എഎംഎംഎയോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച നടിമാർക്ക് മറുപടിയുമായി ഇടവേള ബാബു! ആരോപണം തെറ്റ്
കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദം താരസംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഒന്നായി തുറന്ന് കാട്ടുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു.
എഎംഎംഎയിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും മത്സരിക്കാന്‍ ആഗ്രഹിച്ചവരെ പിന്തിരിപ്പിച്ചു എന്നതും അടക്കമുള്ള ആരോപണങ്ങള്‍ നടിമാര്‍ ഉയര്‍ത്തുന്നു. മറുപടിയുമായി അമ്മ രംഗത്ത് വന്നിട്ടുണ്ട്.

ആരോപണവുമായി നടികൾ
കഴിഞ്ഞ ദിവസമാണ് അമ്മയിലും വിമന്‍ ഇന്‍ സിനിമ കല്ക്ടീവിലും അംഗങ്ങളായ നടിമാരായ പാര്‍വ്വതിയും പത്മപ്രിയയും പുതിയ ആരോപണങ്ങളുമായി രംഗത്തേക്ക് വന്നത്. അമ്മയുടെ നേതൃസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും പാര്‍വ്വതി അടക്കം മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചവരെ പിന്തിരിപ്പിച്ചു എന്നുമായിരുന്നു നടിമാര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രധാനപ്പെട്ടത്.

മറുപടി നൽകി ഇടവേള ബാബു
നടിമാരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്ത് വന്നിരിക്കുകയാണ്. അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്നും പിന്തിരിപ്പിച്ചു എന്ന നടിമാരുടെ ആരോപണം തെറ്റാണെന്ന് ഇടവേള ബാബു പറയുന്നു. ചട്ടപ്രകാരം മാത്രമാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നത് എന്നും ഇടവേള ബാബു വ്യക്തമാക്കുന്നു.

തീരുമാനം പുനപരിശോധിക്കും
ദിലീപ് വിഷയത്തില്‍ ജനറല്‍ ബോഡിയിലെടുത്ത തീരുമാനം നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. ലണ്ടനിലുള്ള അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ തിരിച്ച് എത്തുന്ന മുറയ്ക്ക് എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നും ഇടവേള ബാബു വ്യക്തമാക്കി. ജൂലൈ അവസാനത്തോടെയാവും യോഗം ചേരുക. ദിലീപിനെ തിരിച്ചെടുത്ത നടപടി അമ്മ പുനപരിശോധിക്കും.

അമ്മയെ തകർക്കാൻ ശ്രമം
ഡബ്ല്യൂസിസി അംഗങ്ങളുമായി നേരിട്ടും അവര്‍ നല്‍കിയ കത്തും യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താരസംഘടന തുടക്കം മുതല്‍ക്കേ എന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പുറത്ത് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. തിരുത്തലുകള്‍ക്ക് തയ്യാറാണ് സംഘടനയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുകയുണ്ടായി. അമ്മയെ തകർക്കാൻ ശ്രമിക്കുന്നവരെ അവഗണിക്കാനും ലാൽ ആവശ്യപ്പെടുന്നു.

തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന്
ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിലെഴുതിയ ലേഖനത്തിലാണ് നടിമാരായ പത്മപ്രിയയും പാര്‍വ്വതിയും അമ്മയ്ക്ക് എതിരെ തുറന്നടിച്ച് രംഗത്ത് വന്നത്. ലേഖനത്തിൽ പറയുന്നത് ഇതാണ്: എഎംഎംഎയുടെ ഇപ്പോഴുള്ള ഭാരവാഹികളെ മുന്‍കൂട്ടി തെരഞ്ഞെടുത്തതാണ്. അവര്‍ ആരുടെയൊക്കെയോ നോമിനികളാണ്. എന്ത് അടിസ്ഥാനത്തിലാണ് ആ തെരഞ്ഞെടുപ്പ് നടന്നത് എന്ന് ഇപ്പോഴും അറിയില്ല. പാര്‍വ്വതിയടക്കമുള്ളവര്‍ അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ നിന്നും പിന്തിരിപ്പിക്കപ്പെട്ടു.

പാർവ്വതിയെ പിന്തിരിപ്പിച്ചു
തെരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയ്ക്ക് പുറത്ത് യാത്രയില്‍ ആയിരിക്കും എന്ന് പറഞ്ഞാണ് നോമിനേഷന് വേണ്ടി അപേക്ഷിക്കുന്നതില്‍ നിന്നും പാര്‍വ്വതിയെ പിന്തിരിപ്പിച്ചത്. അതേസമയം നോമിനേഷന് വേണ്ടി അപേക്ഷ നല്‍കിയ മറ്റ് രണ്ട് അംഗങ്ങള്‍ അമ്മ അംഗങ്ങള്‍ക്ക് ഇമെയില്‍ അയച്ചു. വോട്ടും പിന്തുണയും ആവശ്യപ്പെട്ടായിരുന്നു ഇ മെയില്‍ അയച്ചത്. എന്നാല്‍ ഈ രണ്ട് പേരുടെ അപേക്ഷകള്‍ക്കും എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.

ചർച്ച പോലും സാധ്യമല്ല
അമ്മയിലെ തെരഞ്ഞെടുപ്പ് പ്രകൃയ ഒട്ടും സുതാര്യമല്ല. എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് പൂര്‍ണമായും മനസ്സിലാക്കാന്‍ പോലും സാധിക്കുന്നില്ല. ഒരിക്കല്‍ ഒരു പൊതുയോഗത്തില്‍ ഒരംഗം മറ്റൊരു അംഗത്തെ വംശീയമായി അധിക്ഷേപിക്കുകയുണ്ടായി. പരാതി നല്‍കിയിട്ടും ഇടപെടാതെ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിന്നൊരു അവസരത്തില്‍ അത് ഒതുക്കി തീര്‍ക്കുകയായിരുന്നു. ആരോഗ്യകരമായ ഒരു ചര്‍ച്ച സാധ്യമാകുന്ന പ്ലാറ്റ്‌ഫോം അല്ല അമ്മയെന്നും നടിമാര്‍ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications