സർക്കാരിന്റെ വാക്ക് വിശ്വാസമില്ല? പുതുവൈപ്പിൽ സമരം ശക്തമാക്കും, സമരസമിതി നിലപാടിൽ ഉറച്ച് നിൽക്കും!!
കൊച്ചി: പുതുവൈപ്പിൽ സമരം തുടരാൻ തന്നെ സമരസമതി തീരുമാനിച്ചു. പുതുവൈപ്പിലെ എൽ പി ജി സംഭരണകേന്ദ്രം സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിശോധിക്കാൻ സർക്കാർ വിദഗ്ദസമിതിയെ നിയോഗിച്ച പശ്ചാത്തലത്തിലാണ് തുടർ തീരുമാനങ്ങൾ കൈകൊള്ളാൻ സമര സമിതി യോഗം ചേർന്നത്. ഈ യോഗത്തിലാണ് സമരം തുടർന്നുപോകാനുള്ള തീരുമാനമായത്.
പ്രതിഷേധക്കാരെ മർദിച്ച ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടിയുണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും സമരസമിതി വ്യക്തമാക്കി. സർക്കാർ നിയോഗിക്കുന്ന സമിതിക്ക് പ്ലാന്‍റ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ മനസിലാക്കാൻ കഴിയുമെന്ന് പ്രതിഷേധക്കാർ പറയുന്നു. സമിതിയുടെ റിപ്പോർട്ട് വരുംവരെ നിലവിലെ സമരം തുടരും.
മറ്റ് പഞ്ചായത്തുകളും അണി നിരക്കും
എൽപിജി സംഭരണകേന്ദ്രത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിലേക്ക് എളങ്കുന്നപ്പുഴക്ക് പുറമെ മറ്റ് പഞ്ചായത്തുകളെ കൂടി അണിനിരത്തുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
പ്രതിഷേധം പോലീസ് മർദ്ദനത്തിനെതിരെ
ഹൈക്കോടതി ജംക്‌ഷനിൽ പ്രതിഷേധക്കാരെ തല്ലിച്ചതച്ച ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടിയുണ്ടാകാത്തപക്ഷം ആ വിഷയം ഉന്നയിച്ച് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് സമരസമിതിയുടെ തീരുമാനം.
ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യൻ
പുതുവൈപ്പിനിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ ന്യായീകരിച്ചും ഡിസിപി യതീഷ് ചന്ദ്രക്കെതിരെയുളള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെയുയാരുന്നു കഴിഞ്ഞ ദിവസം മുഖ്യന്ത്രിയുടെ വാര്‍ത്താസമ്മേളനം നടന്നത്.
സമരത്തിൽ തീവ്രവാദികൾ നുഴഞ്ഞ് കയറി
സമരത്തിലേക്ക് മതത്തിന്റെ മറവിൽ തീവ്രവാദികളും രീഷ്ട്രീയ വാദികളും നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആശങ്ക ദൂരീകരിക്കണം
പുതുവൈപ്പിലെ ഐഒസി പ്‌ളാന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കുള്ള ആശങ്ക ദൂരീകരിക്കണമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ നടപടിയിൽ ജനങ്ങൾ യോജിക്കും
പദ്ധതി ഉപേക്ഷിക്കില്ല, നാട്ടുകാരുടെ ആശങ്ക അകറ്റും എന്ന സര്‍ക്കാര്‍നിലപാടിനോട് കേരളം പൊതുവില്‍ യോജിക്കും. നാടിനുവേണ്ട വികസനപദ്ധതികള്‍ നടപ്പാക്കുന്നതിന് നേതൃത്വം കൊടുക്കേണ്ട ചുമതലയാണ് സര്‍ക്കാരിനുള്ളതെന്നും കോടിയേരി പറഞ്ഞിരുന്നു.
മികച്ച സുരക്ഷ സംവിധാനം
ലോകത്തുതന്നെ ഇന്നുള്ളതില്‍ ഏറ്റവും മികച്ച സുരക്ഷാസംവിധാനമാണ് ഇവിടത്തെ പ്‌ളാന്റിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ വാതകച്ചോര്‍ച്ച ഉണ്ടായാല്‍ സ്വയം തിരിച്ചറിഞ്ഞ് പൈപ്പുകള്‍ അടയുന്ന സംവിധാനവും ഉണ്ടാകുമെന്നും കോടിയേരി ലേഖനത്തിൽ കുറിച്ചു.