ഇതരസംസ്ഥാന തൊഴിലാളികളുടെ 341 താമസസ്ഥലങ്ങള്‍ വാസയോഗ്യമല്ലെന്ന് ഡിഎംഒ; കുത്തിവെയ്പുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളാല്‍ രോഗങ്ങള്‍ വര്‍ധിക്കുന്നു
കോഴിക്കോട്: വാക്‌സിനേഷനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ കൂടാന്‍ കാരണമായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജയശ്രീ. തദ്ദേശീയ മലമ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. പുതിയാപ്പ, വടകര ഭാഗങ്ങളിലാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്തിരട്ടി ഡെങ്കിപ്പനി കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം വയറിളക്കരോഗങ്ങള്‍ കുറഞ്ഞിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ 39 മന്തുരോഗ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖര-ദ്രവ്യ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണ് പകര്‍ച്ചവ്യാധി വ്യാപനത്തിന് പ്രധാന കാരണം. ജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്‌കരിക്കുന്ന സാഹചര്യമുണ്ടാവണം. തദ്ദേശ ഭരണ വകുപ്പ് വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതികളെ പ്രവര്‍ത്തന സജ്ജമാക്കി അതത് വാര്‍ഡിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി നടപടി എടുക്കണം. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ജനുവരി 22 മുതല്‍ 27 വരെ ആരോഗ്യ സന്ദേശ യാത്ര സംഘടിപ്പിക്കും. ഉള്ള്യേരി പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ നിന്ന് യാത്ര ആരംഭിച്ച് മാനാഞ്ചിറയില്‍ സമാപിക്കുമെന്നും ഡോ. വിജയശ്രീ പറഞ്ഞു.

കൂടിവരുന്ന പകര്‍ച്ചവ്യാധികളും രോഗാവസ്ഥയും തടയുതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആരോഗ്യ ജാഗ്രത 2018 കര്‍മ്മ പരിപാടിയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന 875 കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്. ഗരിമ പ്രൊജക്ടിന്റെ ഭാഗമായി ഇവരുടെ വാസസ്ഥലങ്ങള്‍ പരിശോധിക്കുകയും അതില്‍ 341 കേന്ദ്രങ്ങള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യ ശുചിത്വം ഉറപ്പു വരുപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ പൂര്‍ണ്ണമായ വിവരശേഖരണം നടത്തി സ്‌ക്രീനിങ് നടത്താന്‍ എല്ലാ പഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.
ശില്‍പശാലയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍ അധ്യക്ഷത വഹിച്ചു. അഡിഷണല്‍ ഡി.എം.ഒ ഡോ. ആശാദേവി സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി.വിപുല്‍നാഥ് സ്വാഗതവും മാസ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications