'സിഐ സുദർശൻ തന്റെ ദേഹത്ത് കൈ വെച്ചിട്ടില്ല', വണ്ടി ഇടിച്ച് കൊല്ലുമെന്ന് പറഞ്ഞിട്ടില്ലെന്ന് ദിലീപ് കോടതിയിൽ
കൊച്ചി: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ശക്തമായ വാദങ്ങളാണ് ദിലീപ് ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്.
ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കരുത് എന്നും എഫ്‌ഐആര്‍ അടിസ്ഥാനരഹിതമാണ് എന്നും ദിലീപ് വാദിച്ചു. പോലീസ് തന്റെ ദേഹത്ത് കൈ വെച്ചിട്ടില്ലെന്നും ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ച് കൊല്ലുമെന്ന് പറഞ്ഞിട്ടില്ലെന്നും ദിലീപ് ഹൈക്കോടതിക്ക് മുന്നില്‍ വ്യക്തമാക്കി.

വധഗൂഢാലോചന കേസില്‍ പോലീസിന്റെ എഫ്‌ഐആര്‍ കൃത്യമായ തെളിവുകളോട് കൂടിയുളളതല്ലെന്നാണ് പ്രതിവാദം വാദിച്ചത്. ബാലചന്ദ്ര കുമാര്‍ നല്‍കിയ 161 മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത് എന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. എഫ്‌ഐആറില്‍ ഏറെ വൈരുദ്ധ്യങ്ങളുണ്ട്. തുടര്‍ന്നാണ് കോടതി ദിലീപിന് എതിരെയുളള എഫ്‌ഐആര്‍ പരിശോദിച്ചത്.

ബാലചന്ദ്ര കുമാറിന്റെ മൊഴി കോടതി വിശ്വാസത്തിലെടുക്കരുത് എന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പരാതിക്കാരനായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന് ദിലീപിനോട് വ്യക്തിവൈരാഗ്യമുണ്ട്. വിചാരണ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകും എന്ന് ഭയന്ന പ്രോസിക്യൂഷന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി അടിസ്ഥാനമാക്കി പുതിയ കേസ് സൃഷ്ടിച്ചിരിക്കുകയാണ് എന്നും ദിലീപ് വാദിച്ചു.

എഫ്‌ഐആറില്‍ ആദ്യം പ്രതികള്‍ക്കെതിരെ മറ്റ് ചില വകുപ്പുകള്‍ ആയിരുന്നു. പിന്നീട് കൊലപാതകത്തിനുളള ഗൂഢാലോചന എന്നുളള കടുത്ത വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു എന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിളള ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന എസ്പി എവി ജോര്‍ജിന്റെ വീഡിയോ കണ്ട് നിങ്ങള്‍ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതായാണ് ആരോപണം. എന്നാല്‍ എവി ജോര്‍ജ് അന്ന് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ബി രാമന്‍പിള്ള വാദിച്ചു.

ഒരാള്‍ വീട്ടില്‍ വെച്ച് നടത്തുന്ന പരാമര്‍ശത്തില്‍ എവിടെയാണ് കുറ്റകൃത്യം എന്ന് അഭിഭാഷകന്‍ ചോദിച്ചു. ദിലീപ് പറഞ്ഞത് ശാപവാക്കുകള്‍ മാത്രമാണ്, അത് ഗൂഢാലോചന അല്ല. ബാലചന്ദ്ര കുമാര്‍ ആദ്യം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തുടര്‍ച്ചയായി പുതിയ ആരോപണങ്ങള്‍ കൊണ്ടുവരികയും അതിനെ ചുറ്റിപ്പറ്റി കേസുണ്ടാക്കുകയുമാണ് ചെയ്യുന്നത്. എഫ്‌ഐആര്‍ ഇടുന്നതിന് വേണ്ടി അന്വേഷണ സംഘം പുതിയ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ സിഐ സുദര്‍ശന്റെ കൈ വെട്ടണം എന്ന് പറഞ്ഞു എന്നാണ് എഫ്‌ഐആറിലുളളത്. അതൊക്കെ കെട്ടിച്ചമച്ചതാണ്. സുദര്‍ശന്റെ തന്റെ ശരീരത്തില്‍ ആരും കൈ വെച്ചിട്ടില്ലെന്നും പിന്നെ എന്തിന് അവര്‍ അനുഭവിക്കും എന്ന് പറയണം എന്ന് ദിലീപ് ചോദിച്ചു. ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ച് കൊല്ലും എന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications