ദിലീപ് കർശന നിരീക്ഷണത്തിൽ!! പോലീസ് പിന്നാലെ തന്നെ.. രക്ഷപ്പെടാനുള്ള ഒരു കളിയും ഇനി നടക്കില്ല!
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ദിലീപ് ഒരു സാധാരണക്കാരന്‍ ആയിരുന്നുവെങ്കില്‍ ജാമ്യം നേടി പുറത്തിറങ്ങാന്‍ 85 ദിവസം കാത്തിരിക്കേണ്ടി വരുമായിരുന്നില്ല. പക്ഷേ ദിലീപ് സമൂഹത്തിലെ ഉന്നതനും വലിയ സ്വാധീനം ഉള്ളവനുമായതാണ് ജാമ്യം ഇത്രയും വൈകാന്‍ കാരണം.
ദിലീപ് അതിശക്തനായി നില്‍ക്കുന്ന സിനിമാ രംഗത്താണ് കുറ്റകൃത്യം നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ സാക്ഷികളും സിനിമയുമായി ബന്ധപ്പെട്ടവരാണ്. പുറത്ത് വിട്ടാല്‍ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചേക്കാം എന്ന് പോലീസ് വാദിച്ചിരുന്നു. പുറത്തിറങ്ങിയ ദിലീപിനെ അങ്ങെനെ വിടാന്‍ പോലീസ് ഉദ്ദേശിച്ചിട്ടില്ല.
പോലീസിനെ ഞെട്ടിച്ച ജാമ്യം
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയത് അക്ഷരാര്‍ത്ഥത്തില്‍ പോലീസിനെ ഞെട്ടിച്ച് കളഞ്ഞു. സിനിമയിലെ അതികായനായ ദിലീപ് പുറത്ത് ഇറങ്ങുമ്പോള്‍ കേസ് തന്നെ അട്ടിമറിക്കപ്പെടാനുള്ള സാധ്യത പോലീസ് ഭയക്കുന്നുണ്ട്.
സാക്ഷികൾ സ്വാധീനിക്കപ്പെടാം
ആക്രമിക്കപ്പെട്ട യുവതി സിനിമാ പ്രവര്‍ത്തകയാണ്. കുറ്റാരോപിതനായ ദിലീപാകട്ടെ സിനിമയില്‍ എതിരാളികളില്ലാത്ത ശക്തന്‍. സ്വാഭാവികമായും കേസിലെ സാക്ഷികൾ സ്വാധീനിക്കപ്പെടാം. ഇത് മുന്‍കൂട്ടി കണ്ട് തടയാനാണ് പോലീസ് നീക്കം.
ദിലീപ് പൂര്‍ണ സ്വതന്ത്രനല്ല
ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങി എന്നത് കൊണ്ട് ദിലീപ് പൂര്‍ണ സ്വതന്ത്രനാണ് എന്ന് കരുതാനാവില്ല. കോടതിയുടെ കര്‍ശന ഉപാധികള്‍ ദിലീപിന് മേലെയുണ്ട്. അത് കൂടാതെ പോലീസിന്റെ കണ്ണുകള്‍ എല്ലായ്‌പ്പോഴും ദിലീപിന്റെ നേരെയുണ്ട്.
കര്‍ശനമായി നിരീക്ഷിക്കുന്നു
ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയത് ജയിലിലേക്ക് പോയതിലും കരുത്തനായാണ്. അതുകൊണ്ട് തന്നെ സാക്ഷികളെ സ്വാധീനിക്കുന്നുണ്ടോ എന്ന് പോലീസ് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട് എന്നാണ് മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കരുതലോടെ നീക്കം
സാക്ഷികള്‍ സിനിമാപ്രവര്‍ത്തകര്‍ ആയതിനാല്‍ കരുതലോടെ നീങ്ങാനാണ് അന്വേഷണ സംഘത്തിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ തന്നെ സാക്ഷികളെ സ്വാധീനിച്ചതായി നേരത്തെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പോലീസ് കണ്ടെത്തൽ
ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഞ്ചാം ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍.കേസിലെ നിര്‍ണ്ണായക സാക്ഷിയെ അടക്കം സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തി എന്നതിന് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്തകൾ വന്നിരുന്നു.
സ്വാധീനിക്കാൻ ശ്രമിച്ചു
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട സാക്ഷികളെ വരെ സ്വാധീനിക്കാന്‍ ജയിലില്‍ കിടന്നപ്പോഴും ദിലീപ് ശ്രമം നടത്തിയെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഒരു സാക്ഷിയുടെ കാര്യത്തില്‍ കൃത്യമായ തെളിവുകളും പോലീസിന്റെ പക്കലുണ്ടെന്നും ഹൈക്കോടതിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സാക്ഷി മൊഴി മാറ്റിയത് തെളിവ്
കേസിലെ ഒരു പ്രധാന സാക്ഷി മൊഴി മാറ്റിയതും പോലീസ് ചൂണ്ടിക്കാട്ടുകയുണ്ടായി. പൾസർ സുനി ലക്ഷ്യയിൽ വന്നതായി കണ്ടുവെന്ന് മൊഴി നൽകിയ ജീവനക്കാരനാണ് പീന്നീട് മൊഴി മാറ്റിയത്. കാവ്യാ മാധവന്റെ ഡ്രൈവർ സാക്ഷിയെ പലതവണ ഫോണിൽ വിളിച്ചുവെന്നും പോലീസ് കണ്ടെത്തിയിരുന്നതായി വാർത്ത വന്നിരുന്നു.
താരനിര നൽകുന്ന സൂചന
ജയിലിൽ കിടന്നപ്പോൾ ദിലീപിന് വേണ്ടി ഒഴുകിയ താരനിര തന്നെ അയാളുടെ ശക്തി വെളിപ്പെടുത്തുന്നതാണ്. ജയറാം മുതൽ ജനപ്രതിനിധി കൂടിയായ ഗണേഷ് കുമാറും സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിതയും സബ് ജയിലിലെത്തി ദിലീപിനെ കണ്ടു. ദിലീപിനെ പിന്തുണയ്ക്കാൻ സിനിമാക്കാരോട് ആവശ്യപ്പെടാനും ഗണേഷ് മടിച്ചില്ല.
ഇരയായ നടി തനിച്ചായോ
ഇതെല്ലാം തന്നെ സിനിമാ പ്രവർത്തകരായ സാക്ഷികളെ ആശങ്കയിലാക്കുന്ന കാര്യമാണ്. സിനിമയിലെ പ്രമുഖരെല്ലാം ഒന്നൊന്നായി ദിലീപിന് പിന്നിൽ അണി നിരക്കുകയും ആക്രമിക്ക്പ്പെട്ട നടി ഒറ്റയ്ക്കാവുകയും ചെയ്യുന്ന ദുരവസ്ഥയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. സിനിമ കൊണ്ട് ഉപജീവനം കഴിക്കുന്നവർ ദിലീപിനെതിരെ സാക്ഷി പറയാൻ മടിച്ചാൽ കുറ്റം പറയാനാവില്ല.
പിന്തുണച്ച് സംഘടനകൾ
തിയറ്റർ ഉടമകളുടെ സംഘടന ദിലീപിനെ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ചെടുത്തതിന് പിന്നാലെ ഫെഫ്കയും ദിലീപിന് വേണ്ടി രംഗത്ത് എത്തിക്കഴിഞ്ഞു. അമ്മ അടക്കം മറ്റ് സംഘടനകളും ഇതേ വഴി പിന്തുടർന്നാൽ അത്ഭുതപ്പെടാനില്ല. അതേസമയം നടിക്കൊപ്പം ഉറച്ച് നിൽക്കുന്നത് വനിതാ കൂട്ടായ്മ ആയ വിമൻ ഇൻ സിനിമ കളക്ടീവ് മാത്രമാണ്.