അശാന്തന്റെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കുന്നത് തടഞ്ഞ് അമ്പലക്കമ്മറ്റി.. ക്ഷേത്രം അശുദ്ധമാകും!
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ചിത്രകാരന്‍ അശാന്തന്‍ മഹേഷിന്റെ മൃതദേഹം ദര്‍ബാര്‍ ആര്‍ട്ട് ഗാലറിയ്ക്ക് മുന്നില്‍ പ്രദര്‍ശനത്തിന് വെയ്ക്കുന്നത് തടഞ്ഞ് അമ്പലക്കമ്മിറ്റിക്കാര്‍. മൃതദേഹം ക്ഷേത്രത്തിന് സമീപത്ത് പൊതുദര്‍ശനത്തിന് വെച്ചാല്‍ ക്ഷേത്രം അശുദ്ധിയാകുമെന്ന് പറഞ്ഞാണ് അമ്പലക്കമ്മറ്റിക്കാര്‍ പ്രതിഷേധിച്ചത്. എറണാകുളം ലളിത കലാ ആര്‍ട്ട് ഗാലറിക്ക് സമീപത്തുള്ള എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഭാരവാഹികളാണ് മൃതദേഹത്തെ അപമാനിച്ചത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെട പ്രതിഷേധം ശക്തമാവുകയാണ്. അമ്പലക്കമ്മിറ്റിക്കാരുടെ പ്രതിഷേധം മൂലം മൃതദേഹം പിന്‍വരാന്തയിലാണ് പൊതുദര്‍ശനത്തിന് വെച്ചത്.

അശാന്തന്‍ മഹേഷ് ഒരു ദളിതനായത് കൊണ്ടാണ് അമ്പലക്കമ്മിറ്റിക്കാര്‍ പ്രശ്‌നമുണ്ടാക്കിയതെന്നും ഇതിന് മുന്‍പും നിരവധി കലാകാരന്മാരുടെ മൃതദേഹങ്ങള്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. അശാന്തന്റെ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടന്ന ദര്‍ബാര്‍ ഹാളന്റെ മുറ്റത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കണം എന്നത് സുഹൃത്തുക്കളുടെ ആഗ്രഹമായിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു പൊതുദര്‍ശനത്തിന് സമയം തീരുമാനിച്ചിരുന്നത്. എന്നാല്‍ മൃതദേഹം എത്തിക്കുന്നതിന് മുന്‍പേ അമ്പലക്കമ്മറ്റിക്കാര്‍ പ്രതിഷേധവുമായെത്തി. രാജാവിന്റെ ദര്‍ബാര്‍ ഹാളില്‍ എന്ത് നടക്കണമെന്ന് അമ്പലം തീരുമാനിക്കുമെന്ന് മൃതദേഹം ഗേറ്റിന് അകത്ത് കയറ്റിയാല്‍ കത്തിക്കും എന്നുമായിരുന്നു ഭീഷണി. മാത്രമല്ല അശാന്തന് അന്ത്യാജ്ഞലി അര്‍പ്പിച്ച് കൊണ്ട് സ്ഥാപിച്ച പോസ്റ്ററും ഇവര്‍ നശിപ്പിച്ചുവെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് മൃതദേഹം പിന്‍വരാന്തയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കാമെന്ന തീരുമാനത്തിലെത്തിയത്.












Click it and Unblock the Notifications