'ദിലീപ് നടി കേസിൽ വിജയിക്കും, ആത്മവിശ്വാസത്തിന് പിന്നിൽ ഇതാണ്'; രാഹുൽ ഈശ്വർ പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ നീതി തേടി രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ് അതിജീവിത. കോടതിയുടെ കസ്റ്റഡിയിലിരിക്കെ കേസിലെ ഏറ്റവും പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിക്കപ്പെട്ടുവെന്ന കണ്ടെത്തലിൽ സുപ്രീം കോടതിക്കും ഹൈക്കോടതിക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി വിശദമായ കത്താണ് അതിജീവിത രാഷ്ട്രപതിക്ക് നൽകിയിരിക്കുന്നത്. കേസിൽ നാളെ അന്തിമവാദം തുടരാനിരിക്കെയാണ് അതിജീവിതയുടെ അപ്രതീക്ഷിത ഇടപെടൽ.
ഇപ്പോഴിതാ അതിജീവിതയുടെ ഈ നടപടിയിൽ പ്രതികരിക്കുകയാണ് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ. ന്യൂസ് 18 മലയാളം ചാനലിൽ നടന്ന ചർച്ചയിലാണ് രാഹുലിന്റെ പ്രതികരണം. വായിക്കാം-

'പൂർണമായും അതിജീവിതയുടെ സ്വകാര്യതയെ മാനിക്കുന്നു. അവർക്ക് രാഷ്ട്രപതിയെ സമീപിക്കാനുള്ള എല്ലാവിധ അവകാശവും ഉണ്ട്. അവരോട് പൂർണമായി യോജിക്കുമ്പോഴും രണ്ട് കാര്യങ്ങൾ പ്രധാനമായി ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു. ഒന്ന് നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമവാദവും മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഈ കേസ് അട്ടിമറിക്കാൻ ആരും ശ്രമിച്ചിട്ടില്ല. പകരം കള്ളക്കേസ് തന്നെ ഉണ്ടാക്കുകയാണ് ചെയ്തത്.
നാട്ടുകാരെ പറ്റിക്കാൻ പോലീസുണ്ടാക്കിയ കള്ളക്കഥയാണ് പലതും. കേസിൽ ആര് മൊഴി മാറ്റിയെന്നാണ് പറയുന്നത്. ദിലീപിനെതിരെ കാവ്യമാധവൻ മൊഴികൊടുത്തോ, അതോ നാദിർഷയോ അതോ അദ്ദേത്തിന്റെ മറ്റ് സുഹൃത്തുക്കളോ. ദിലീപിനെതിരെ വ്യാജ ഫോട്ടോഷോപ്പ് വരെ പോലീസ് ഉണ്ടാക്കി. വിധി വരുമ്പോൾ കേരള പോലീസ് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ വരും.
ദിലീപെന്ന നിഷ്കളങ്കനായ മനുഷ്യനെ വർഷങ്ങളായി വേട്ടയാടുന്നു, എന്നിട്ട് അതിജീവിതയുടെ പേര് പറഞ്ഞ് സിമ്പതി പിടിച്ചുപറ്റുന്നു. ദിലീപിനെതിരെ മേൽക്കോടതികളിൽ അടക്കം പോയിട്ടും പല വാദങ്ങളും തള്ളിക്കളഞ്ഞില്ലേ. ദിലീപ് കാവ്യ മാധവനാണ് ഈ കേസിന് പിന്നിൽ എന്ന് പ്രചരണം നടത്തിയിട്ട് എന്തായി. ഈ കേസ് ഞാൻ പഠിച്ചിട്ടുണ്ട്. അതാണ് ആത്മവിശ്വാസം. ദിലീപിനെതിരെ കടുകുമണിയോളം പോലും തെളിവില്ല', രാഹുൽ ഈശ്വർ പറഞ്ഞു.
അതേസമയം രാഷ്ട്രപതിയ്ക്കുള്ള അതിജീവിതയുടെ കത്ത് പ്രതീകാത്മക നടപടിയായി മാത്രം കണ്ടാൽമതിയെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകൻ പ്രിയദർശൻ തമ്പിയുടെ പ്രതികരണം. ' ഭരണഘടനയുടെ അധിപൻ രാഷ്ട്രപതിയാണ്. ഏറ്റവും ഉന്നതരായ നിയമാധിപരെ പോലും നിയമിക്കാൻ അധികാരമുള്ള വ്യക്തിയും രാഷ്ട്രപതിയാണ്. അതേസമയം അതിജീവിതയുടെ നടപടി ഒരുപ്രതീകാത്മക നടപടിയായി കണ്ടാൽമതി. എന്തെങ്കിലും ഉത്തരവ് പ്രതീക്ഷിച്ചല്ല, അങ്ങനെ നേരിട്ടൊരു ഉത്തരവ് അദ്ദേഹത്തിന് പാസാക്കാൻ സാധിക്കുകയുമില്ല. മറിച്ച് നീതിക്ക് വേണ്ടിയുള്ള അതിജീവിതയുടെ പോരാട്ടം എന്ന നിലയിലാണ് ഇതിനെ കാണേണ്ടത്. രാഷ്ട്രപതിയുടെ ഇടപെടൽ പ്രതീക്ഷിച്ച് കൊണ്ട് കൂടിയാകും അതിജീവിത ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നാണ് കരുതുന്നത്', അദ്ദേഹം വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് മൂന്ന് തവണയാണ് അനധികൃതമായി ഉപയോഗിച്ചത് എന്നാണ് അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയത്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ, ശിരസ്തദാർ താജുദ്ദീൻ എന്നിവരാണ് പരിശോധിച്ചത് എന്നായിരുന്നു ജഡ്ജ് ഹണി എം വർഗീസ് ഹൈക്കോടതിയിൽ സമർപ്പിച്ച വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.












Click it and Unblock the Notifications