കഴിഞ്ഞ വർഷത്തെ അബദ്ധം ആവർത്തിക്കരുത്: പാർലമെന്റില്‍ കൂടുതല്‍ ഇടത് എംപിമാർ വേണം; പിണറായി

തിരുവനന്തപുരം: ജനങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കുംവേണ്ടി പോരാടാൻ ഇടതുപക്ഷ പ്രതിനിധികൾക്കുമാത്രമേ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് പാർലമെന്റിൽ തെളിഞ്ഞതാണ്. അതിനാൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ അബദ്ധം സംസ്ഥാനത്ത് ആവർത്തിക്കരുത്. ജുഡീഷ്യറിയെക്കൂടി കാൽക്കീഴിലാക്കാനാണ് ബി ജെ പി നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ മറച്ചുവയ്‌ക്കാൻ അവർ വർഗീയത ഇളക്കി വിടുകയാണ്. പാർലമെന്റിൽ ജനകീയ പ്രശ്‌നങ്ങൾ ഉയരുമ്പോൾ അംഗങ്ങൾ കുറവായിട്ടും ഇടതുപക്ഷമാണ് ശക്തമായ നിലപാട് സ്വീകരിക്കുന്നത്. കോൺഗ്രസിന് ഇതിന് കഴിയുന്നില്ല. ഒരിക്കൽക്കൂടി ബിജെപി ഭരണത്തിലെത്തിയാൽ രാജ്യം തകരും. മതനിരപേക്ഷ ശക്തിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് വർഗീയതയുമായി സമരസപ്പെടുകയാണ്.

ബിജെപിയും കോൺഗ്രസും ഒരേ മനസ്സോടെയാണിന്ന് സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭത്തിന് തിരിയുന്നത്. വേണമെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞയാളാണ് കോൺഗ്രസിനെ നയിക്കുന്നത്. സംസ്ഥാനത്തിന് ഗുണംവരുന്ന കാര്യങ്ങൾ നടപ്പാക്കാൻപോലും കോൺഗ്രസ് പ്രതിനിധികൾ അനുവദിക്കുന്നില്ല. ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റാൻ ഓരോ സംസ്ഥാനത്തും പ്രാദേശിക പാർടികളുമായി പ്രായോഗിക കൂട്ടുകെട്ട് ഉണ്ടാക്കണമെന്നതാണ് സിപിഐ എം നയം. പണ്ട് ഞങ്ങൾ കേമന്മാരായിരുന്നുവെന്ന് പറഞ്ഞ് നിൽക്കാതെ യാഥാർഥ്യം അംഗീകരിച്ച് കോൺഗ്രസും മുന്നോട്ട് വരണമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത രണ്ടുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് കൂടുതല്‍ വികസനങ്ങളുണ്ടാകുമെന്നും അതിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറും. ഗെയില്‍ പൈപ്പുവഴിയുള്ള ഗ്യാസ് കൂടുതല്‍ വീടുകളിലെത്തും. യു ഡി എഫ് ഉപേക്ഷിച്ച പദ്ധതിയാണ് ഗെയില്‍ പദ്ധതി. സംസ്ഥാനത്ത് ഏത് പദ്ധതിയെയും മുടക്കാന്‍ ചില ശക്തികള്‍ തുനിഞ്ഞിറങ്ങുന്നുണ്ട്. കൂടംകുളം വൈദ്യുതിയെത്തിക്കുന്നതിനുള്ള ലൈന്‍ (ഇടമണ്‍ - കൊച്ചി പവര്‍ ഹൈവേ) മുടക്കം വന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി പൂര്‍ത്തിയാക്കി വൈദ്യുതിയെത്തിച്ചു.
നടക്കില്ല എന്നു കരുതിയ പദ്ധതികള്‍ നടക്കുമെന്ന് അനുഭവത്തിലൂടെ കാണിച്ചു കൊടുത്ത സര്‍ക്കാരാണ് ഇടത് സര്‍ക്കാര്‍. വിഭവശേഷി സമാഹരിക്കുന്നതിനാണ് കിഫ്‌ബിയെ പുനരുജ്ജീവിപ്പിച്ചത്. 50,000 കോടിയുടെ വികസനം നടത്തുമെന്ന് പ്രഖ്യാപിച്ചുവെന്നും 2016 - 21 വരെ 65,000 കോടിയുടെ പദ്ധതിയ്ക്ക് കിഫ്‌ബി വഴി രൂപം നല്‍കി. കേരളത്തിന് വിഭവശേഷി കുറവാണ്. ഖജനാവിന് ശേഷിക്കുറവ് ഉണ്ട്. വിഭവ സമാഹരണം അതിവേഗം നടക്കില്ലെങ്കിലും വിഭവ സമാഹാരണത്തിന് കിഫ്‌ബി ഉപകരിച്ചു. അന്ന് കിഫ്‌ബിയെ പരിഹസിച്ചവര്‍ ഇന്നത്തെ അനുഭവം നോക്കൂ, പണം ഇല്ലാത്തത് കൊണ്ട് മുടങ്ങിയ പല പദ്ധതികളും കിഫ്ബി വഴി പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications