വന്ദേഭാരതില്‍ കണ്ണൂരേക്ക് 2138 രൂപ; വിമാനയാത്ര 2897 രൂപ; ഏറ്റവും മെച്ചം കെ-റെയിലെന്ന് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തില്‍ എത്തിയതോടെ എത്രമണിക്കൂര്‍ യാത്ര വേണം, ടിക്കറ്റ് നിരക്ക് എത്രയാകും എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്ക് എത്താന്‍ എത്ര തുക വേണ്ടി വരുമെന്ന കണക്കുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ വന്ദേഭാരതും കെ - റെയിലും തമ്മിലുള്ള താരതമ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് സനോജ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 482 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ വന്ദേഭാരതില്‍ 2138 രൂപയും എട്ട് മണിക്കൂറും വേണമെന്ന് വി കെ സനോജ് പറയുന്നു. കെ റെയിലിലാകട്ടെ ഇതിന് 3 മണിക്കൂറും 1325 രൂപയും മാത്രമാകും വേണ്ടിവരികയെന്നും സനോജ് ചൂണ്ടികാട്ടി.

കണ്ണൂര്‍ തിരുവനനന്തപുരം വിമാന യാത്ര തുക 2897 രൂപയും ഒരു മണിക്കൂര്‍ സമയവുമാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു. അതിനാല്‍ തന്നെ നിര്‍ദ്ദിഷ്ട കെ റെയിലാണ് ഏറ്റവും മെച്ചമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് സ്വാഭാവികമായും ലഭിക്കേണ്ട വന്ദേ ഭാരത് ട്രെയിനിനെ മഹാ സംഭവമായി അവതരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം
വന്ദേ ഭാരത് ട്രെയിൻ രാജ്യത്ത് ഏറ്റവും വൈകിയെത്തിയ സംസ്ഥാനമാണ് കേരളം. തൊട്ടയൽ സംസ്ഥാനങ്ങളായ കർണ്ണാടകയിലും തമിഴ് നാടിലും വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നത് കാണുമ്പോഴും കേരളത്തിനോടുള്ള അവഗണന പല തവണ നമ്മൾ ചർച്ച ചെയ്തതാണ്. കേരളത്തിന് സ്വാഭാവികമായും ലഭിക്കേണ്ട വന്ദേ ഭാരത് ട്രെയിനിനെ മഹാ സംഭവമായി അവതരിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണ്.
കേരളം ഇന്ത്യയുടെ ഭാഗമാണ്. കേരളത്തിൽ വന്ദേ ഭാരതോ തതുല്യമായ മറ്റേത് ആധുനിക ട്രെയിനികളും ലഭിക്കുന്നത് സന്തോഷകരമായിരിക്കുമ്പോൾ തന്നെ കേരളത്തിന്റെ റെയിൽ യാത്രാ ദുരിതത്തിന് അത് പരിഹാരമാകില്ലെന്നതാണ് യാഥാർഥ്യം. കേരളത്തിലെ നിലവിലെ വളഞ്ഞ പാതയിൽ കൂടി കൂടിയ വേഗതയിൽ ട്രെയിൻ ഓടിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യൻ റെയിൽ വേ തന്നെ വ്യക്തമാക്കിയ കാര്യമാണ്.
പാതയിലെ വളവ് നിവർത്തുക എന്നത് കേരളത്തിന്റെ ഭൗമ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് കൂടിയിരിക്കെ മറ്റൊരു സാമാന്തര റെയിൽ ശൃംഗല വരുന്നത് വരെ ഈ പാതയിൽ വന്ദേ ഭാരത് അടക്കമുള്ള ഏത് ട്രെയിനുകൾക്കും കുറഞ്ഞ വേഗതയിൽ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ എന്നതാണ് സത്യം. ഫലത്തിൽ മെച്ചപ്പെട്ട യാത്രാ സുഖത്തിൽ എന്നാൽ വലിയ സമയ ലാഭമുണ്ടാക്കാത്ത യാത്ര തന്നെയാണ് വന്ദേ ഭാരതിലും ലഭ്യമാകുക.
വന്ദേ ഭാരത്
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 km
2138 രൂപ സമയം 8 മണിക്കൂർ.
നിർദ്ദിഷ്ട കെ റെയിൽ
1325 രൂപ സമയം 3 മണിക്കൂർ
എന്നാൽ കാലങ്ങളായി അവഗണന നേരിടുന്ന കേരളത്തിലെ റെയിൽ വേയ്ക്ക് മരുഭൂമിയിൽ പെയ്യുന്ന മഴ പോലെയാണ് ഒരു പുതിയ ട്രെയിൻ ലഭിക്കുന്നത്. ബിജെപി ഗവണ്മെന്റ് റെയിൽവേ ബജറ്റ് കൂടി നിർത്തലാക്കിയ ശേഷം കേരളം സമ്പൂർണ്ണമായും റെയിൽവേ ഭൂപടത്തിന് വെളിയിലായിരുന്നു. അങ്ങനെയുള്ള അവസരത്തിൽ ഒന്നിലധികം വന്ദേ ഭാരത് ട്രെയിനുകൾ എന്നത് കേരളത്തിന്റെ അവകാശമാണ്. അതിനെ രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കാൻ ശ്രമിക്കുന്ന അല്പത്തരം തുറന്ന് കാട്ടുക തന്നെ ചെയ്യും. അതേസമയം കേരളത്തിലെ റെയിൽ യാത്രാ ദുരിതത്തിന് വന്ദേ ഭാരത് ട്രെയിനുകൾ ഒരു പരിഹാരവുമല്ല .












Click it and Unblock the Notifications