ദിലീപിനെതിരെ പ്രോസിക്യൂഷന്റെ അപ്രതീക്ഷിത നീക്കം, ജാമ്യ ഹർജി ഇന്ന് തന്നെ പരിഗണിക്കും
കൊച്ചി: ദിലീപിനെതിരെ അപ്രതീക്ഷിത നീക്കവുമായി പ്രോസിക്യൂഷന്‍. ദിലീപ് അടക്കമുളളവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതിനായി പ്രോസിക്യൂഷന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.45ന് കേസ് ഹൈക്കോടതി പരിഗണിക്കും. ദിലിപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റി വെച്ചതായിരുന്നു. ബുധനാഴ്ച വരെ ദിലീപ് അടക്കമുളളവരുടെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി നിിര്‍ദേശിച്ചിരുന്നു.
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമായിരുന്നു ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി മാറ്റി വെച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. പല വട്ടം ആവശ്യപ്പെട്ടിട്ടും മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ ദിലീപും മറ്റു പ്രതികളും തയ്യാറായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിര്‍ണായക തെളിവാണ് പ്രതികളുടെ മൊബൈല്‍ ഫോണ്‍.

Recommended Video
എന്നാല്‍ അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്നാണ് ദിലീപിന്റെ നിലപാട്. ഫോണുകള്‍ പരിശോധനയ്ക്കായി ദിലീപ് ഫോറന്‍സിക് വിദഗ്ധന് കൈമാറിയിരിക്കുകയാണ്. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ അന്വേഷണ സംഘം പരിശോധന നടത്തുകയും ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവ പുതിയ ഫോണുകള്‍ ആണെന്നും ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്ത് ദിലീപ് ഉപയോഗിച്ചിരുന്ന ഫോണുകള്‍ അല്ലെന്നുമാണ് വിവരം.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ദിലീപ് അടക്കം ആറ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികള്‍ ഫോണുകള്‍ മാറ്റിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇത് തെളിവ് നശിപ്പിക്കാനാണ് എന്നും അതുകൊണ്ട് തന്നെ പ്രതികളെ കസ്റ്റഡിയില്‍ വേണം എന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം എന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. ബൈജു പൗലോസിന്റെ കയ്യിലുളള വീഡിയോ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇതടക്കമുളള ദിലീപിന്റെ രണ്ട് ഹര്‍ജികളും പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 1ലേക്ക് മാറ്റി.












Click it and Unblock the Notifications