'സർക്കാർ പരിപാടികളിൽ ഇനി പങ്കെടുക്കരുത്';തോമസ് ഐസക്കിന് കലക്ടറുടെ താക്കീത്
പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് താക്കീത് നൽകി ജില്ലാ കലക്ടർ. സർക്കാർ പരിപാടികളിൽ ഐസക് പങ്കെടുക്കുന്നുവെന്ന് കാണിച്ച് യു ഡി എഫ് നൽകിയ പരാതിയിലാണ് കളക്ടറുടെ നടപടി. ഇതുസംബന്ധിച്ച റിപ്പോർട്ട് കലക്ടർ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ- ഡിസ്‌കിന്റെ ജീവനക്കാരേയും ഹരിതസേന, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളേയും പ്രചാരണത്തിന് ഐസക്ക് ഉപയോഗിക്കുന്നു എന്ന് കാണിച്ചാണ് യു ഡി എഫ് കൺവീനർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. കെ- ഡിസ്‌കിലെ കണ്‍സള്‍ട്ടന്റുകള്‍, കുടുംബശ്രീ സംവിധാനം എന്നിവ ഉപയോഗപ്പെടുത്തി വീടുകള്‍ കയറി യുവാക്കള്‍ക്ക് ജോലി വാഗ്ദാനം നൽകുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. തോമസ് ഐസക് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. ഐസകിന്റെ വിശദീകരണം കൂടി കേട്ട ശേഷമാണ് ഇപ്പോൾ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

അതേസമയം കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നും ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയുള്ള തൊഴിൽദാന പദ്ധതിയെ താറടിച്ച് കാണിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നുമാണ് ഐസക് വിശദീകരിച്ചത്.
സി-വിജില്‍: 1563 പരാതികള്‍; 1505 പരിഹാരം
സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1564 പരാതികള്‍. ഇതില്‍ 1505 പരാതികള്‍ പരിഹരിച്ചു. 29 പരാതികളില്‍ നടപടികള്‍ പുരോഗമിക്കുന്നു. ശേഷിക്കുന്ന പരാതികള്‍ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാല്‍ ഉപേക്ഷിച്ചു. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്ളക്സുകള്‍ എന്നിവയ്ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. കൂടുതല്‍ പരാതികളും അടൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ്. അടൂര്‍ 794, ആറന്മുള 439, കോന്നി 149, റാന്നി 93 തിരുവല്ല 88,പരാതികളാണ് ലഭിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മാര്‍ച്ച് 16 മുതല്‍ ജില്ലയില്‍ സി-വിജില്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍ വഴി തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിങ്ങനെ പരാതിയായി സമര്‍പ്പിക്കാം.












Click it and Unblock the Notifications