'ദിലീപിനെ രക്ഷപെടുത്താനാണ് ശ്രമം, പൾസർ സുനി ഇറങ്ങിയതോടെ ദിലീപിന് രണ്ടാണ് ഗുണം'; ബൈജു കൊട്ടാരക്കര
ജയിലിൽ 63 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന പൾസർ സുനി എങ്ങനെയാണ് കോടികൾ നൽകി സുപ്രീം കോടതിയിൽ അഭിഭാഷകനെ വെച്ച് ജാമ്യം നേടിയെടുത്തതെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ഈ കേസ് ഇതുവരേയും നീട്ടിക്കൊണ്ടുപോയത് ദിലീപാണ്. ഇതിന് പിന്നിൽ പല അഡ്ജസ്റ്റുമെന്റുകളും നടന്നിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ദിലീപിനെ രക്ഷപ്പെടുത്തിയെടുക്കാൻ അവർ ഏതറ്റം വരേയും പോകും. പൾസർ സുനിക്ക് വക്കീൽ ഫീസായി നൽകാൻ പണം കിട്ടിയത് പോലീസ് അന്വേഷിക്കട്ടെയെന്നാണ് പറയുന്നത്. ഇത് പോലീസ് അന്വേഷിക്കാൻ പോകുകയാണോ? പോലീസിന് വേറെ പണിയില്ലേ. സുനി ചില ഗൂഢലക്ഷ്യങ്ങളുമായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. പൾസർ വാതുറക്കാതിരിക്കാനുള്ള എല്ലാ ഇടപാടുകളും ഇവർ ചെയ്യിക്കും. സുനി ജയിലിൽ നിന്നും അമ്മ എഴുതിയ കത്ത് വ്യാജ കത്താണെന്ന് വേണമെങ്കിൽ ഇവർ പറയിക്കും. ഇനി ഇയാൾ ഇതിനൊന്നും തയ്യാറായില്ലെങ്കിൽ അയാൾ ജീവനോടെ ഉണ്ടാകുമോയെന്നാണ് സംശയം.

പൾസുനിയെ ഇപ്പോൾ ജാമ്യത്തിലിറക്കേണ്ട ആവശ്യം ആർക്കായിരുന്നു. ഈ കേസ് ആരാണ് ഇത്രയും കാലം വലിച്ച് നീട്ടിയത്. 66 പ്രാവശ്യമാണ് സുപ്രീം കോടതിയിൽ ഇതിന്റെ ഹർജികൾ കൊടുത്തിരിക്കുന്നത്. അതും 25 മുതൽ 30 ലക്ഷം വരെ സിറ്റിങ് നടത്തുന്ന അഭിഭാഷകരെ വെച്ച്. കേസ് നീട്ടിയതിന്റെ ഉദ്ദേശം തന്നെ ഇതൊക്കെ തന്നെയായിരിക്കും. പൾസർ സുനിയെ കൊണ്ട് മാറ്റി പറയിച്ചാൽ എട്ടാം പ്രതി ദിലീപിന് ചിലപ്പോൾ ഈ കേസിൽ നിന്നും രക്ഷപ്പെടാൻ പറ്റും. അതിനുള്ള അടവാണ് ഇതൊക്കെ. അല്ലെങ്കിൽ ജയിലിൽ കിടക്കുന്നൊരുത്തന് വേണ്ടി ഇത്രയും പണം ആരെങ്കിലും ചെലവാക്കുമോ? സുനിയെ ഇറക്കിയതൊക്കെ ഒരു അഡ്ജസ്റ്റുമെന്റാണ്.
സുനി കേസ് തീരുന്നത് മുൻപ് തന്നെ പലതും പറയും. പ്രതിസ്ഥാനത്തുള്ളവരെ രക്ഷിക്കാൻ അവർ പറയും. കാരണം കാശ് കിട്ടിയാൽ അവൻ നൂറ് ശതമാനം അതൊക്കെ ചെയ്യും. കാശ് കൊടുക്കാതിരുന്നിട്ടാണല്ലോ ഈ കേസിൽ പലതും അവൻ പറഞ്ഞത്.
സുനിക്ക് എവിടെ നിന്നാണ് ഇത്രയും പണം കിട്ടിയത്. 1 കോടിയോളം രൂപ കൊടുത്താണ് സുപ്രീം കോടതിയിൽ അഭിഭാഷകനെ വെച്ച് നാലം തവണ പോയി ജാമ്യം നേടിയെടുത്തത് എന്നാണ് പറയപ്പെടുന്നത്. പൾസർ സുനിക്ക് വെറും 63 രൂപയാണ് ജയിലിൽ ശമ്പളം. 250 രൂപ അക്കൗണ്ടിലേക്ക് ഇട്ട് തരണം റീചാർജ് ചെയ്യാൻ എന്ന് പറഞ്ഞ് സഹതടവുകാരന് മെസേജ് അയച്ച ആളാണ് സുനി. അപ്പോൾ ഈ കോടി എവിടെ നിന്നാണ് കിട്ടിയത്.
മൂന്ന് കോടതിയിൽ നിന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പുറത്ത് പോയി. ദിലീപിനെ ആർക്കും സംശയമില്ല. പക്ഷെ ദിലീപ് ആ കേസിൽ കക്ഷി ചേർന്നു. എന്തിനായിരുന്നു. കുറ്റക്കാരനല്ലെങ്കിൽ എന്തിനാണ് കക്ഷി ചേർന്നത്. പൾസർ സുനിയെ ഇറക്കാൻ സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന പ്രതിസ്ഥാനത്ത് ഉള്ളൊരാൾ ദിലീപ് മാത്രമല്ലേ.സുനി പുറത്തിറങ്ങിയാൽ ദിലീപിന് രണ്ടാണ് ഗുണം. ഒന്ന് ദിലീപിന്റെ ഇമേജ് വർധിപ്പിക്കാൻ എന്തെങ്കിലും പ്രസ്താവന നടത്തിപ്പിക്കാം. രണ്ട് ഈ കേസിൽ നിന്നും ഊരിപ്പോരാൻ വേണ്ടിയുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യിക്കാം', ബൈജു കൊട്ടാരക്കര പറഞ്ഞു.












Click it and Unblock the Notifications