പികെ ഫിറോസിനെതിരെ ഇഡി കേസ്; ആ പാപഭാരവും മുഈന്‍ അലിയുടെ തലയില്‍ വരുമോ... കഥകളിങ്ങനെ
കോഴിക്കോട്: കത്വ, ഉന്നവ് ഫണ്ട് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരിക്കുകയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ കള്ളപ്പണമായി കേരളത്തിലേക്കൊഴുക്കി എന്ന് പോലീസ് റിപ്പോര്‍ട്ട് വന്നിട്ടും അന്വേഷണം നടത്താന്‍ അറച്ചുനില്ക്കുന്ന ഏജന്‍സിയാണ് ഇഡി എന്ന യാഥാര്‍ത്ഥ്യം അവിടെ നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ പികെ ഫിറോസിനും സികെ സുബൈറിനും എതിരെ ഇപ്പോള്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് മുസ്ലീം ലീഗിനുള്ളിലെ പ്രശ്നങ്ങള്‍ ആളിക്കത്തിക്കുമോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുകയാണ്. പികെ കുഞ്ഞാലിക്കുട്ടിയ്ക്കും മകനും എതിരെ ഇഡിയ്ക്ക് പരാതി നല്‍കുമെന്ന കെടി ജലീലിന്റെ പ്രഖ്യാപനം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.

കത്വാ, ഉന്നവ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ് കേസ് എടുത്തിരിക്കുന്നത്. പികെ ഫിറോസ് കേസിലെ രണ്ടാം പ്രതിയാണ്. മുസ്ലീം യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സികെ സുബൈര്‍ ആണ് കേസിലെ ഒന്നാം പ്രതി. സികെ സുബൈറിനെ ഇഡി നേരത്തേ തന്നെ ചോദ്യം ചെയ്തിരുന്നു. പികെ ഫിറോസിനേയും നോട്ടീസ് നല്കി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യൂത്ത് ലീഗിന്റെ സമീപ കാല പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ചതും അഭിനന്ദിക്കപ്പെട്ടതും ആയ പ്രവര്‍ത്തനം ആയിരുന്നു കത്വായിലും ഉന്നവിലും കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണം. പള്ളികളില്‍ നിന്നും പ്രവാസികളില്‍ നിന്നുമായി ഒരു കോടിയില്‍ പരം രൂപയാണ് പിരിച്ചെടുത്തിരുന്നത്. എന്നാല്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ പണപ്പിരിവ്, അതിന്റെ ലക്ഷ്യത്തില്‍ എത്തിയില്ല എന്നാണ് ആരോപണം. ഈ പണം വകമാറ്റി ചെലവഴിച്ചു എന്നാണ് ആരോപണം ഉയര്‍ന്നത്. യൂത്ത് ലീഗിനെ ആകെ ഉലച്ചുകളഞ്ഞു ഈ വിഷയം.

പാളയത്തില്‍ തന്നെ ആയിരുന്നു പടയുടെ തുടക്കം. യൂത്ത് ലീഗ് നേതാവായിരുന്ന യൂസഫ് പടനിലം ആയിരുന്നു പികെ ഫിറോസിനും സികെ സുബൈറിനും എതിരെ ആരോപണം ഉന്നയിച്ചത്. കത്വാ, ഉന്നാവ് പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പിരിച്ചെടുത്ത പണം പികെ ഫിറോസും മറ്റ് നേതാക്കളും തട്ടിയെടുത്തു എന്നായിരുന്നു ആരോപണം. യൂസഫിന്റെ ആരോപണം മുസ്ലീ ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ തള്ളിക്കളഞ്ഞെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. യൂസഫ് പടനിലത്തിന്റെ പരാതിയില്‍ 2021 ഫെബ്രുവരില്‍ പികെ ഫിറോസിനെതിരം കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഇനി, ഈ വിഷയത്തില്‍ വരാവുന്ന ചില ട്വിസ്റ്റുകളെ കുറിച്ച് കൂടി പറയാം. യൂസഫ് പടനിലം ഉന്നയിച്ച ആരോപണം മുസ്ലീം ലീഗ് തള്ളിക്കളഞ്ഞെങ്കിലും പാണക്കാട് കുടുംബാംഗവും യൂത്ത് ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റും ആയ മുഈന്‍ അലി തങ്ങള്‍ നടത്തിയ പ്രതികരണം ആയിരുന്നു അത്. യൂസഫ് പടനിലത്തിന്റെ ആരോപണം സാധൂകരിക്കും മട്ടിലായിരുന്നു മുഈ അലി ശിഹാബ് തങ്ങളുടെ പ്രതികരണം. ചന്ദ്രിക ഇഡി കേസില്‍ പികെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ പരസ്യമായി വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ച, അതേ മുഈന്‍ അലി തങ്ങള്‍ തന്നെ ആയിരുന്നു അന്ന് യൂത്ത് ലീഗിനേയും പ്രതിസന്ധിയില്‍ ആക്കിയത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുറപ്പിച്ച് കാത്തിരിക്കുകയായിരുന്നു സികെ സുബൈര്‍. എന്നാല്‍ കത്വാ- ഉന്നവ് ഫണ്ട് തട്ടിപ്പ് ആരോപണം വന്നതോടെ ആ സാധ്യത മങ്ങിയിരുന്നു. അത് പൂര്‍ണമായും ഇല്ലാതാക്കിയത് മുഈന്‍ അലി ശിഹാബ് തങ്ങളുടെ പ്രതികരണം ആയിരുന്നു എന്നാണ് മുസ്ലീം ലീഗിലെ അണിയറ സംസാരം. മുഈന്‍ അലി തങ്ങള്‍ വിവാദത്തില്‍ നില്ക്കുന്ന അതേ ഘട്ടത്തില്‍ തന്നെയാണ് പികെ ഫിറോസിനും സികെ സുബൈറിനും എതിരെയുള്ള ഇഡി അന്വേഷണം എന്നതാണ് ചര്‍ച്ചയാകുന്നത്. മുഈന്‍ അലി തങ്ങള്‍ക്കെതിരെ ലീഗില്‍ ഒരു വിഭാഗത്തിനുള്ള അസംതൃപ്തി അണപൊട്ടി ഒഴുകുമോ എന്നാണ് ഇനി അറിയേണ്ടത്.

മുസ്ലീം ലീഗില്‍ ഇപ്പോള്‍ താത്കാലിക വെടിനിര്‍ത്തല്‍ മാത്രമേ സാധ്യമായിട്ടുള്ളു എന്നാണ് പാര്‍ട്ടിയ്ക്കകത്ത് നിന്നുള്ള വിവരം. ചന്ദ്രിക കേസില്‍ ഇഡി കടുത്ത നടപടികളിലേക്ക് നീങ്ങിയാല്‍ വന്‍ പൊട്ടിത്തെറികള്‍ തന്നെ പ്രതീക്ഷിക്കേണ്ടി വരും. പ്രശ്നം അവസാനിപ്പിച്ച് മുഈന്‍ അലി തങ്ങള്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പോലും എതിര്‍പക്ഷത്തിന് തൃപ്തി നല്കുന്ന ഒന്നല്ല. മുഈന്‍ അലി തെറ്റ് ചെയ്തു എന്ന് ഉന്നതാധികാര സമിതി വിലയിരുത്തിയിട്ടും അതില്‍ മാപ്പു പറയാനോ കുറ്റം ഏറ്റുപറയാനോ മുഈന്‍ അലി തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ പാണക്കാട് കുടുംബത്തിന്റെ പിന്തുണയും മുഈ അലിയ്ക്ക് ഉണ്ട് എന്ന് വേണം കരുതാന്‍.

ഇതിനിടെയാണ് കെടി ജലീലിന്റെ അടുത്ത ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. അതില്‍ കുഞ്ഞാപ്പയെന്നും കുട്ടിക്കുഞ്ഞാപ്പയെന്നും ആണ് പികെ കുഞ്ഞാലിക്കുട്ടിയേയും പികെ ഫിറോസിനേയും ജലീല്‍ വിശേഷിപ്പിച്ചിരുക്കുന്നത്. പാണക്കാട് തങ്ങന്മാരെ മറയാക്കിയുള്ള ഫണ്ട് മുക്കല്‍ ഓരോന്നായി പൊളിഞ്ഞുവീഴുകയാണ് എന്നും പറയുന്നുണ്ട്. പികെ കുഞ്ഞാലിക്കുട്ടിയ്ക്കും മകനും എതിരെ ഇഡിയ്ക്ക് പരാതി നല്‍കും എന്ന് നേരത്തേ തന്നെ ജലീല്‍ പ്രഖ്യാപിച്ചിട്ടും ഉണ്ട്. അങ്ങനെ ഒരു അന്വേഷണം കൂടി വന്നാല്‍ അത് മുസ്ലീം ലീഗിലെ പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്ന് ഉറപ്പാണ്.

കേരളത്തില്‍ ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നു എന്ന ആക്ഷേപം ആദ്യം ഉയര്‍ത്തിയത് ഇടതുപക്ഷമായിരുന്നു. എന്നാല്‍ അന്ന് ഇടതുപക്ഷത്തെ ആക്രമിക്കാന്‍ മുസ്ലീം ലീഗ് മുന്നിലുണ്ടായിരുന്നു. ഇപ്പോള്‍ മുസ്ലീം ലീഗിനേയും ലക്ഷ്യമിട്ടാണ് ഇഡിയുടെ നീക്കങ്ങള്‍ എന്ന ആരോപണം ശക്തമായി ഉയരുകയാണ്. ആഭ്യന്തര പ്രശ്നങ്ങള്‍ മറികടന്ന് എന്ത് പ്രതിരോധമായിരിക്കും ലീഗ് ഇക്കാര്യത്തില്‍ തീര്‍ക്കുക എന്നാണ് അറിയേണ്ടത്. ഇഡി കേന്ദ്ര സര്‍ക്കാരിന്റെ മര്ദ്ദനോപാധിയെന്ന് കേരളത്തിലും വിളിച്ചുപറയേണ്ടി വന്നാല്‍, നേരത്തേ ഇടത് സര്‍ക്കാരിനെതിരേയും ജലീലിനെതിരേയും ഉയര്‍ത്തിയ ആരോപണങ്ങള്‍ മുസ്ലീം ലീഗിന് വിഴുങ്ങേണ്ടിയും വരും.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications