തുടരെ ഭീഷണി കോളുകള്‍, ഏത് നിമിഷവും അപകടത്തിലായേക്കാം; ദിലീപ് സന്തോഷിക്കട്ടേയെന്ന് ബാലചന്ദ്രകുമാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് പ്രബലനാണെന്നും അദ്ദേഹം പുറത്തിറങ്ങുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായിരിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ച വിധിയില്‍ തനിക്ക് ദുഃഖമോ സന്തോഷമോ ഇല്ലെന്നും കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കെതിരെ നിരന്തരം വധഭീഷണിയുണ്ടെന്നും ബാലചന്ദ്രകുമാര്‍ തുറന്നുപറഞ്ഞു.
Recommended Video
വിദേശത്ത് നിന്നുള്‍പ്പെടെ ഭീഷണി കോളുകള്‍ എത്തുന്നുണ്ടെന്നും എന്നാല്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘവുമായി തുടര്‍ന്നും സഹകരിക്കുമെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തനിക്ക് അപകട ഭീഷണിയുണ്ടെന്നത് ഒരു തോന്നലല്ലെന്നും ബോധ്യമായ ഇടത്ത് നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പൊലീസിനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'ഫെബ്രുവരി 16 ന് കേസിന്റെ വിധി വരുന്നത് വരെ നീ പുറത്തു പോലും ഇറങ്ങരുതെന്ന് എന്ന് ദിലീപിനൊപ്പമുള്ളൊരാള്‍ വിളിച്ചു പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പരാതി നല്‍കിയത്. ഞാന്‍ മരണപ്പെടാനുള്ള സാധ്യതയുണ്ട്. എനിക്ക് ദിവസേന പത്തോളം കോളുകള്‍ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും വരുന്നുണ്ട്. നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ് കഴിയുന്നത്. ഏത് സമയത്തും എനിക്കൊരപകടം നേരിടാം എന്ന് പ്രതീക്ഷിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്,' ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്നും ബാലചന്ദ്രകുമാര്‍ മുന്നറിയിപ്പ് നല്‍കി. വിധിയില്‍ സന്തോഷിക്കേണ്ടത് ദിലീപാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ശക്തനായ പ്രതി പുറത്ത് നില്‍ക്കുമ്പോള്‍ അത് അന്വേഷണത്തെ ബാധിക്കും എന്നതാണ് സാധാരണക്കാരന്‍ എന്ന നിലയില്‍ ഞാന്‍ മനസിലാക്കിത്. തന്റെ അടുത്ത നടപടികള്‍ എന്താണെന്ന് അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചായിരിക്കും സാക്ഷി എന്ന നിലയില്‍ തന്റെ മുന്നോട്ടുള്ള യാത്രയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതോടെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പ്രതിയെ കസ്റ്റഡിയില്‍ വെക്കുന്നില്ലെന്ന് മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഒരു മുന്‍കൂര്‍ ജാമ്യത്തിന് ഇത്രയും നടപടി ക്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനും ഫോണുകള്‍ വാഷ് ചെയ്തെടുക്കാനും സമയം കിട്ടിയെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കോടതിക്ക് മുമ്പില്‍ പോലും നിബന്ധനകള്‍ വെച്ചായിരുന്നു പ്രതിഭാഗം വാദ പ്രതിവാദം നടത്തിയത്. ലോകത്ത് എവിടേയും കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണിതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പ്രതിക്ക് ജാമ്യം ലഭിച്ചതിലൂടെ തന്റെ വാദമുഖങ്ങള്‍ ഇല്ലാതാവുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴികളില്‍ വൈരുധ്യം ഉണ്ടോ എന്നതിലപ്പുറത്തേക്ക് മറ്റു കാര്യങ്ങളുണ്ട്. വിധിയെ ബാധിച്ചത് മറ്റു പല കാര്യങ്ങളായിരിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് ദിലീപിനും മറ്റ് അഞ്ച് പ്രതികള്‍ക്കും കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ വേണം എന്നുള്ള പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് ദിലീപിനും സംഘത്തിനും ജാമ്യം അനുവദിച്ചത്. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി എന്‍ സുരാജ്, ഡ്രൈവര്‍ കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് വധഗൂഢാലോചന കേസിലെ പ്രതികള്‍. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. അന്വേഷണത്തോട് ദിലീപ് സഹകരിക്കുന്നില്ലെങ്കില്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാവുന്നതാണ് എന്ന് ഹൈക്കോടതി വ്യക്തമാക്കി.












Click it and Unblock the Notifications