാജ്യം തന്നെ ശ്രദ്ധിച്ച നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. നടിയുടെ വാഹനത്തില്‍ നിന്ന് ഇവരെ ഭീഷണിപ്പെടുത്തി പുറത്തിറക്കിയ ശേഷം മറ്റൊരു വാഹനത്തില്‍ വച്ച് പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നുമാണ് കേസ്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം ഘട്ടത്തിലാണ് ദിലീപിനെ ഗൂഡാലോചന കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഏകദേശം 80 ലേറെ ദിവസം ദിലീപിന് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരനായി കഴിയേണ്ടി വന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 261 സാക്ഷികളെയാണ് വിസ്തരിച്ചത്. 1,600 രേഖകള്‍ കേസില്‍ കൈമാറി. അതിജീവിതയെ ഏഴ് ദിവസമാണ് വിസ്തരിച്ചത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസവും സംവിധായകൻ ബാലചന്ദ്രകുമാറിനെ മുപ്പത്തി അഞ്ചര ദിവസവും വിസ്തരിച്ചു. സൈബർ ഫോറൻസിക് വിദഗ്ദ്ധനായ ഡോ സുനിൽ എസ്പിയെ 21 ദിവസം, സൈബർ ഫോറൻസിക് വിദഗ്ദ്ധ ദീപ എ എസിനെ 13 ദിവസം എന്നിങ്ങനെയേയും വിസ്തരിച്ചു.












Click it and Unblock the Notifications