ഭാര്യ പിണങ്ങിപ്പോയ ദേഷ്യം തീർത്തത് അഗ്നിശമന സേനയോട്! ആളൊരു വിരുതൻ! കൊച്ചിയിൽ സംഭവിച്ചത്...
തെറ്റായ വിവരങ്ങൾ നൽകി പോലീസിനെയും അഗ്നിശമന സേനയെയും ആശുപത്രികളെയും വട്ടംചുറ്റിക്കുന്നതായിരുന്നു ഇയാളുടെ വിനോദം.
കൊച്ചി: നഗരത്തിലെ അഗ്നിശമന സേനയ്ക്കും പോലീസിനും ആശുപത്രികൾക്കും സ്ഥിരം തലവേദന സൃഷ്ടിച്ചിരുന്ന 'അജ്ഞാതനെ' ഒടുവിൽ പോലീസ് തന്ത്രപരമായി പിടികൂടി. വ്യാജ ഫോൺ സന്ദേശങ്ങളിലൂടെ പോലീസിനെയും അഗ്നിശമന സേനയെയും വട്ടംകറക്കിയ കോയമ്പത്തൂർ സ്വദേശി എബനേസറിനെ(37)യാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്.
തെറ്റായ വിവരങ്ങൾ നൽകി പോലീസിനെയും അഗ്നിശമന സേനയെയും ആശുപത്രികളെയും വട്ടംചുറ്റിക്കുന്നതായിരുന്നു ഇയാളുടെ വിനോദം. സംഭവം വഷളായതോടെയാണ് എളമക്കര പോലീസ് വ്യാജനെ പിടികൂടാൻ രണ്ടും കൽപ്പിച്ചിറങ്ങിയത്. ഫോൺ വിളിച്ച് മറ്റുള്ളവരെ വട്ടംകറക്കുന്ന എബനേസറിനെ അതേരീതിയിൽ ഫോൺ വിളിച്ച് വരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ ഫോൺ വിളി...
വ്യാജ തിരിച്ചറിയൽ രേഖകൾ നൽകി സ്വന്തമാക്കിയ സിം ഉപയോഗിച്ചാണ് എബനേസർ ഫോൺ വിളിച്ചിരുന്നത്. പോലീസ് സ്റ്റേഷൻ, അഗ്നിശമന സേന ഓഫീസ്, ആശുപത്രി എന്നിവിടങ്ങളിൽ വിളിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നതായിരുന്നു ഇയാളുടെ പ്രധാന വിനോദം.

ഭാര്യ പിണങ്ങിപ്പോയി...
ഭാര്യ പിണങ്ങി പോയതിന്റെ ദേഷ്യം തീർക്കാനാണ് താൻ ഇതെല്ലാം ചെയ്തതെന്നാണ് എബനേസർ പോലീസിനോട് പറഞ്ഞത്.

കോയമ്പത്തൂരിലേക്ക്...
കൊച്ചി എളമക്കരയിലാണ് ഇയാൾ ഭാര്യയോടൊപ്പം കുറച്ചുക്കാലം താമസിച്ചിരുന്നു. ഇവിടെ നിന്നാണ് ഭാര്യ എബനേസറിനെ ഉപേക്ഷിച്ച് പോയത്. ഇതിന് ശേഷം ഇയാൾ കോയമ്പത്തൂരിലേക്ക് താമസം മാറി. കോയമ്പത്തൂരിൽ നിന്നാണ് പൊല്ലാപ്പെല്ലാം ഒപ്പിച്ചിരുന്നത്.

രണ്ട് പേരെ വെട്ടിക്കൊന്നു...
രണ്ട് പേരെ വെട്ടിക്കൊന്നു വേഗം എത്തണം എന്നായിരുന്നു പോലീസിന് ലഭിച്ച ഒരു വ്യാജ സന്ദേശം. കൊച്ചിയിലെ ഒരു അഭിഭാഷകന്റെ വിലാസമായിരുന്നു ഇയാൾ നൽകിയിരുന്നത്. അഭിഭാഷകന്റെ വീട്ടിലെത്തി സംഭവം അന്വേഷിച്ചപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് പോലീസിന് ബോധ്യപ്പെട്ടത്.

വീടിന് തീപിടിച്ചു, ആംബുലൻസ് വേണം...
എളമക്കരയിലെ അഭിഭാഷകന്റെ വിലാസമായിരുന്നു സ്ഥിരമായി ഇയാൾ നൽകിയിരുന്നു. അഭിഭാഷകന്റെ വീടിന് തീപിടിച്ചെന്നായിരുന്നു അഗ്നിശമന സേനയ്ക്ക് ലഭിച്ച ഫോൺ സന്ദേശം. ഗുരുതരാവസ്ഥയിലായ രോഗിയെ കൊണ്ടുപോകാൻ ആംബുലൻസ് അയക്കണമെന്നായിരുന്നു പാലാരിവട്ടത്തെ ആശുപത്രിയിൽ വിളിച്ചു പറഞ്ഞത്.

പോലീസിനെയും...
വ്യാജ ഫോൺ വിളി പെരുകിയതോടെ പോലീസ് എബനേസറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എന്നാൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ ക്രൈംബ്രാഞ്ചിനെയും എബനേസർ അസ്സലായി കബളിപ്പിച്ചു. എളമക്കരയിലെ ഒരു വീട്ടിൽ ഇയാളുണ്ടെന്ന് ഫോൺ സന്ദേശം ലഭിച്ച പോലീസ് അന്വേഷിച്ചെത്തിയപ്പോളാണ് വീണ്ടും കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്.

ഒടുവിൽ പിടിയിൽ...
മാസങ്ങളോളം കൊച്ചിയിലെ പോലീസിനെയും അഗ്നിശമന സേനയെയും ആശുപത്രികളെയും വട്ടംകറക്കിയ വിരുതനെ തന്ത്രപരമായാണ് എളമക്കര പോലീസ് പിടികൂടിയത്.












Click it and Unblock the Notifications