ദിലീപിനെ 20 വർഷം അഴിയെണ്ണിക്കും.. ജനപ്രിയന്റെ വിധിയെഴുത്തിന് രണ്ട് ദിവസത്തിനകം തിരികൊളുത്താൻ പോലീസ്!
തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട അന്വേഷണത്തിനും അനിശ്ചിതത്വത്തിനും ഒടുവില്‍ കേരളത്തെ ഞെട്ടിച്ച കേസിന്റെ അന്തിമ ഘട്ടമെത്തുകയാണ്. പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിക്കല്‍ പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനകം തന്നെ ദിലീപിന്റെ വിധിയെഴുതുന്ന കുറ്റപത്രം പോലീസ് സമര്‍പ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പറഞ്ഞ് കേട്ടത് പോലെ ആവില്ല കുറ്റപത്രത്തിലെ വിവരങ്ങള്‍ എന്നും സൂചനയുണ്ട്.
സുരേഷ് ഗോപിയും അമലയും ഫഹദും ചെയ്തത് ക്രിമിനൽ കുറ്റം!! ഏഴ് വർഷം വരെ അഴിയെണ്ണാം.. സംഘം പോണ്ടിച്ചേരിയിൽ
നീണ്ട് പോയ കുറ്റപത്രം
നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസമാണ് ജനപ്രിയന്‍ ആലുവ സബ് ജയിലില്‍ അഴിയെണ്ണി കിടന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടു. ദിലീപാകട്ടെ നിരവധി ശ്രമങ്ങള്‍ക്കൊടുവില്‍ ജാമ്യം നേടി പുറത്ത് ഇറങ്ങുകയും ചെയ്തു. കേസിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടും നീണ്ട് പോവുകയുമുണ്ടായി
കുറ്റപത്രം രണ്ട് ദിവസത്തിനകം
കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അന്ത്യമാകുന്നു എന്നാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കും എന്നാണ് ബെഹ്‌റ വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ കേസിലെ നിര്‍ണായക രണ്ടാം കുറ്റപത്രം വ്യാഴാഴ്ച കോടതിക്ക് മുന്നിലെത്തുമെന്ന് കരുതാം.
കരട് ഡിജിപിക്ക്
കുറ്റപത്രത്തിന്റെ കരട് അന്വേഷണ സംഘം ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ് എന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് എന്നതിനാല്‍ തന്നെ കുറ്റപത്രവുമായി ബന്ധപ്പെട്ട് ചില സാങ്കേതിക കാര്യങ്ങള്‍ പരിഹരിക്കാനുണ്ട്. അക്കാരണം കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നത് എന്നും ബെഹ്‌റ പറഞ്ഞു.
ചില വഴിത്തിരിവുകൾ
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് പ്രധാന സാക്ഷിയുടെ കൂറുമാറ്റം അടക്കമുള്ള ട്വിസ്റ്റുകള്‍ കേസില്‍ സംഭവിച്ചത്. ദിലീപിനെതിരെയുള്ള ശക്തമായ തെളിവായിരുന്നു ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴി. പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നത് കണ്ടുവെന്ന മൊഴിയാണ് ഇയാള്‍ കോടതിക്ക് മുന്നില്‍ മാറ്റിപ്പറഞ്ഞത്.
പ്രധാന സാക്ഷി മൊഴി മാറ്റി
ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം സ്ഥാപിച്ചെടുക്കുന്ന ഈ മൊഴി മാറ്റപ്പെട്ടത് പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. മാത്രമല്ല ദിലീപാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പള്‍സര്‍ സുനി പറഞ്ഞതായി മൊഴി നല്‍കിയ ഏഴാം പ്രതി ചാര്‍ളിയും പോലീസിന് പണി കൊടുത്തു. ചാര്‍ളിയെ മാപ്പ് സാക്ഷിയാക്കാനുള്ള നീക്കവും ദയനീയമായി പരാജയപ്പെട്ടു.
നിലപാട് പരിശോധിക്കും
ഇക്കാര്യങ്ങളെല്ലാം കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്നും പോലീസിനെ പിറകോട്ട് വലിച്ചു. സാക്ഷികളുടെ മൊഴിമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നത് കൂടി പരിശോധിച്ച ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുക.ദിലീപടക്കം 13 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ വിപിന്‍ ലാല്‍, വിഷ്ണു എന്നിവര്‍ മാപ്പ് സാക്ഷിയാകാനാണ് സാധ്യത.
ഗൂഢാലോചനക്കുറ്റം
വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നടിക്കെതിരെ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത ദിലീപ് നിലവില്‍ പതിനൊന്നാം പ്രതിസ്ഥാനത്താണ് ഉള്ളത്. ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് പോലീസ് ആലോചിച്ചിരുന്നു. കാരണം കുറ്റകൃത്യം നടന്നത് ദിലീപിന് വേണ്ടിയാണ് എന്നതിനാല്‍ പീഡനം അടക്കമുള്ള കുറ്റങ്ങള്‍ ദിലീപിന് മേല്‍ ചുമത്താമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
ഒന്നാം പ്രതിയായേക്കില്ല
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് കോടതിയില്‍ തിരിച്ചടിയാകുമെന്ന് പോലീസ് കരുതുന്നു. അതുകൊണ്ട് തന്നെ ദിലീപ് രണ്ടാം പ്രതിയാകാനോ ഏഴാം പ്രതിയാകാനോ ആണ് സാധ്യതയുള്ളത്. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കുക എന്നതാണ് പോലീസിന് മുന്നിലുള്ള വലിയ വെല്ലുവിളി.
20 വർഷം വരെ തടവ്
ഗൂഢാലോചനക്കുറ്റം തെളിയിച്ചാല്‍ മാത്രമേ ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്ന മറ്റ് കുറ്റങ്ങള്‍ നിലനില്‍ക്കുകയുള്ളൂ. കൂട്ടമാനംഭംഗം, ഗൂഢാലോചന എന്നിവ 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ പോലീസിന്റെ പക്കലുണ്ടോ എന്നത് വിചാരണഘട്ടത്തില്‍ മാത്രമേ വ്യക്തമാകൂ. അതേസമയം കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാതെ പോയത് വലിയ വീഴ്ചയാണ്.
കേസിൽ 13 പ്രതികൾ
ദിലീപിനേയും പള്‍സര്‍ സുനിയേയും കൂടാതെ സംഭവദിവസം നടിക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി, സുനിയുടെ കൂട്ട് പ്രതികളായ മണികണ്ഠന്‍, വിജീഷ്, സലീം, പ്രദീപ്, ഒളിവില്‍ കഴിയാന്‍ സുനിക്ക് ഇടമൊരുക്കിയ ചാര്‍ളി, സുനിക്ക് ജയിലില്‍ ഫോണ്‍ ഉപയോഗിക്കാന്‍ കളമൊരുക്കിയ വിഷ്ണു, സുനില്‍, ദിലീപിനുള്ള കത്തെഴുതിയ വിപിന്‍ ലാല്‍ എന്നിവരും പ്രതികളാണ്.
പഴുതടച്ച കുറ്റപത്രം ലക്ഷ്യം
ഇവരെക്കൂടാതെ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച അഡ്വക്കേറ്റ് പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരും കുറ്റപത്രത്തില്‍ പ്രതികളാകും. അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പുതിയ തെളിവുകളൊന്നും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാത്തത് പോലീസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും പഴുതടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.