നരബലി സംഭവങ്ങൾക്കൊരു മറുവശമുണ്ട്, അക്കാര്യം ചർച്ച ചെയ്യപ്പെട്ടില്ലെങ്കിൽ..; രൺജി പണിക്കർ
കൊച്ചി: കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇലന്തൂർ ഇരട്ട നരബലി കേസ്. ലോട്ടറി വിൽപ്പനക്കാരായ റോസിലി, പത്മ എന്നീ സ്ത്രീകള ഐശ്വര്യത്തിനും സമ്പത്ത് സമൃദ്ധിക്കും വേണ്ടി മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇലന്തൂർ സ്വദേശിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല, എറണാകുളം സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. കേസിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിനംപ്രതിയെന്നോണം പുറത്ത് വന്നുകൊണ്ടിരുന്നത്.
ഇപ്പോഴിതാ ഇരട്ട നരബലി കേസിനെ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകനും നടനുമായ രൺജി പണിക്കർ. ഇത്തരം സംഭവങ്ങൾക്ക് ഒരു മറുവശം ഉണ്ടെന്ന് പറയുകയാണ് അദ്ദേഹം. മൈൽ സ്റ്റോൺ മെയ്ക്കേഴ്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രൺജി പണിക്കർ ഇതിനെ കുറിച്ച് പ്രതികരിച്ചത്. വായിക്കാം

നരബലി പോലുള്ള സംഭവങ്ങൾക്ക് ഒരു മറുവശമുണ്ട്. ഇത്തരം സംഭവങ്ങളെടുത്താൻ ഇവിടെ കൊല്ലപ്പെട്ടത് രണ്ട് സ്ത്രീകളാണ്, എങ്ങനെയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് അവർ വലിച്ചെറിയപ്പെടുന്നത് എന്നത് ചോദ്യമാണ്. നമ്മുടെ സമൂഹത്തിൽ നരബലിയെക്കാളഅ ക്രൂരമായ ഒരു അവസ്ഥയാണ് അതിൽ കാണുന്നത്. ഈ രണ്ട് സ്ത്രീകൾക്ക് ഈ ഒരു അറ്റം വരെ പോകേണ്ടി വന്നു. ജീവിക്കാൻ വേണ്ടി ഒരു മനുഷ്യൻ ഏതറ്റം വരെയും പോകാൻ നിർബന്ധിതരാകുന്ന ഒരു സാമൂഹികാവസ്ഥ കൂടിയുണ്ട്.

നരബലിയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഏറ്റവും വലിയ പ്രശ്നവും അതാണ്. ചെറുപ്പക്കാരായിട്ടുള്ളവരല്ല, ജീവിതത്തിന്റെ ആസ്വാദനത്തിന് വേണ്ടി പോയവരല്ല, ജീവിതത്തിന്റെ വല്ലാത്തൊരു സമ്മർദ്ദം എങ്ങനെയൊക്കെയോ ഇത്തരം കെണികളിൽ അവരെയെത്തിക്കുന്നു എന്നതാണ്. അതാണ് ഇതിലെ ഏറ്റവും ഷോക്കിംഗ് ആയ കാര്യവും.

നരബലി, അന്ധവിശ്വസം തുടങ്ങിയ കെണികളില്‍ ആളുകള്‍ എന്തുകൊണ്ട് പെട്ട് പോകുന്നു എന്ന് വളരെ ഗൗരവമായി ചർച്ച ചെയ്യാത്തിടത്തോളം കാലം ഇത്രയും ക്രൂരമായി, അല്ലെങ്കിൽ ഇതിനെക്കാൾ ക്രൂരമായതും വിചിത്രമായതുമായ സംഭവങ്ങൾ നടക്കാനുള്ള സാധ്യതകൾ നമ്മുടെ സമൂഹത്തിൽ എപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ്.

നമ്മൾ ഏത് യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്. നമ്മൾ എല്ലാവർക്കും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എല്ലാമുണ്ട്. അതിന്റെ എല്ലാ പരിധികളേയും ലംഘിച്ച് കൊണ്ടുപോകുന്ന വിചിത്രവും ക്രൂരവുമായ സംഭവങ്ങളാണ് ചുറ്റും നടന്ന് കൊണ്ടിരിക്കുന്നത്', രൺജി പണിക്കർ പറഞ്ഞു.












Click it and Unblock the Notifications