'അരുംകൊല ചെയ്ത് രക്തം കുടിക്കുന്ന ഡ്രാക്കുള! കൊന്നിട്ടും പക തീരാതെ ചെന്നിത്തല', ആഞ്ഞടിച്ച് ഡിവൈഎഫ്ഐ
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനേയും മിഥിലാജിനേയും തിരുവോണത്തലേന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവം കേരളത്തിന് ഞെട്ടലായി മാറിയിരിക്കുകയാണ്. അതിക്രൂരമായാണ് കൊലപാതകം നടത്തിയിരിക്കുന്നത്.
കൊലപാതകത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കോൺഗ്രസും യൂത്ത് കോൺഗ്രസുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഇടത് പക്ഷം ആരോപിക്കുന്നു. കോൺഗ്രസിൻ്റെ ക്രിമിനൽ സംഘത്തിന് എല്ലാ പിന്തുണയും നൽകുന്നത് കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും ഉന്നത നേതൃത്വമാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. അരുംകൊലയെ കോൺഗ്രസ് നേതൃത്വം ന്യായീകരിക്കുന്നത് ഭീകരമാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
രക്തം കുടിക്കുന്ന ഡ്രാക്കുള
രക്തം കുടിക്കുന്ന ഡ്രാക്കുളയായി കോൺഗ്രസ് മാറിയിരിക്കുന്നുവെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. തിരുവോണ ദിനത്തിൽ തിരുവനന്തപുരത്തെ വെഞ്ഞാറമൂടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡന്റ് ഇരുപത്തിനാല് വയസ്സുള്ള ഹഖ് മുഹമ്മദിനെയും തേവലക്കാട് യൂണിറ്റ് ജോ.സെക്രട്ടറി മുപ്പത് വയസ്സുള്ള മിഥിലാജിനെയും കോൺഗ്രസ് അരുംകൊല ചെയ്തിരിക്കുന്നു. കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർക്കാൻ ചെറുപ്പക്കാരെ അരുംകൊല ചെയ്ത് രക്തം കുടിക്കുന്ന ഡ്രാക്കുളയായി മാറിയിരിക്കുകയാണ് രമേശ് ചെന്നിത്തലയും കോൺഗ്രസുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ആസൂത്രിതമായ ആക്രമണം
കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുതൽ പ്രദേശത്ത് ആസൂത്രിതമായ ആക്രമണം കോൺഗ്രസ് അഴിച്ച് വിട്ടിരുന്നു. കോൺഗ്രസിൻ്റെ ക്രിമിനൽ സംഘത്തിന് എല്ലാ പിന്തുണയും നൽകുന്നത് കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും ഉന്നത നേതൃത്വമാണ്. അതിൻ്റെ തുടർച്ചയാണ് ഈ കൊലപാതകം. ഗൂഢാലോചനയുടെ ഭാഗമായി നടന്ന കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് നേതൃത്വത്തിനും പങ്കുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മൂന്ന് ചെറുപ്പക്കാരെയാണ് കോൺഗ്രസ് കൊന്നത്.
സമാധാന അന്തരീക്ഷം തകർക്കാൻ
കഴിഞ്ഞ ആഴ്ച്ച ആലപ്പുഴയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സിയാദിനേയും കോൺഗ്രസ് ആരും കൊല ചെയ്തിരുന്നു. സംസ്ഥാന സർക്കാരിനെതിരായി കോൺഗ്രസ് കെട്ടിപ്പൊക്കികൊണ്ട് വരുന്ന ആക്ഷേപങ്ങൾ ഓരോന്നായി പൊളിഞ്ഞ് വീഴുമ്പോൾ സംഘടിതമായി അക്രമങ്ങൾ സംഘടിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കും എന്നാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.
കൊലപാതക രാഷ്ട്രീയം അഴിച്ചുവിട്ടിരിക്കുന്നു
കോവിഡ് മഹാമാരിയിൽ നിന്നും കരകയറാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇത്തരത്തിൽ അരുംകൊലകൾ അരങ്ങേറുന്നത്. കൊലപാതകങ്ങളെ തള്ളിപ്പറയാൻ തയ്യാറാകേണ്ടതിന് പകരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രസ്താവനകൾ നടത്തി കൊലപാതകത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം ജനം തിരിച്ചറിയും. കോൺഗ്രസ് കേരള രാഷ്ട്രീയത്തിൽ തികച്ചും ഒറ്റപ്പെട്ടതോടെയാണ് കൊലപാതക രാഷ്ട്രീയം അഴിച്ചുവിട്ടിരിക്കുന്നത്.
കൊന്നു തള്ളിയിട്ടും പക തീരാതെ
തികച്ചും അപലപനീയമായ ഈ ഇരട്ടക്കൊലപാതകത്തിനെതിരെ പ്രതിഷേധിക്കാൻ എല്ലാ ജനാധിത്യവിശ്വാസികളും രംഗത്തുവരണം. പ്രിയ സഖാക്കളുടെ വേർപാടിൽ അഗാധമായ ദുഖവും കൊലപാതകത്തിൽ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു. 'കൊന്നു തള്ളിയിട്ടും പക തീരാതെ രമേശ് ചെന്നിത്തല' എന്ന തലക്കെട്ടിലാണ് ഡിവൈഎഫ്ഐയുടെ മറ്റൊരു കുറിപ്പ്. '' രണ്ട് ചെറുപ്പക്കാരെ അരുംകൊല ചെയ്തിട്ട് ന്യായീകരിക്കാനും കൊല്ലപ്പെട്ട സഖാക്കളെ അപമാനിക്കാനും കോൺഗ്രസ് നേതൃത്വം ഇറങ്ങുന്നത് കൊലപാതകത്തേക്കാൾ ഭീകരം.
ക്ഷമ പരീക്ഷിക്കരുത്
തിരുവോണനാളിൽ പ്രിയപ്പെട്ട സഖാക്കളെ വെട്ടി നുറുക്കിയ വാർത്ത കേട്ട് വിങ്ങിപ്പൊട്ടി നിൽക്കുന്ന ചെറുപ്പത്തിന്റെ ക്ഷമ പരീക്ഷിക്കരുത്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കൊല്ലപ്പെട്ട സഖാക്കളെ നിന്ദ്യമായ ഭാഷയിലാണ് അപമാനിക്കാൻ ശ്രമിച്ചത്. കൊലയാളികൾ കോൺഗ്രസ്സ് അല്ല എന്ന് പറയാൻ അസാമാന്യമായ തൊലിക്കട്ടി വേണം. കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് ഫൈസൽ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ ഇതേ ക്രിമിനലുകൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
സഹായിക്കാൻ ഇറങ്ങിയത് അടൂർ പ്രകാശ്
അന്ന് ഈ ക്രിമിനലുകളെ സഹായിക്കാൻ ഇറങ്ങിയത് അടൂർ പ്രകാശ് എം പി ആയിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസും, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമനും ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളും പ്രതികളും തമ്മിലുള്ള ബന്ധം നാട്ടിൽ അന്വേഷിച്ചാൽ മനസിലാകും. ഫൈസൽ വധ ശ്രമക്കേസിൽ പ്രതികളായ ഇതേ കോൺഗ്രസ്സ് പ്രവർത്തകരെ ജാമ്യത്തിൽ ഇറക്കാനും സ്റ്റേഷനിൽ പോയതും ജയിലിൽ പോയപ്പോൾ അവർക്ക് അവശ്യ സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ പോയതും ഇതേ നേതാക്കളാണ്.
ഇരട്ടക്കൊലപാതകത്തേക്കാൾ ഭയാനകം
അതിൽ ഒരു പ്രതിക്ക് അന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കോൺഗ്രസ്സ് നേതാക്കൾ കൂട്ടത്തോടെ ക്വാറന്റയിനിൽ പോയത് ഈ നാട്ടിൽ ഏവർക്കും അറിയാവുന്നതാണ്. ഫൈസൽ വധ ശ്രമ കേസിലെ പ്രതികളെ ഒളിവിൽ താമസിപ്പിച്ചിരുന്നത് യൂത്ത് കോൺഗ്രസ്സ് പാർലമെന്റ് സെക്രട്ടറി അരുൺരാജന്റെ പാലോട്ടെ വസതിയിൽ ആയിരുന്നു. ഇരട്ടക്കൊലപാതകത്തേക്കാൾ ഭയാനകമാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ഒരു നിമിഷം പോലും വൈകാതെ കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന പ്രസ്താവന പിൻവലിക്കാൻ രമേശ് ചെന്നിത്തല തയ്യാറാകണം'' എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.