'അത് പറയാനുള്ള ധൈര്യം കോൺഗ്രസ്സിനും ലീഗിനുമില്ല', വി മുരളീധരനെതിരെ തുറന്ന പോരിന് ഡിവൈഎഫ്ഐ!
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഭരണ-പ്രതിപക്ഷ പോര് കടുത്തിരിക്കുകയാണ്. കെടി ജലീലിനേയും ഇപി ജയരാജനേയും മുഖ്യമന്ത്രി പിണറായി വിജയനേയും ലക്ഷ്യമിട്ടാണ് കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. അതേസമയം സിപിഎം കേന്ദ്ര മന്ത്രി വി മുരളീധരന് എതിരെയും തിരിഞ്ഞിരിക്കുന്നു.
സ്വർണ്ണക്കടത്ത് കേസ് അട്ടിമറിച്ച് വി മുരളീധരനെ രക്ഷപ്പെടുത്താനുളള ശ്രമം ആണ് നടക്കുന്നത് എന്നാണ് സിപിഎം ഉയർത്തുന്ന ആക്ഷേപം. വി മുരളീധരനെതിരെ കോൺഗ്രസോ മുസ്ലീം ലീഗോ ചെറുവിരൽ പോലും ഉയർത്താൻ ഭയക്കുന്നുവെന്നും ഇടതുപക്ഷം ആരോപിക്കുന്നു. ഡിവൈഎഫ്ഐ വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് സമരം കടുപ്പിക്കാനുളള നീക്കത്തിലാണ്.
രാജി വയ്ക്കേണ്ടത് കെ ടി ജലീൽ അല്ല
എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: '' രാജി വയ്ക്കേണ്ടത് കെ ടി ജലീൽ അല്ല, വി മുരളീധരനാണ്. അത് പറയാനുള്ള ധൈര്യം കോൺഗ്രസ്സിനും ലീഗിനുമില്ല. ഇരുപത്തി ഒന്ന് തവണ നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്തി. കേന്ദ്ര സർക്കാരിലെ ഉന്നതരുടെ സഹായത്തോടെയാണ് ഇത് നടന്നത്. കള്ളക്കടത്ത് നടത്തിയത് തീവ്രവാദത്തിനായി. അതായത്, സ്വർണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജൻസികളും, മറുവശത്ത് ലീഗിനും കോൺഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്.
ആർഎസ്എസ് ആസൂത്രണം ചെയ്ത കലാപം
അത് കൊണ്ടാണ്, വി മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോൺഗ്രസ്സും മിണ്ടാത്തത്. ഒരു തെറ്റും ചെയ്യാത്ത കെ ടി ജലീലിനെതിരെ നടക്കുന്നത് സമരമല്ല, ആർഎസ്എസ് ആസൂത്രണം ചെയ്ത കലാപമാണ്. സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനും ക്രമസമാധാനം തകർക്കുന്നതിനും ബിജെപി ആവിഷ്കരിച്ച ഗൂഢ പദ്ധതിയിൽ കോൺഗ്രസ്സും ലീഗും ഭാഗമാവുകയാണ്. മന്ത്രിയെ വാഹനം ഇടിപ്പിച്ചു അപായപ്പെടുത്താൻ വരെ ശ്രമം നടന്നു.
കോലീബി അക്രമി സംഘം
ഒരു അടിസ്ഥാനവുമല്ലാതെ ആരോപണവും, കലാപവുമാണ് സംസ്ഥാനത്ത് നടക്കുന്നത്. വി മുരളീധരനെതിരായ പ്രതിഷേധം ഡിവൈഎഫ്ഐ ശക്തമാക്കും. നിരപരാധിയായ മന്ത്രി കെ ടി ജലീലിനെ അക്രമ സമരം നടത്തി ഇറക്കി വിടാമെന്ന് കോലീബി അക്രമി സംഘം കരുതണ്ട. അധികാരത്തിനായി നടത്തുന്നതാണ് കോലീബി മുന്നണിയുടെ രാഷ്ട്രീയ നാടകങ്ങൾ എന്ന് നാടിനറിയാം. ജനം നിങ്ങൾക്കെതിരെ വിധിയെഴുതും''.
ഡിവൈഎഫ്ഐ സമരത്തിലേക്ക്
അതേസമയം വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരത്തിലേക്ക് കടന്നിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന വി മുരളീധരൻ രാജിവെക്കുക" എന്ന മുദ്രാവാക്യമുയർത്തി എല്ലാ ജില്ലാകേന്ദ്രങ്ങളിലെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ വെള്ളിയാഴ്ച്ച ധർണ്ണ നടത്തുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്ന് കേന്ദ്രസർക്കാർ രേഖാമൂലം വ്യക്തമാക്കിയതോടെ ഇനിയും മന്ത്രിപദവിയിൽ തുടരാനുള്ള അർഹത വി മുരളീധരനില്ല.
അന്വേഷണത്തെ അട്ടിമറിക്കാൻ
ആഭ്യന്തര മന്ത്രാലയവും എന്.ഐ.എയും നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്ണ്ണം കടത്തിയതെന്ന് വ്യക്തമാക്കിയിട്ടും നുണ ആവർത്തിച്ചുകൊണ്ടിരുന്ന വി മുരളീധരൻ അന്വേഷണത്തെ അട്ടിമറിക്കാന് ബോധപൂര്വ്വം നടത്തിയ ഇടപെടല് തന്നെയാണിതെന്ന് ഉറപ്പായി. കൂടാതെ ബിജെപി അനുകൂല ചാനൽ മേധാവി അനിൽ നമ്പ്യാർ സ്വപ്ന സുരേഷിനോട്, സ്വർണം കടത്തിയത് നയതന്ത്രബാഗേജിലല്ലെന്ന് പറയാൻ ആവശ്യപ്പെട്ടതിന്റെ മൊഴിയും പുറത്തുവന്നിരുന്നു.
മൊഴി പുറത്തുവന്നു
കേസ് പുറംലോകമറിയുന്നതിന് മുമ്പാണ് ഈ ഉപദേശം നൽകിയിട്ടുള്ളത്. മാത്രവുമല്ല, കോൺസുലേറ്റ് ജനറലിന് വേണ്ടി ഡിപ്ലോമാറ്റിക് ബാഗേജല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയും തയ്യാറാക്കി നൽകാമെന്നും അനിൽ പറഞ്ഞതായാണ് മൊഴി പുറത്തുവന്നിട്ടുള്ളത്. ഇത്തരത്തിൽ നയതന്ത്രപരമായ കത്തുകൾ തയ്യാറാക്കാൻ നയന്ത്ര ഓഫീസുമായി ബന്ധപ്പെട്ടവരുടെ സഹായം ലഭിക്കും എന്നുറപ്പുള്ളതു കൊണ്ടാകാം അനിൽ ഇത്തരമൊരു ഉപദേശം നൽകിയത്.
Recommended Video
വി മുരളീധരനിലേക്ക് വിരൽ ചൂണ്ടുന്നു
മാത്രവുമല്ല ബിജെപി ഭരിക്കുന്ന കർണാടകയിലേക്ക് കടക്കുന്നതിന് മുമ്പ് സ്വപ്ന വിളിച്ചതും ഇതേ ചാനൽ മേധാവിയെത്തന്നെയാണ്. ഇതെല്ലാം വി മുരളീധരനിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ധർണ്ണ സംഘടിപ്പിക്കുക എന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു''.