വാരിയംകുന്നനിൽ നിന്നുളള പിന്മാറ്റം സംഘപരിവാറിനെ പേടിച്ചാണോ? മറുപടി നൽകി ആഷിഖ് അബു
കൊച്ചി: വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറിയത് സിനിമയ്ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ച ആയിരിക്കുകയാണ്. മലബാര്‍ ലഹളയുടെ നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയെ കുറിച്ചുളള പ്രഖ്യാപനം വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു.
നിര്‍മ്മാതാക്കളുമായുളള തര്‍ക്കത്തെ തുടര്‍ന്നാണ് സിനിമയില്‍ നിന്ന് പിന്മാറുന്നത് എന്ന് ആഷിഖ് അബു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയതാണ് എന്നാണ് ആക്ഷേപം. അതിന് മറുപടി നല്‍കി ആഷിഖ് അബു രംഗത്ത് എത്തിയിരിക്കുകയാണ്.

പൃഥ്വിരാജും ആഷിഖ് അബുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമായി 2020ലാണ് വാരിയംകുന്നന്‍ എന്ന പ്രൊജക്ട് പ്രഖ്യാപിക്കുന്നത്. മലബാര്‍ കലാപം ഹിന്ദുവിരുദ്ധ കലാപമായിരുന്നുവെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വിരുദ്ധനായിരുന്നു എന്നും വാദിക്കുന്ന സംഘപരിവാര്‍ നേതാക്കളും അണികളും ഇതോടെ ആഷിഖ് അബുവിനും പൃഥ്വിരാജും നേര്‍ക്ക് തിരിഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാനും വാരിയംകുന്നനെ മഹാനാക്കി ചിത്രീകരിക്കാനും ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു സൈബര്‍ ആക്രമണം.

ആഷിഖ് അബു ഇടതുപക്ഷ നിലപാടുകളോട് അനുഭാവം പ്രകടിപ്പിക്കുന്ന ആള്‍ എന്ന നിലയ്ക്ക് നേരത്തെ പല വട്ടവും സൈബര്‍ ആക്രമണത്തിന് വിധേയമായിട്ടുളളതാണ്. പൃഥ്വിരാജ് ലക്ഷദ്വീപ് വിഷയത്തിലെടുത്ത നിലപാടിന്റെ പേരിലും വാരിയംകുന്നന്‍ സിനിമയുടെ പേരിലുമാണ് സംഘപരിവാര്‍ അണികളുടെ സൈബര്‍ ആക്രമണത്തിന് വിധേയനായത്. ബിജെപി നേതാക്കളടക്കം പൃഥ്വിരാജിന് എതിരെ രംഗത്ത് വന്നു.
കറുപ്പിനഴക്.. ഹോട്ടായി പ്രിയ വാര്യർ, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറൽ

ആഷിഖ് അബുവിന്റെയും പൃഥ്വിരാജിന്റെയും വാരിയംകുന്നനെ വെല്ലുവിളിച്ച് കൊണ്ട് സംഘപരിവാര്‍ അനുകൂലിയായ സംവിധായകന്‍ അലി അക്ബറും സിനിമ പ്രഖ്യാപിച്ചു. 1921ലെ മലബാര്‍ ലഹളയെ കുറിച്ചുളള ചിത്രം വാരിയംകുന്നന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു എന്ന് തുറന്ന് കാണിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു അലി അക്ബറിന്റെ നീക്കം. പിടി കുഞ്ഞുമുഹമ്മദ് അടക്കമുളളവരും വാരിയംകുന്നനെ കുറിച്ച് സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഷിഖ് അബുവിന്റെ വാരിയംകുന്നന്‍ അടക്കം മലബാര്‍ കലാപം പ്രമേയമാക്കി നാല് ചിത്രങ്ങളായിരുന്നു ഒരുങ്ങേണ്ടിയിരുന്നത്. എന്നാല്‍ വാരിയംകുന്നന്‍ 2020ല്‍ പ്രഖ്യാപിച്ചതിന് ശേഷം സിനിമയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. പൃഥ്വിരാജ് സിനിമയില്‍ നിന്നും പിന്മാറുന്നതായുളള അഭ്യൂഹങ്ങള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആഷിഖ് അബു തന്നെ ഈ ചിത്രത്തില്‍ നിന്നും പിന്മാറുന്നുവെന്നും നിര്‍മ്മാതാക്കളുമായുളള അഭിപ്രായ വ്യത്യാസമാണ് കാരണം എന്ന് അറിയിക്കുകയുമായിരുന്നു.

ആഷിഖിന്റെയും പൃഥ്വിരാജിന്റെയും പിന്മാറ്റം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇരുവര്‍ക്കും എതിരെ പ്രതിഷേധവും വിമര്‍ശനവും പരിഹാസവും ഉയര്‍ന്നു. സംഘപരിവാറിനെ ഭയന്നാണ് സിനിമയില്‍ നിന്നുളള പിന്മാറ്റം എന്നതാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. വാരിയംകുന്നന്‍ അടക്കമുളള നേതാക്കളെ സ്വാതന്ത്ര സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നടക്കം നീക്കം ചെയ്യാനുളള ശ്രമം നടക്കവേ വിവാദം ഭയന്നാണ് പിന്മാറ്റം എന്നും ആരോപണം ഉയര്‍ന്നു.

എന്നാല്‍ അത്തരം വാര്‍ത്തകളെല്ലാം തെറ്റാണെന്ന് ആഷിക് അബു പറയുന്നു. നിര്‍മ്മാതാക്കളുമായുളള പ്രൊഫഷണല്‍ പ്രശ്‌നങ്ങളാണ് സിനിമയില്‍ നിന്നും പിന്മാറാനുളള കാരണം. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിന്നും പിന്മാറുന്നത് ഏറെ നാളായി ചര്‍ച്ച ചെയ്ത് വരികയായിരുന്നു. ആ തീരുമാനം പൊടുന്നനെ എടുത്തത് അല്ലെന്നും ആഷിഖ് അബു പറയുന്നു. സംഘപരിവാര്‍ നടത്തുന്ന പ്രതിഷേധങ്ങളുമായി ഈ തീരുമാനത്തിന് ബന്ധം ഇല്ലെന്നും ആഷിഖ് പറഞ്ഞു.

വാരിയംകുന്നന്‍ എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ്. അന്‍വര്‍ റഷീദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. വാരിയംകുന്നനെ അവതരിപ്പിക്കാനായി അന്ന് തീരുമാനിച്ചിരുന്നത് തമിഴിലെ പ്രമുഖ നടന്‍ ആയിരുന്നുവെന്നും ആഷിഖ് അബു പറഞ്ഞു. ട്രാന്‍സ് പുറത്ത് ഇറങ്ങിയതിന് ശേഷം വാരിയംകുന്നനില്‍ നിന്ന് അന്‍വര്‍ റഷീദ് ഒഴിവായി. അങ്ങനെ ആണ് താനും പൃഥ്വിരാജും വാരിയംകുന്നനിലേക്ക് എത്തുന്നത് എന്നും ആഷിഖ് അബു വ്യക്തമാക്കി.












Click it and Unblock the Notifications